Home

Monday 26 October 2015

സൂറത്തുൽ മുൽക്ക്


മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 30


ഈ സൂറത്തിനു വാഖിയ واقية (കാവൽ നൽകുന്നത്) മുൻജിയ منجية (രക്ഷിക്കുന്നത്) മാനിഅ: مانعة (തടയുന്നത്) മുജാദല: مجادلة (തർക്കിക്കുന്നത്-അത് പാരായണം ചെയ്യുന്നവരെ രക്ഷിക്കാനായി ഖബ്റിൽ വെച്ച് തർക്കിക്കും) എന്നിങ്ങനെ ധാരാളം നാമങ്ങൾ ഈ സൂറത്തിനുണ്ട്.

ഇബ്നു അബ്ബാസ്(رضي الله عنه) വിൽ നിന്ന് ഇമാം തുർമുദി(رضي الله عنه) റിപ്പോർട്ട് ചെയ്യുന്നു. നബി(صلى الله عليه وسلم)യുടെ ഒരു സ്വഹാബി യാത്രക്കിടയിൽ ഒരു സ്ഥലത്ത് (അവിടെ ഖബ്റുണ്ടെന്നറിയാതെ ) വിശ്രമത്തിനായി തമ്പുണ്ടാക്കി.യഥാർത്ഥത്തിൽ അത് ഒരു നല്ല മനുഷ്യന്റെ ഖബ് റായിരുന്നു.അതിൽ നിന്ന് സൂറത്തുൽ മുൽക്ക് മുഴുവനായി പാരായണം ചെയ്യുന്നത് കേട്ടു.അങ്ങനെ ആ സ്വഹാബി നബി(صلى الله عليه وسلم)യുടെ അടുത്ത് വന്ന് ഈ സംഭവം വിശദീകരിച്ചു അപ്പോൾ നബി(صلى الله عليه وسلم) പറഞ്ഞു ഈ അദ്ധ്യായം തടയുന്നതാണ് -ഖബ്‌റിന്റെ ശിക്ഷയിൽ നിന്ന് അത് ഓതുന്നവരെ രക്ഷിക്കുന്നതാണ്. ഈ അദ്ധ്യായം എല്ലാ സത്യവിശ്വാസികളുടെയും ഹൃ‌ദയത്തിൽ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് നബി(صلى الله عليه وسلم) പറഞ്ഞിട്ടുണ്ട് അള്ളാഹുവിന്റെ ഖുർ ആനിലെ മുപ്പത് സൂക്തങ്ങളുള്ള ഒരു അദ്ധ്യായമുണ്ട് അത് ആളുകൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും അന്ത്യനാളിൽ അവരെ നരകത്തിൽ നിന്ന് രക്ഷിച്ച് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും അത് തബാറക സൂറത്താവുന്നു.

പ്രമുഖ സ്വഹാബിയായ അബ്ദുള്ളാഹി ബിൻ മസ് ഊദ്(رضي الله عنه) പറഞ്ഞു ഒരു മയ്യിത്തിനെ ഖബ് റിൽ വെച്ചാൽ അയാൾ തബാറക സൂറത്ത് ഓതിയിരുന്നവനാണെങ്കിൽ ഈ സൂറത്തിനെ അവിടെ കൊണ്ട് വരപ്പെടുകയും ഇയാൾ എന്നെ പാരായണം ചെയ്തിരുന്നവനാണ് അവനെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് പറയുകയും ചെയ്യും .എന്നിട്ട് മഹാൻ പറഞ്ഞു ഇത് അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് ഇത് പാരായണം ചെയ്യുന്നവനെ തടയുന്നതാണ് എന്ന്! എല്ലാരാത്രിയിലും ഈ സൂറത്ത് ഓതിയാൽ അവനെ പിശാച് ബുദ്ധിമുട്ടിക്കുകയില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്(ഖുർത്വുബി 18/155)

بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ആരംഭിക്കുന്നു


ആധിപത്യം ഏതൊരുത്തനാണോ അവൻ ഗുണം വർദ്ധിച്ചവനാണ് അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ

തബാറക എന്നാൽ പരിശുദ്ധനായവൻ എന്നും നന്മകൾ വർദ്ധിച്ചവൻ എന്നും ദാനം ധാരാളമായി നൽകുന്നവൻ എന്നും അനുഗ്രഹം നിത്യമായവൻ എന്നും മറ്റും അർത്ഥമുണ്ട്(ഖുർതുബി 25-മത് അദ്ധ്യായം സൂറത്തുൽ ഫുർഖാൻ…13/3). എല്ലാ കുറ്റങ്ങളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണ് അള്ളാഹു.അതോടൊപ്പം എല്ലാ ഗുണങ്ങളും മേളിച്ചവനുമാണവൻ.പ്രപഞ്ചത്തിന്റെ ആധിപത്യം അള്ളാഹുവിനാണ് അവൻ സർവശക്തനാണ് എന്നതൊക്കെ അവൻ ഗുണം വർദ്ധിച്ചവനാണെന്നതിന്റെ വിശദീകരണമായി കാണാം. ഇമാം റാസി(رضي الله عنه) എഴുതുന്നു.ഇവിടെ يد എന്ന പ്രയോഗം അധികാരം(എല്ലാ അർത്ഥത്തിലുമുള്ള )എന്ന അർത്ഥത്തിലാണ് അവയവം എന്ന അർത്ഥം ഇവിടെ ഇല്ലതന്നെ(റാസി 30/46)



നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃ‌ത്തി ചെയ്യുന്നവർ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃ‌ഷ്ടിച്ചവനാണ് (അവൻ) അവൻ പ്രതാപ ശാലിയും വളരെ പൊറുക്കുന്നവനുമാണ്


ജീവിതവും മരണവും പടച്ചത് അള്ളാഹുവാണ് ഇല്ലായ്മയിൽ നിന്ന് ജന്മം നൽകി ഭൂമിയിൽ ജീവിക്കാൻ അള്ളാഹു മനുഷ്യരെ വിട്ടു. പിന്നീട് മരണത്തിലൂടെ ഇവിടെ നിന്ന് വീണ്ടും പോകണം എന്ന് പഠിപ്പിച്ചതിലൂടെ ജീവിത കാലത്ത് മരണ ശേഷ ജീവിതത്തിലേക്ക് എന്തൊക്കെ ചെയ്യുന്നുണ്ടെന്നും അള്ളാഹു പരീക്ഷിക്കുകയാണ് .ഈ ജീവിതവും മരണവുമൊന്നും മനുഷ്യന്റെ തീരുമാനമനുസരിച്ചോ അവന്റെ ഇഷ്ടം നോക്കിയോ അല്ല മറിച്ച് അള്ളാ‍ഹു തീരുമാനിക്കുന്നതിനു വഴങ്ങിക്കൊടുക്കാനേ മനുഷ്യനു കഴിയൂ.എന്നാൽ മരണത്തോടെ എല്ലാം തീരുകയല്ല മറിച്ച് ജീവിതകാലത്തെ തന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും നൽകാൻ അനശ്വരമായ പരലോക സംവിധാനം അള്ളാഹു ഒരുക്കിയിട്ടുണ്ട് .ആജീവിതം സുഖകരമാക്കാൻ ആരാണ് നന്നായി അദ്ധ്വാനിക്കുന്നത് എന്ന് പരീക്ഷണം ഇവിടെ നടക്കുന്നു.അത് മനസിലാക്കി പ്രവർത്തനം ഉത്തരവാദിത്തോടെ നിർവഹിക്കുന്നവർ വിജയിക്കും . തന്നെ അള്ളാഹുവിനു കീഴ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ എന്ന് നബി(صلى الله عليه وسلم) പഠിപ്പിച്ചത് ശ്രദ്ധേയമാണ് ആരു വിജയിച്ചു ആരു പരാചയപ്പെട്ടു എന്ന് വ്യക്തമാവുന്നത് മരണശേഷമാണ് .അത് കൊണ്ട് തന്നെ ജീവിതവും മരണവും അള്ളാഹു പടച്ചത് നന്നായി പ്രവർ‌ത്തിക്കുന്നത് ആരെന്ന് പരീക്ഷിക്കാനാണ് എന്ന പ്രയോഗം ചിന്തനീയം തന്നെ.അള്ളാഹു പരീക്ഷിക്കുന്നു എന്ന് പറഞ്ഞത് നേരത്തേ അള്ളാഹുവിനു അത് അറിയില്ല എന്ന അർത്ഥത്തിലല്ല.മറിച്ച് ഓരോരുത്തരുടെയും നിലപാട് പ്രത്യക്ഷത്തിൽ തന്നെ വെളിപ്പെടുത്താനും തദടിസ്ഥാനത്തിൽ നിലപാട് എടുക്കാനും വേണ്ടിയാണ് പരീക്ഷിക്കാൻ വേണ്ടി ജീവിതവും മരണവും പടച്ചു എന്ന പ്രയോഗത്തിൽ മരണശേഷമുള്ള ജീവിതവും അതിലെ പ്രതിഫലവും അടങ്ങിയിട്ടുണ്ട് കാരണം അനന്തര ഫലമില്ലെങ്കിൽ പരീക്ഷ എന്നത് തന്നെ അർത്ഥ ശൂന്യമാവുമല്ലോ! ഇവിടെ മരണവും ജീവിതവും പടച്ചു എന്ന് ആദ്യം മരണത്തെയും പിന്നെ ജീവിതത്തെയും പറഞ്ഞത് എന്താണ് എന്ന് ചോദിച്ചേക്കാം ചില വ്യാഖ്യാതാക്കൾ പറയുന്നത് അതിന്റെ അർത്ഥം അള്ളാഹു നിങ്ങളെ പടച്ചത് ഭൂമിയിൽ നിന്ന് മരിക്കാനും പരലോകത്ത് ജീവിക്കാനുമാണ് എന്നാണ്.മാത്രമല്ല മരണത്തെകുറിച്ച് പറഞ്ഞാലാണ് കൂടുതൽ ഉത്ബോധനം ഉണ്ടാക്കാനാവുക.എന്നതും സ്മര്യമാണ്.

നബി(صلى الله عليه وسلم) പറഞ്ഞതായി ഖതാദ:(رضي الله عنه)പറയുന്നു.അള്ളാഹു മരണം മുഖേന മനുഷ്യനെ അനുസരിപ്പിക്കുകയും ഭൌതിക ലോകത്തെ ജീവിതത്തിന്റ്റെ ഭവനവും പിന്നെ മരണ വീടും ആക്കുകയും പിന്നെ പരലോകത്തെ പ്രതിഫലത്തിന്റെ സ്ഥലവും പിന്നെ ശാശ്വതജീവിതത്തിന്റെ സ്ഥലവും ആക്കിയിരിക്കുന്നു

അബുദ്ദർദാ അ്(رضي الله عنه) പറയുന്നു നബി(صلى الله عليه وسلم)പറഞ്ഞതായി മൂന്ന് കാര്യങ്ങളുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യൻ ഒരിക്കലും തലകുനിക്കില്ല. ദാരിദ്ര്യവും രോഗവും മരണവുമത്രെ അവ!(ഖുർത്വുബി18/152). ആരാണ് നന്നായി പ്രവർ‌ത്തിക്കുന്നതെന്ന് പരീക്ഷിക്കാൻ എന്ന് പറഞ്ഞതിന്റ്റെ വ്യാഖ്യാനം പല രൂപത്തിലും വന്നിട്ടുണ്ട്.മരണത്തെ കൂടുതൽ ഓർക്കുന്നവരും അതിനു വേണ്ടി തയാറാവുന്നവരും അതിനനുസരിച്ച മുൻകരുതൽ എടുക്കുന്നവരും ആരാണെന്ന് പരീക്ഷിക്കാൻ എന്നത്രെ ഒരു വ്യാഖ്യാനം. അള്ളാഹു വിരോധിച്ചതിനെ തൊട്ട് ഏറ്റവും സൂക്ഷ്മത പാലിക്കുന്നവരും അള്ളാഹുവിനുള്ള ആരാധനകളിൽ ഏറ്റവും സജീവത പുലർത്തുന്നതും ആരാണെന്ന് പരീക്ഷിക്കാൻ വേണ്ടി എന്നാണ് മറ്റൊരു വ്യാഖ്യാനം.(ഖുർത്വുബി 18/157). അള്ളാഹു പ്രതാപിയും മാപ്പരുളുന്നവനുമാണെന്ന് രണ്ട് വിശേഷണം ഇവിടെ പറഞ്ഞത് വളരെ അർത്ഥ വ്യാപ്തിയുണ്ട്. അതായത് അള്ളാഹുവിന്റെ ഈ പരീക്ഷണത്തിനു വിലകൽ‌പ്പിക്കാതെ അപഥ സഞ്ചാരം നടത്തുന്നവനെ ശിക്ഷിക്കാൻ അള്ളാഹുവിനു കഴിവുണ്ടെന്നും എന്നാൽ തന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ് നാഥനോട് മാപ്പിരക്കുന്നവരെ അവൻ ആട്ടിയകറ്റുകയില്ലെന്നും ഇത് പഠിപ്പിക്കുന്നു ഇത് കൊണ്ടാണ് ഒരു സത്യവിശ്വാസി (بين الخوف والرجاء) ഭയത്തിന്റെയും പ്രതീക്ഷയുടെയും മദ്ധ്യേ ആയിരിക്കണം അഥവാ അള്ളാഹുവിന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷയും ശിക്ഷയെക്കുറിച്ചുള്ള ഭയവും വിശ്വാസിയുടെ മനസിലുണ്ടാവണം, അള്ളാഹുവിന്റെ അനുഗ്രഹത്തിലെ പ്രതീക്ഷ നന്മ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ശിക്ഷയെക്കുറിച്ചുള്ള ഭയം തിന്മയിൽ നിന്ന് മനുഷ്യനെ മാറ്റാൻ പ്രേരിപ്പിക്കുന്നു.ഇത് രണ്ടും സൂചിപ്പിക്കാനാണ് അള്ളാഹുവിന്റെ രണ്ട് വിശേഷണങ്ങൾ പറഞ്ഞത്



തട്ടുകളായി ഏഴ് ആകാശങ്ങളെ സൃ‌ഷ്ടിച്ചവനാണ് (അവൻ ) കരുണാനിധിയായ അള്ളാഹുവിന്റെ സൃ‌ഷ്ടിയിൽ യാതൊരു ഏറ്റവും വ്യത്യാസവും നിങ്ങൾ കാണുകയില്ല എന്നാൽ നിങ്ങൾ ഒന്ന് നിങ്ങളുടെ ദൃ‌ഷ്ടി കൊണ്ട് ആവർത്തിച്ച് നോക്കൂ വല്ല വിടവും നിങ്ങൾ കാണുന്നുണ്ടോ?


പിന്നെയും നിന്റെ ദ്ര്‌ഷ്ടികൊണ്ട് രണ്ട് വട്ടം ആവർത്തിച്ച് നോക്കുക എന്നാൽ ദ്ര്‌ഷ്ടികൾ പരാജയമടഞ്ഞ നിലയിൽ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും അതാവട്ടെ അങ്ങേയറ്റം ക്ഷീണിച്ചതുമായിരിക്കും.
ഭൂമിക്കുപരിയായുള്ള പ്രപഞ്ചത്തെ അള്ളാഹു ബലിഷ്ടമായ ഏഴ് മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു.അള്ളാ‍ഹുവിന്റെ പ്രപഞ്ച സ്ര്‌ഷ്ടിപ്പിൽ എവിടെയെങ്കിലും എന്തെങ്കിലും വൈകല്യങ്ങളോ പോരായ്മകളോ കണ്ട് പിടിക്കാൻ കഴിയില്ലെന്ന് അള്ളാഹു സ്ഥിരീകരിക്കുകയാണ് .ഉണ്ടെന്ന് തെളിയിക്കാൻ കഴിയുന്നവർക്ക് തെളിയിക്കാനുള്ള വെല്ലു വിളിയും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് വെറും പാമരന്മാരോടുള്ള വെല്ലുവിളിയല്ല.അത്യത്ഭുതകരമായ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തുന്ന സകല ചിന്തകരെയും ഉദ്ദേശിച്ചുള്ള വെല്ലുവിളിയാണ് പ്രപഞ്ചത്തിലെ നിഗൂഢമായ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പലരും അത് സസൂക്ഷ്മം നിയന്ത്രിക്കുന്ന മഹാശക്തിയാവുന്ന അള്ളാഹുവിനെക്കുറിച്ച് ചിന്തിക്കാത്തത് കഷ്ടം തന്നെ!(ഇവിടുത്തെ സംബോധനം നബി(صلى الله عليه وسلم)യോടാണെന്നും എല്ലാ ശ്രോദ്ധാക്കളോടുമാണെന്നും അഭിപ്രായമുണ്ട്(റാസി 30/51)


നിശ്ചയമായും ഏറ്റവും അടുത്ത ആകാശത്തെ പല വിളക്കുകൾ(നക്ഷത്രങ്ങൾ) കൊണ്ട് നാം അലങ്കരിക്കുകയും അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവ ആക്കുകയും ചെയ്തിരിക്കുന്നു അവർക്ക് നാം ജ്വലിക്കുന്ന നരക ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.
അള്ളാഹുവിന്റെ മഹത്വത്തിന്റെയും മഹാശക്തിയുടെയും മറ്റൊരു തെളിവാണിവിടെ സൂചിപ്പിക്കുന്നത്.ഭൂമിയേക്കാൾ എത്രയോ വലിപ്പമുള്ളതും ഭൂമിയിൽ നിന്ന് ബഹുദൂരം അകലെ സ്ഥിതി ചെയ്യുന്നതുമായ അനേകം നക്ഷത്രങ്ങളെക്കൊണ്ട് അള്ളാഹു അലങ്കരിച്ചിരിക്കുന്നു ആകാശത്തെ.നമുക്ക് ഊഹിക്കാൻ പോലുമാവാത്ത എന്തൊക്കെ അവിടെ നടക്കുന്നുണ്ട്.ഭൂമിക്ക് മുകളിൽ അതികമനീയമായി നിർമ്മിക്കപ്പെട്ട വിശാലമായ ഒരു പന്തലിന്റെ ഉൾഭാഗത്ത് മിന്നിത്തിളങ്ങുന്ന ദീപാലങ്കാരമായും അള്ളാഹു അവയെ ആവിഷ്ക്കരിച്ചു..കൂടാതെ ആകാശത്ത് വെച്ച് നടത്തുന്ന ചില സംഭാഷണങ്ങൾ പതിയിരുന്ന് കട്ട് കേൾക്കാൻ ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞാട്ടുവാനുള്ള ഒരു സംവിധാനവും ഈ നക്ഷത്രങ്ങൾ വഴി അള്ളാഹു ഒരുക്കിയിട്ടുണ്ട് അതായത് അവയിൽ നിന്ന് പുറത്ത് വരുന്ന ഒരു തരം തീജ്വാലകളാകുന്ന ഉൽക്കകൾ മൂലം പിശാചുക്കൾ എറിഞ്ഞാട്ടപ്പെടും. അടുത്ത ആകാശം എന്ന് പറഞ്ഞത്, ഭൂമിയോട് അടുത്ത ആകാശം എന്ന അർത്ഥത്തിലാണ് നാം കാണുന്ന നക്ഷത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ആ ഒരു ആകാശത്തിലാണെന്നും മറ്റ് ആറ് ആകാശങ്ങളും ഇതിന്റെ മീതെയാണെന്നും മനുഷ്യന്റെ നിരീക്ഷണങ്ങൾ നടക്കുന്നതൊക്കെ ഈ ഒരു ആകാശാതിർത്തിക്കുള്ളിൽ മാത്രമാണെന്നും ഇതിൽ നിന്ന് അനുമാനിക്കാവുന്നതാണ്.





തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിക്കുന്നവർക്ക് നരകശിക്ഷയുണ്ട് ആ മടക്കസ്ഥലം വളരെ ചീത്ത!
അള്ളാഹുവിന്റെ അളവറ്റ ശക്തിയും കഴിവും വിശദീകരിച്ചുവല്ലോ കഴിഞ്ഞ സൂക്തങ്ങളിൽ, അതോടൊപ്പം അള്ളാഹു നമ്മെ വെറുതെ പടച്ചതല്ല എന്നും നാം എങ്ങനെ പ്രവൃർ‌ത്തിക്കുന്നു എന്ന പരീക്ഷണം നടത്തുമെന്നും ധിക്കാരികളെ ശിക്ഷിക്കാൻ അവൻ യോഗ്യനാണെന്നും പാശ്ചാത്താപിക്കുന്നവർക്ക് അവൻ പൊറുക്കുമെന്നും അവിടെ വിശദീകരിച്ചുവല്ലൊ ആ ആശയം വ്യക്തമാക്കുകയാണ്‌‌ അള്ളാഹുവിനെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവർക്ക് നരകശിക്ഷയുണ്ടെന്നും ആ സ്ഥലം വളരെ മോശമാണെന്നും ആശിക്ഷ പിശാചുക്കൾക്ക് മാത്രമല്ല എല്ലാ നിഷേധികൾക്കും ഉണ്ടാകും എന്ന് വ്യക്തമാക്കുകയാണിവിടെ


അവരെ ആനരകത്തിൽ ഇടപ്പെട്ടാൽ തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ അതിനൊരു ഗർജ്ജനം അവർ കേൾക്കുന്നതാണ്‌.
തീയിലേക്ക് വിറൿ‌ എറിയപ്പെടുന്നത് പോലെ അവിശ്വാസികളെ നരകത്തിൽ എറിയപ്പെടും.അപ്പോൾ നരകത്തിനു ശക്തമായ ശബ്ദം ഉണ്ടാവും അത് നരകത്തിന്റെ ശക്തമായ ജ്വാലയുടെ കാഠിന്യത്താലുണ്ടാവുന്ന ശബ്ദമാണ്‌ണ്‌. കഴുതയുടെ ശബ്ദം പോലെ വളരെ മോശമായ ശബ്ദമായിരിക്കും അത് എന്നും നരകത്തിന്റെ ശക്തമായ നിശ്വാസം (ദേഷ്യപ്പെടുന്നവന്റെ ശ്വാസോച്ച്വാസം പോലെ)ആണു ആ ശബ്ദം എന്നും നരകത്തിലെറിയപ്പെടുമ്പോൾ ഇവരിൽ നിന്ന് തന്നെ പുറപ്പെടുന്ന (ഭയത്താലുണ്ടാവുന്ന) ശബ്ദമാണെന്നും അഭിപ്രായമുണ്ട് നരകത്തിന്റെ ശബ്ദം എന്ന ആദ്യത്തെ അഭിപ്രായമാൺ‌ പ്രബലം(റാസി30.56) തിളച്ചുമറിയുന്ന സ്ഥിതിയിൽ എന്ന് പറഞ്ഞതിനെക്കുറിച്ച് ഇമാം റാസിയും ഖുർത്വുബിയുമൊക്കെ എഴുതുന്നു. മുജാഹിദ്(റ)പറഞ്ഞു. കുറഞ്ഞ ധാന്യമണികളെക്കൊണ്ട് ധാരാളം വെള്ളം തിളക്കുന്നത് പോലെ നരകക്കാരെ കൊണ്ട് നരകം തിളക്കും എന്നാണ്‌ ഇതിന്റെ താല്പര്യം,നരകം ദേഷ്യത്തിന്റെ കാഠിന്യത്താൽ തിളക്കുമെന്നും കാണാം


അമർഷം മൂലം അത് പൊട്ടിപ്പിളരാറാകും.ഓരോ കൂട്ടം ആളുകൾ അതിൽ ഇടപ്പെടുമ്പോഴൊക്കെയും അതിലെ പാറാവുകാർ അവരോട് ചോദിക്കും നിങ്ങൾക്ക് താക്കീതുകാർ ആരും വന്നിരുന്നില്ലേ?


അവർ പറയും അതെ. ഞങ്ങൾക്ക് താക്കീതുകാരൻ വരികതന്നെ ചെയ്തിരുന്നു എന്നിട്ട് ഞങ്ങൾ അദ്ദേഹത്തെ നിഷേധിച്ചു അള്ളാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല നിങ്ങൾ വലിയ വഴികേടിൽ തന്നെയാണ്‌ എന്ന് ഞങ്ങൾ അവരോട് പറയുകയും ചെയ്തു.
അമർഷം മൂലം അത് പൊട്ടിപ്പിളരാറാകും. എന്നത് ആലംങ്കാരികമായി പറയുന്നതാണ്‌‌. സത്യനിഷേധികളോടുള്ള ശക്തമായ അമർഷം കാരണത്താലുണ്ടാവുന്ന നരകത്തിന്റെ തീഷ്ണതയാണിത് സൂചിപ്പിക്കുന്നത്.നരകം ഒരു ജീവിയല്ലല്ലോ പിന്നെ എങ്ങനെയാണ്‌‌ അത് ദേഷ്യപ്പെടും എന്ന് പറയുക? എന്ന ചോദ്യത്തിന്റെ നിവാരണം പലരൂപത്തിലുമുണ്ട്.(1)ദേഷ്യം വരാൻ ജീവൻ അനിവാര്യമല്ല. അള്ളാഹു അതിൽ ഒരു തരം ജീവ് സൃ‌ഷ്ടിക്കുന്നതിനു കുഴപ്പവും ഇല്ല(2)നരകത്തിന്റെ ശക്തമായ ജ്വാലയെയും അതിന്റെ ശബ്ദത്തെയും ദേഷ്യം പിടിച്ച ഒരാളുടെ ശബ്ദത്തോടും ചലനത്തോടും തുലനം ചെയ്തതാണ്‌ ‌(3)നരകത്തിന്റെ കാവല്ക്കാരായ മലക്കുകളുടെ ദേഷ്യവും ഇവിടെ ഉദ്ദേശിക്കാം(റാസി 30.56)

നരകത്തിന്റെ പാറാവുകാർ എന്ന് പറഞ്ഞത് മാലിൿ(അ)എന്ന മലക്കും സഹായികളായ സബാനിയാക്കളുമാണ്‌‌. നിങ്ങൾക്ക് താക്കീതുകാർ ആരും വന്നിരുന്നില്ലേ? എന്ന ചോദ്യം അവരെ ഭയപ്പെടുത്താനുള്ള ചോദ്യമാണ്‌‌ അതും ഒരു തരം ശിക്ഷയാണ്‌‌


അവർ(വീണ്ടും)പറയും ഞങ്ങൾ (അവർ പറഞ്ഞത് )കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ ഈ ജ്വലിക്കുന്ന നരകക്കാരാകുമായിരുന്നില്ല.


അങ്ങനെ അവർ തങ്ങളുടെ കുറ്റം സമ്മതിച്ചു പറയും അപ്പോൾ ജ്വലിക്കുന്ന നരകക്കാർ (അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന്)വളരെ വിദൂരം!
ഭൂമിയിൽ വെച്ച് പ്രവാചകന്മാരെയും സത്യ പ്രബോധകരെയും തള്ളിക്കളയുകയും അവർ അള്ളാഹുവിന്റെ നിർദ്ദേശപ്രകാരം ഒന്നും പറയുകയല്ലെന്നും സ്വന്തം വകയായി പറഞ്ഞതാണെന്നും അത് സ്വീകരിക്കാൻ ഞങ്ങളെക്കിട്ടില്ലെന്നും അഹങ്കാരം പറഞ്ഞവർ പരലോകത്ത് നരകത്തിലെ ശിക്ഷക്ക് വിധേയരാവുമ്പോഴുള്ള കുറ്റസമ്മതമാണിത് .ഞങ്ങൾ പ്രവാചകന്മാരെ നിഷേധിച്ചിരുന്നുവെന്നും കാര്യങ്ങൾ യഥാവിധി ചിന്തിക്കുകയും നല്ലത് കേൾക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ദുരവസ്ഥ ഞങ്ങൾക്ക് വരില്ലായിരുന്നു എന്ന കുമ്പസാരം പക്ഷെ അവരെ രക്ഷിക്കുകയില്ല അതാണ്‌‌ അവർ അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് വളരെ വിദൂരം എന്ന് പറഞ്ഞത്


നിശ്ചയമായും തങ്ങളുടെ നാഥനെ അദൃ‌ശ്യമായ നിലയിൽ ഭയപ്പെടുന്നവർക്ക് പാപമോചനവും മികച്ച പ്രതിഫലവുമുണ്ട്

സത്യ നിഷേധികളെയും അവരുടെ ദയനീയമായ ശിക്ഷയെയും നിസ്സഹായമായ പരിണിതിയെയും കുറിച്ചുണർത്തിയതിനു ശേഷം ഭക്തന്മാർക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പറയുകയാണ്‌‌.(അത് ഖുർആനിന്റെ ഒരു ശൈലിയാണ്‌. സത്യനിഷേധികൾക്ക് ലഭിക്കുന്ന ശിക്ഷ ഉണർത്തിയ ഉടനെ വിശ്വാസികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ ഉണർത്തുക ചിലപ്പോൾ മറിച്ചും പറയുക എന്നത്)അദൃ‌ശ്യമായ നിലയിൽ എന്ന് പറഞ്ഞത് നമ്മുടെ കണ്ണ് കൊണ്ട് നാം അള്ളാഹുവെ കാണുന്നില്ല ഈ ഭൂമിയിൽ വെച്ച് കാണുകയുമില്ല (പരലോകത്ത് സത്യവിശ്വാസികൾ അവനെ കാണും അള്ളാഹു നമുക്കെല്ലാം ആ ഭാഗ്യം നല്കട്ടെ) പക്ഷെ അവന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളിലൂടെയും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ അത്യത്ഭുതങ്ങളിലൂടെയും അവൻ ഉള്ളവനാണെന്ന് മനസിലാക്കാൻ ബുദ്ധിയുള്ളവർക്ക് സാധിക്കും അവനെ നാം കാണുന്നില്ലെങ്കിലും അവൻ നമ്മെ കാണുകയും നമ്മെ അവൻ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്ന ബോധത്തോടെ പ്രത്യക്ഷമായും പരോക്ഷമായും സൂക്ഷ്മതയുള്ള ജീവിതം നയിക്കുന്നവരാണ്‌‌ ഭാഗ്യവാന്മാർ .അവർക്ക് അള്ളാഹു നല്കുന്ന ഭാഗ്യം തന്നിൽ നിന്ന് വന്നുപോയ അരുതായ്മകൾ പൊറുത്ത് കൊടുക്കുകയും അളവറ്റ പ്രതിഫലം നല്കുകയും ചെയ്യുക എന്നതാണ്‌‌.




നിങ്ങളുടെ സംസാരം പതുക്കെയാക്കുക അല്ലെങ്കികിൽ ഉറക്കെയാക്കുക(രണ്ടും സമമാൺ‌ കാരണം)അവൻ ഹൃ‌ദയങ്ങളിലുള്ളതെല്ലാം നല്ലവണ്ണം അറിയുന്നവൻ തന്നെയാകുന്നു


സൃ‌ഷ്ടിച്ചവൻ അറിയുകയില്ലേ? അവനാകട്ടെ അതി നിഗൂഢ രഹസ്യം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണെന്നിരിക്കെ.
അള്ളാഹുവിന്റെ വിശാലവും നിഗൂഢവുമായ ജ്ഞാനത്തെക്കുറിച്ചാണ്‌‌ ഈ സൂക്തങ്ങളിൽ അള്ളാഹു പറയുന്നത് പതുക്കെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും അവനു തുല്യമാൺ‌ എല്ലാത്തിനെയും പടച്ച അള്ളാഹുവിനറിയില്ലേ അവന്റെ പടപ്പുകൾ എന്ത് പറയുന്നു എന്നും എന്ത് ചെയ്യുന്നു എന്നും!ഈ ആയത്തുകൾ ഇറങ്ങാനുണ്ടായ പാശ്ചാത്തലം വ്യാഖ്യാതാക്കൾ പറയുന്നതിങ്ങനെയാണ്‌‌.ജൂതന്മാർ നബി(صلى الله عليه وسلم)യെക്കുറിച്ച് പലപ്പോഴും പല ആക്ഷേപങ്ങളും പറയുമായിരുന്നു.അതിനെ സംബന്ധിച്ച് നബി(صلى الله عليه وسلم)ക്ക് ദിവ്യബോധനവുമായി ജിബ്‌രീൽ(عليه وسلم)വരികയും ചെയ്യും.അപ്പോൾ അവർ പറഞ്ഞു.നബി(صلى الله عليه وسلم)യെക്കുറിച്ച് ആക്ഷേപം പറയുമ്പോൾ പതുക്കെ പറയാം അല്ലെങ്കിൽ മുഹമ്മദ്നബി(صلى الله عليه وسلم)യുടെ റബ്ബ് കേൾക്കും എന്ന്.അപ്പോൾ ആണ്‌ ഈ സൂക്തങ്ങൾ ഇറങ്ങിയത് (ഖുർത്വുബി)നിങ്ങൾ പതുക്കെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും അതിനുള്ള കഴിവ് നിങ്ങൾക്ക് നല്കിയ അള്ളാഹു അത് അറിയാതിരിക്കില്ല എന്ന്!

അവതരണ കാരണം ഇതാണെങ്കിലും എന്ത് വിഷയത്തിനും ഈ തത്വം ബാധകമാണ്‌.നാം പരസ്യമായി പറഞ്ഞാലും രഹസ്യമായി പറഞ്ഞാലും മാത്രമല്ല മനസിൽ കരുതുന്നത് പോലും അള്ളാഹു അറിയാതിരിക്കില്ല എന്ന് നാം മനസിലാക്കണം. നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും അള്ളാഹു വീക്ഷിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്‌ ജീവിത വിശുദ്ധി കൈവരികയുള്ളൂ.



നിങ്ങൾക്ക് ഭൂമിയെ(കൈകാര്യം ചെയ്യുവാൻ)വിധേയമാക്കിത്തന്നവനാണ്‌ അവൻ.അത്കൊണ്ട് നിങ്ങൾ അതിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുകയും അവന്റെ(വക) ആഹാരത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക.അവങ്കലേക്ക് തന്നെയാണ്‌ ഉയിർത്തെഴുന്നേല്പ്പുംഅള്ളാഹുവിന്റെ വിസ്തൃതവും നിഗൂഢവുമായ ഞ്ജാനത്തെക്കുറിച്ചാണ് കഴിഞ്ഞ സൂക്തത്തിൽ സൂചിപ്പിച്ചത് മെല്ലെ പറയുന്നതും ഉച്ചത്തിൽ പറയുന്നതുമൊക്കെ അവനു തുല്യമാണ് .മനുഷ്യനു യഥേഷ്ടം വിഹരിക്കുവാൻ ഭൂമിയെ പാകപ്പെടുത്തിയത് അള്ളാഹുവാണ് കൃ‌ഷി ചെയ്യാനും കുളം കുഴിക്കാനും ജല സേചന പദ്ധതികൾ നടപ്പാക്കാനും മറ്റുമൊക്കെ ഭൂമിയെ അള്ളാഹു പാകപ്പെടുത്തി.ആ ഭൂമിയിൽ അലസരായിരിക്കാതെ അതിൽ സഞ്ചരിക്കുകയും അള്ളാഹുവിന്റെ കഴിവുകളെ മനസിലാക്കുകയും ഭക്ഷണമാർഗം അന്വേഷിക്കുകയും അതേ സമയം അള്ളാഹുവിലേക്ക് മടക്കപ്പെടുമെന്ന് ഓർക്കുകയും ജീവിതത്തെ ആ സമയത്തെ വിജയത്തിനായി ക്രമീകരിക്കുകയും ചെയ്യണമെന്ന് ഇവിടെ ഉണർത്തുന്നു. മനാകിബ് എന്നാൽ പർവതങ്ങൾ /വഴികൾ/പാതയോരങ്ങൾ എന്നൊക്കെ അർത്ഥമുണ്ട്



ആകാശത്ത്(അധികാര ശക്തിയുള്ളവൻ)നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നത് നിങ്ങൾ നിർഭയരായിട്ടുണ്ടോ അപ്പോൾ അത് ഇളകിക്കൊണ്ടിരിക്കും
നിങ്ങളുടെ അഹങ്കാരവും സത്യ നിഷേധവുമായി കാലാകാലം ഇവിടെ ജീവിക്കാമെന്ന് ധരിക്കേണ്ട .ഈ ഭൂമി ക്ഷോപിച്ച് കൊണ്ട് അതിൽ നിങ്ങളെ ആഴ്ത്തിക്കളയാൻ അള്ളാഹുവിനു കഴിയും .അങ്ങനെ നടക്കില്ലെന്ന് നിങ്ങൾ നിർഭയരാവുന്നോ? അങ്ങനെ ആവരുത് എന്ന് സാരം. കാരണം അള്ളാഹു ധിക്കാരിയായ ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞത് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവിടെ ആകാശത്തുള്ളവൻ എന്ന് അർത്ഥം പറയുകയും അള്ളാഹു ആകാശത്താണെന്ന് കണ്ടെത്തുകയും ചെയ്യുന്നത് വലിയ അപകടമാണ് എന്ന് വ്യാഖ്യാതാക്കൽ വ്യക്തമാക്കിയിട്ടുണ്ട്
ഇമാം ഖുർത്വുബി(رحمه الله) എഴുതുന്നു ഇവിടെ ആകാശത്ത് എന്ന് പറയുന്ന ഉയർച്ച മഹത്വം എന്ന അർഥത്തിലേ കാണാവൂ സ്ഥലം ഭാഗം എന്ന അർത്ഥത്തിൽ മനസിലാക്കരുത് കാരണം അത് തടിയുള്ളതിന്റെ വിശേഷണമാണ്(അള്ളാഹു തടിയിൽ നിന്ന് പരിശുദ്ധനത്രെ)പ്രാർഥിക്കുമ്പോൾ ആകാശത്തേക്ക് കൈ ഉയർത്തുന്നത് ദിവ്യ ബോധനത്തിന്റെ(വഹ്‌യ്) പ്രഭവകേന്ദ്രം, മഴ ഇറക്കുന്ന സ്ഥലം, ശുദ്ധന്മാരായ മാലാഖമാരുടെ സങ്കേതം, ദാസന്മാരുടെ സുക്ര്‌തങ്ങൾ ഉയർത്തപ്പെടുന്ന സ്ഥലം, അവന്റെ സിംഹാസനത്തിന്റെയും സ്വർഗത്തിന്റെയും സ്ഥലം എന്ന നിലക്ക് ആണ് നിസ്കാരത്തിന്റെ ഖിബ്‌ലയായി അള്ളാഹു കഅബയെ നിശ്ചയിച്ച പോലെ . മാത്രമല്ല അള്ളാഹു സ്ഥലങ്ങളെ പടച്ചവനാണ് അതിനു മുമ്പും അള്ളാഹു ഉള്ളവനാണ് അപ്പോൾ സ്ഥലം ഉണ്ടാക്കുന്നതിനു മുമ്പേ അള്ളാഹു ഉള്ളവനാണ് സ്ഥലം ഉണ്ടാക്കിയതിനു ശേഷവും അള്ളാഹു അതേ അവസ്ഥയിൽ തന്നെ സ്ഥലത്തിലേക്ക് ആവശ്യമില്ലാത്തവനായ നിലയിൽ തന്നെയാണ്(ഖുർതുബി 18/163)

ഇമാം റാസി(رحمه الله) എഴുതുന്നു.അള്ളാഹുവിനെ സൃ‌ഷ്ടികളോട് തുല്യപ്പെടുത്തുന്ന വിഭാഗം അള്ളാഹുവിനു സ്ഥലമുണ്ടെന്ന് സ്ഥിരീകരിക്കാൻ ഈ സൂക്തം തെളിവാക്കി. എന്നാൽ ഈ സൂക്തത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ മനസിലാക്കാൻ പാടില്ലെന്നത് മു‌സ്‌ലിം ലോകത്തിന്റെ ഇജ്മാ‍അ്(ഏകകണ്ഢമായ അഭിപ്രായ)മാണ്. അപ്പോൾ ഈ സുക്തത്തിന്റെ ബാഹ്യാർത്ഥമല്ല അതിനു വിശദീകരണം ആവശ്യമാണ്. ആ വിശദീകരണങ്ങളിൽ ഒന്നാണ് ആകാശത്തിൽ അധികാരമുള്ളവൻ എന്ന്, വേറെയും വ്യാഖ്യാനങ്ങളുണ്ട്(റാസി30/62)



അതല്ലെങ്കിൽ ആകാശത്ത് അധികാര ശക്തിയുള്ളവൻ നിങ്ങളുടെ മേൽ ഒരു ചരൽ മാരി അയക്കുന്നത് നിങ്ങൾ നിർഭയരായിട്ടുണ്ടോ? എന്റെ താക്കീത് എങ്ങനെയിരിക്കുമെന്ന് അപ്പോൾ നിങ്ങൾക്ക് അറിയാറാവും.ചരൽ മാരി-കൽമഴ-അയച്ച് നശിപ്പിക്കാൻ അള്ളാഹുവിനു കഴിയും .മുമ്പ് ഇത്തരത്തിലുള്ള ശിക്ഷ അവൻ ഇറക്കിയിട്ടുണ്ട് ലൂഥ്(عليه وسلم)ന്റെ ജനതക്കെതിരെയും കഅബ തകർക്കാൻ വന്ന അബ്‌റഹത്തിന്റെ ആനപ്പടയെയും നശിപ്പിച്ചത് ഈ വിധത്തിലായിരുന്നുവല്ലോ!

നിശ്ചയമായും ഇവർക്ക് മുമ്പുള്ളവരും (സത്യം) നിഷേധിച്ചിട്ടുണ്ട് എന്നിട്ട് എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു?(അവർ അതൊന്ന് ചിന്തിക്കട്ടെ)
പ്രവാചകാദ്ധ്യാപനങ്ങളെ അവഗണിച്ച് ധിക്കാരികളായി ജീവിച്ച-നൂഹ്(عليه وسلم)ന്റെ ജനതയെ പോലെ- പല സമൂഹങ്ങളെയും അള്ളാഹു വംശ നാശം വരും വിധം തന്നെ ശിക്ഷിച്ചിട്ടുണ്ട്. അള്ളാഹുവിന്റെ ശിക്ഷവന്നപ്പോൾ പ്രതിരോധിക്കാനോ ഒന്ന് സഹതപിക്കാൻ പോലുമോ ആരും ഉണ്ടായിരുന്നില്ല. ഈ ധിക്കാരികളേക്കാ‍ൾ കരുത്തും സ്വാധീനവുമുണ്ടായിരുന്ന അവരെ അള്ളാഹു കൈകാര്യം ചെയ്ത രീതി ഇവർ ഓർക്കാതിരിക്കുന്നത് കഷ്ടം തന്നെ

19
. أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ

തങ്ങളുടെ മീതെ ചിറകുകൾ വിടർത്തിക്കൊണ്ടും കൂട്ടിപ്പിടിച്ച് കൊണ്ടും പക്ഷികൾ പറക്കുന്നത് അവർ കണ്ടിട്ടില്ലേ? കരുണാനിധിയായ അള്ളാഹു അല്ലാതെ അവയെ പിടിച്ചുനിർത്തുന്നില്ല നിശ്ചയമായും അവൻ എല്ലാ വസ്തുവെപ്പറ്റിയും കണ്ടറിയുന്നവനാകുന്നു

കരുണാനിധിയായ അള്ളാഹുവിനെ കൂടാതെ നിങ്ങളെ സഹായിക്കുന്ന ഈ പട്ടാളമാരാണ്‌? സത്യനിഷേധികൾ വഞ്ചനയിൽ പെട്ടിരിക്കുക തന്നെയാകുന്നു
ഭൂമിയെ മനുഷ്യനു പാകപ്പെടുത്തിയ പോലെ അന്തരീക്ഷത്തെ പറവകൾക്ക് അവൻ പാകപ്പെടുത്തിഅള്ളാഹുവിന്റെ കഴിവും നിയന്ത്രണ പാഠവവും മനസിലാക്കാനുതകുന്ന ധാരാളം തെളിവുകൾ പ്രക്ര്‌തിയിൽ തന്നെ അള്ളാഹു സംവിധാനിച്ചിട്ടുണ്ട്. ശരാശരി ബോധമുള്ള ഏതൊരാൾക്കും അത് കാണാനാവും. അതിലെ ഒരു മഹാത്ഭുതത്തെയാണ് ഈ സൂക്തം നമുക്ക് പരിചയപ്പെടുത്തുന്നത്. യാതൊരു എത്തും പിടിയുമില്ലാത്ത പ്രവിശാലമായ ആകാശത്തിനു താഴെ-നമുക്ക് മീതെ-ചിലപ്പോൾ ചിറകുകൾ വിടർത്തിയും ചിലപ്പോൾ അത് കൂട്ടിപ്പിടിച്ചും പാറി നടക്കുന്ന പക്ഷികളെ താഴെ വീണു പോകാതെ സംരക്ഷിച്ച് നിയന്ത്രിച്ച് പോരുന്നത് കരുണാനിധിയായ അള്ളാഹുവാണ്.അവൻ നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ അത് തടയുവാനുള്ള ഏത് സൈന്യമാണ് നിങ്ങളുടെ അടുത്തുള്ളത് അള്ളാഹുവെ അവഗണിച്ച് നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾക്ക് അത് സാദ്ധ്യമാണോ എന്ന് ചോദിക്കുകയാണിവിടെ.എല്ലാം കണ്ടറിയുന്ന നാഥനെ അവഗണിക്കുന്നത് ബുദ്ധിയുള്ളവർക്ക് ഭൂഷണമല്ലെന്ന് ഓർക്കുക. ഇത് ചിന്തിക്കാത്ത നിഷേധികൾ വഞ്ചിതരായവരാണെന്നാണ് ഇവിടെ ഉണർത്തുന്നത്

അതല്ലെങ്കിൽ അള്ളാഹു അവന്റെ ആഹാരം നിറുത്തിവെച്ചാൽ നിങ്ങൾക്ക് ആഹാരം നല്കുന്ന ഇവൻ ആരാകുന്നു?പക്ഷെ അവർ ധിക്കാരത്തിലും(സത്യത്തിൽ നിന്ന്)അകന്ന് പോകുന്നതിലും നിരതരായിരിക്കയാണ്‌

നിങ്ങൾക്ക് ഭക്ഷണം തരുന്നവൻ അള്ളാഹുവാണ് .അത് അവൻ നിർത്തിവെച്ചാൽ അത് പുനസ്ഥാപിക്കാൻ അള്ളാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്നവർക്ക് കഴിയുമോ?ഒരിക്കലുമില്ല.ആർക്കും തനിക്ക് അന്നം തരാൻ കഴിയില്ല കാരണം എല്ലാവർക്കും ഭക്ഷണം നൽകുന്നവൻ അള്ളാഹു മാത്രമാണ്. എന്നിട്ടും അവന്റെ ഭക്ഷണം കഴിച്ച് അവനു പങ്കാളികളെ സ്ഥാപിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്യുന്നത് എത്രമേൽ അക്രമമാണ്!

അപ്പോൾ മുഖം കുത്തി നടക്കുന്നവനാണോ ലക്ഷ്യത്തിലെത്തിച്ചേരുക. അതല്ല നേരായ മാർഗത്തിൽ ശരിയായി നടക്കുന്നവനോ?
മുഖം കുത്തി നടക്കുക എന്നത് കല്പനക്കെതിരായും തെറ്റായ ജീവിത –വിശ്വാസ-ശൈലിയിലൂടെയും മുന്നോട്ട് നീങ്ങുക എന്നതാണ്.നേരായ മാർഗത്തിൽ ശരിയായി നടക്കുക എന്നാൽ അള്ളാഹുവിന്റെ കല്പനക്കനുസൃ‌തമായി ജീവിക്കുക എന്നാണ്. ഈ നന്നായി നടക്കുന്നവനേ ലക്ഷ്യത്തിലെത്തിച്ചേരൂ .അഥവാ യഥാർത്ഥ ജീവിതമാകുന്ന പരലോകത്ത് വിജയിക്കാനാവൂ. അല്ലാത്തവൻ പരലോകത്ത് ശക്തമായ ശിക്ഷകളിൽ ഉഴലേണ്ടി വരും

(നബിയേ)പറയുക! നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തവനാണ്‌ അള്ളാഹു.നിങ്ങൾ അല്പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ
അള്ളാ‍ഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഇല്ലായ്മയിൽ നിന്ന് നമുക്ക് ജന്മം നൽകി എന്നത്. ജനിച്ച നമുക്ക് കാണാനുള്ള കണ്ണും കേൾക്കാനുള്ള കാതും നല്ലതും ചീത്തയും വേർതിരിച്ച് നല്ലതിനോട് ഒട്ടിനിൽക്കാൻ പ്രേരിപ്പിക്കുന്ന മനസ്സും നൽകി ജീവിതത്തെ സാർത്ഥകമാക്കാനുള്ള വഴികളും അവൻ നൽകി. പക്ഷെ ഈ അനുഗ്രഹങ്ങളുടെ പൊരുളറിഞ്ഞ് അത് നൽകിയ നാഥനു നന്ദി ചെയ്യുന്നവരുടെ എണ്ണം തുലോം വിരളമാണെന്ന് അള്ളാഹു ഉണർത്തിയത് നമ്മുടെ മനസുകളിൽ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഉയർന്ന ബോധം ഉണ്ടാക്കേണ്ടതാണ്

പറയുക!നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ച് പെരുപ്പിച്ചവനാണ്‌ അള്ളാഹു അവങ്കലേക്ക് തന്നെ നിങ്ങൾ ഒരുമിച്ച്കൂട്ടപ്പെടുകയും ചെയ്യും.
സൃ‌ഷ്ടിച്ച് നമ്മെ വ്യാപിപ്പിച്ച അള്ളാഹു ഈ ജീവിതത്തിനു ശേഷം നമ്മെ അവങ്കലേക്ക് ഒരുമിച്ച് കൂട്ടും എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.ഈ ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് കണക്ക് ബോധിപ്പിക്കേണ്ട ഒരു ലോകം വരാനില്ലെന്നും മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും വാദിക്കുന്ന ചിലർ അതിനു പറയുന്ന കാരണം മരിച്ച് മണ്ണിൽ ലയിച്ചാൽ പിന്നെ എങ്ങനെയാണ് വീണ്ടും ജനിപ്പിക്കുക എന്നാണ്. അള്ളാ‍ഹു ആ സംശയത്തെ തകർക്കുകയാണീ പ്രയോഗത്തിലൂടെ. അതായത് ഇല്ലായ്മയിൽ നിന്ന് ജനിപ്പിച്ചവനാണവൻ! അത്ര ബുദ്ധിമുട്ടുണ്ടാവില്ലല്ലോ മരിച്ച് മണ്ണായി പോയ സാധനത്തിനു പഴയ അവസ്ഥ നൽകാൻ!! വളരെ ബുദ്ധിപരമായ ഒരു ചിന്തയാണിത്. അത് കൊണ്ട് തന്നെയാണ് പുനർജ്ജന്മത്തെ നിരാകരിക്കുന്നവരോടൊക്കെ അള്ളാ‍ഹു ഈ വിധം മറുപടി പറഞ്ഞത്


അവർ(സത്യ നിഷേധികൾ)ചോദിക്കുന്നു എപ്പോഴാണ്‌ (ഒരുമിച്ച്കൂട്ടുമെന്ന)ഈ വാഗ്ദാനം പുലരുക? നിങ്ങൾ സത്യവാദികളാണെങ്കിൽ (അതൊന്നു പറയൂ)



അതിനെപറ്റിയുള്ള അറിവ് അള്ളാഹുവിങ്കൽ മാത്രമാണ്‌ ഞാൻ സ്പഷ്ടമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു എന്ന് തങ്ങൾ പറയുക




എന്നാൽ അത് സമീപിച്ചതായി അവർ കാണുമ്പോൾ (ആ)സത്യനിഷേധികളുടെ മുഖങ്ങൾക്ക് മ്ലാനത ബാധിക്കും (ഉണ്ടാവുകയില്ലെന്ന്) നിങ്ങൾ വാദിച്ച് കൊണ്ടിരിക്കുന്നതാണിത് എന്ന് അവരോട് പറയപ്പെടുകയും ചെയ്യും

സത്യ നിഷേധികളുടെ അന്ത്യ നാൾ നിഷേധത്തെക്കുറിച്ചാണ് 25/26/27 എന്നീ ആയത്തുകൾ സൂചിപ്പിക്കുന്നത്. അന്ത്യനാളിന്റെ നിഷേധവുമായി നടക്കുന്നവർ ചോദിക്കും എപ്പോഴാണിത് നടക്കുക?(നടക്കില്ലെന്ന ധാരണയിലുള്ള ചോദ്യമാണിത്)

അതിന്റെ മറുപടിയായി അള്ളാഹു മാത്രമാണ് ആത്യന്തികമായി അത് അറിയുന്നവൻ എന്ന് പറയാനാണ് അള്ളാഹു നബി(صلى الله عليه وسلم)യോട് കൽ‌പ്പിക്കുന്നത് .അത് സത്യമാണെന്നും അതിനെ നിഷേധിക്കുന്നവൻ ശിക്ഷിക്കപ്പെടുമെന്ന് താക്കീത് നൽകലാണ് എന്റെ ജോലിയെന്നും നബി(صلى الله عليه وسلم)പറയുന്നു .എന്നാൽ വീറോടെ അങ്ങനെ ഒന്നു നടക്കില്ലെന്ന് വാദിക്കുന്നവരുടെ കൺ മുന്നിൽ അത് യാഥാർത്ഥ്യമായി അനുഭവപ്പെടുമ്പോൾ സത്യ നിഷേധികൾ അന്താളിച്ച് പോകുകയും ഞങ്ങളുടെ നിഷേധം പൊളിഞ്ഞല്ലോ എന്ന് വ്യക്തമാവുമ്പോൾ അവർ നാണം കെട്ട് പോകുകയും ചെയ്യും.അപ്പോൾ അവർക്കുള്ള ശിക്ഷ എന്ന നിലക്ക് ഇതല്ലേ ഉണ്ടാവില്ലെന്ന് നിങ്ങൾ പറഞ്ഞിരുന്നത് എന്ന് അവരോട് ചോദിക്കപ്പെടും




(നബിയേ അവരോട്) ചോദിക്കുക. നിങ്ങൾ പറയൂ എന്നെയും എന്റെ കൂടെയുള്ളവരെയും അള്ളാഹു ശിക്ഷിക്കുകയോ ഞങ്ങൾക്കവൻ കരുണ ചെയ്യുകയോ ചെയ്താൽ (രണ്ടായാലും നിങ്ങൾക്കെന്ത് ഫലം?)വേദനാജനകമായ ശിക്ഷയിൽ നിന്ന് സത്യനിഷേധികളെ രക്ഷിക്കുവാൻ ആരാണുള്ളത്?
നബി(صلى الله عليه وسلم) തങ്ങൾ ഒന്ന് വഫാത്തായിക്കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന അറേബ്യൻ മുശ് രിക്കുകളോട് പറയാനായി അള്ളാഹു നിർദ്ദേശിക്കുന്നത് എന്നെയും എന്റെ കൂടെയുള്ളവരെയും അള്ളാഹു മരിപ്പിച്ചാലും അല്ലെങ്കിൽ അവൻ അനുഗ്രഹം നൽകി ജീവിതം നീട്ടിത്തന്നാലും അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ ആരാണ് രക്ഷിക്കുക(ഞങ്ങൾക്ക് നാശമുണ്ടായാലും അനുഗ്രഹമുണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് അള്ളാഹുവിന്റെ ശിക്ഷ മാത്രമാണെന്ന താക്കീതാണിതിലൂടെ അവർക്ക് നൽകുന്നത്

പറയുക!അവൻ കരുണാനിധിയാണ് ഞങ്ങൾ അവനിൽ വിശ്വസിക്കുകയും അവന്റെ മേൽ തന്നെ ഭരമേൽ‌പ്പിക്കുകയും ചെയ്തിരിക്കുന്നു എന്നാൽ വ്യക്തമായ വഴികേടിൽ ആരാണ് അകപ്പെട്ടിരിക്കുന്നത് എന്ന് അടുത്ത് അറിയാറാകും
ഇത് സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതാണ്.അതായത് അള്ളാഹു കരുണയുടെ കേദാരമാണ്.ഞങ്ങൾ അവനിൽ വിശ്വസിക്കുന്നു (നിങ്ങളെ പോലെ അവനെ നിഷേധിക്കുന്നവരല്ല ഞങ്ങൾ) അവനിൽ ഞങ്ങൾ ഭരമേൽ‌പ്പിക്കുന്നു നിങ്ങളെ പോലെ ധനത്തിലും ആൾബലത്തിലുമല്ല ഞങ്ങൾ ഭരമേൽ‌പ്പിക്കുന്നത് .ഈ വ്യത്യസ്ത നിലപാടുകളിൽ ആരാണ് സത്യത്തിലെന്നും ആരാണു വഴികേടിലെന്നും അടുത്ത് തന്നെ അറിയാം കാത്തിരുന്നു കാണാം എന്ന് സാരം


ചോദിക്കുക!നിങ്ങളൊന്ന് പറയൂ നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ നിങ്ങൾക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവന്ന് തരുന്നതാരാണ്?
വെള്ളം വറ്റിപ്പോയാൽ ആരാണ് അത് തരിക എന്ന ചോദ്യം അവരുടെ മോശമായ നിലപാടിനെ ചോദ്യം ചെയ്യാനാണ്.അതായത് ആരാണ് വെള്ളം തരിക എന്ന ചോദ്യത്തിനു അള്ളാഹു എന്ന് അവർക്ക് പറയേണ്ടി വരും അപ്പോൾ ഇതൊന്നും ചെയ്തു തരാൻ കഴിയാത്തവരെ നിങ്ങൾ എന്തിനു അള്ളാഹുവിനെ പോലെ ആരാധിക്കുന്നു അത് മോശമല്ലേ എന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യംഅള്ളാഹുവാണ് എല്ലാ‍ത്തിന്റെയും ഉടമ എന്നും അവനെ അനുസരിക്കാതെ ജീവിച്ച് ശാശ്വതമായ പരലോകം നശിപ്പിക്കരുതെന്നും ഇത് ചിന്തിച്ച് പ്രവർത്തിക്കാത്തവർക്ക് വമ്പിച്ച നാശമുണ്ടെന്നും അള്ളാ‍ഹു നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ജീവിക്കണമെന്നുമൊക്കെ ഉപദേശിച്ച ഈ അദ്ധ്യായം വളരെ പ്രാധാന്യമുള്ളതാണെന്ന് തുടക്കത്തിൽ നാം പറഞ്ഞത് ഓർക്കുക എല്ലാ ദിവസവും ഇത് പാരായണം ചെയ്യുക . അള്ളാഹു നല്ലവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീ.



No comments:

Post a Comment

Note: only a member of this blog may post a comment.