Home

Sunday 1 November 2015

സൂറത്തുൽ മആരിജ്

سورة المعارج മക്കയിൽ അവതരിച്ചു


സൂക്തങ്ങൾ 44



بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു




سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ (1


സംഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് ചോദിക്കുന്ന ഒരാൾ ചോദിക്കുകയാണ്



لِّلْكَافِرينَ لَيْسَ لَهُ دَافِعٌ (2



സത്യ നിഷേധികൾക്ക്- അത് തട്ടിനീക്കുവാൻ ആർക്കും കഴിയുന്നതല്ല
അന്ത്യ നാളിനെക്കുറിച്ചും അന്ന് അവിശ്വാസികൾക്കുണ്ടാവുന്ന ശിക്ഷയെക്കുറിച്ചും നബി(സ)ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമ്പോൾ അതിനെ നിഷേധിച്ചു കൊണ്ട് പരിഹാസപൂർവം അവർ ചോദിക്കും എവിടെ ഈ ശിക്ഷ?എപ്പോഴാണിത് വരിക?എന്നൊക്കെ. അതിന്റെ ഉത്തരമാണ് (നിസ്സംശയം) സംഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചാണ് സംഭവിക്കില്ലെന്ന് കരുതി ചിലർ ചോദിക്കുന്നത് .എന്നാൽ അത് സംഭവിക്കുന്ന ദിനത്തിൽ സത്യ നിഷേധികൾക്ക് ആ ശിക്ഷ തടയാൻ ആരുമുണ്ടാവില്ല ഇവിടെ വേറെയും വ്യാഖ്യാനങ്ങളുണ്ട്.

ഇമാം ഖുർത്വുബി(റ) എഴുതുന്നു. ഇവിടുത്തെ ചോദിച്ചു എന്നതിന്റെ താല്പര്യം പ്രാർത്ഥിച്ചു എന്നാണ്.അതായത് ഖുർആൻ പൂർവീകരുടെ കെട്ടുകഥയാണെന്ന് പറഞ്ഞിരുന്നവർ ഇത് സത്യമാണെങ്കിൽ ഞങ്ങളുടെ മേൽ കല്ല്മഴ വർഷിപ്പിക്കുകയോ അല്ലെങ്കിൽ വേറേ ശിക്ഷകൾ നൽകുകയോ ചെയ്യണമെന്ന് സത്യ നിഷേധികൾ പ്രാർത്ഥിച്ചിരുന്നു.സൂറത്ത് അൻഫാലിൽ അള്ളാഹു അത് പറഞ്ഞിട്ടുണ്ട്



وَإِذْ قَالُواْ اللَّهُمَّ إِن كَانَ هَـذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاء أَوِ ائْتِنَا بِعَذَابٍ أَلِيمٍ



അല്ലാഹുവേ, ഇതു നിന്റെ പക്കൽ നിന്നുള്ള സത്യമാണെങ്കിൽ നീ ഞങ്ങളുടെ മേൽ ആകാശത്ത്‌ നിന്ന്‌ കല്ല്‌ വർഷിപ്പിക്കുകയോ, അല്ലെങ്കിൽ ഞങ്ങൾക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവർ ( അവിശ്വാസികൾ ) പറഞ്ഞ സന്ദർഭവും ( ഓർക്കുക. )





ഈ പ്രാർത്ഥന നടത്തിയത് നള്റുബുൻ ഹാരിസ് എന്ന അവിശ്വാസിയായിരുന്നു ,അയാൾ ബദ് ർ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.(ഖുർതുബി 18/206)മറ്റൊരു വ്യാഖ്യാനം അവിശ്വാസികൾക്ക് ശിക്ഷ ആവശ്യപ്പെട്ടത് നബി(സ)യാണെന്നാണ്.അഥവാ സത്യത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവരെ ശിക്ഷിക്കാനായി നബി(സ) പ്രാർത്ഥിച്ചു ക്ഷമിക്കുക എന്ന് അഞ്ചാം സൂക്തത്തിൽ പറയുന്നത് ഈ വ്യാഖ്യാനത്തെ ശരിവെക്കുന്നു തങ്ങൾ ക്ഷമിക്കുക ശിക്ഷ അവർക്ക് വരികതന്നെ ചെയ്യുമെന്ന് ചുരുക്കം(റാസി30/108)ആർക്കാണ് ശിക്ഷയുണ്ടെന്ന് പറയുന്നത് എന്ന സംശയത്തിന്റെ ഉത്തരമാണ് രണ്ടാം സൂക്തം.അവിശ്വാസികൾക്കാണീ ശിക്ഷ സംഭവിക്കുന്നത് എന്ന് സാരം





مِّنَ اللَّهِ ذِي الْمَعَارِجِ (3




കയറിപ്പോകുന്ന സ്ഥലങ്ങളുടെ അധിപനായ അള്ളാഹുവിങ്കൽ നിന്നാണ് (അത് സംഭവിക്കുക)
കയറിപ്പോകുന്ന സ്ഥലങ്ങൾ കൊണ്ടുദ്ദേശ്യം ആകാശങ്ങളാണ്. മലക്കുകൾ അവിടേക്ക് കയറിപ്പോകുന്നത് കൊണ്ടാണ് ആകാശങ്ങൾക്ക് മആരിജ് എന്ന് പറഞ്ഞത്ആകാശങ്ങളുടെ അധിപനായ അള്ളാഹു തന്നെയാണിവർക്കുള്ള ശിക്ഷ സംവിധാനിക്കുന്നത് എന്ന് സാരംമ ആരിജ് എന്നാൽ അനുഗ്രഹങ്ങൾ എന്നും വ്യാഖ്യാനമുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഓരോരുത്തർക്ക് അവരുടെ അവസ്ഥയനുസരിച്ച് കൂട്ടിയും കുറച്ചും അള്ളാഹു നൽകുന്നത് കൊണ്ടാണ് ഏറ്റവ്യത്യാസമുള്ള അനുഗ്രഹങ്ങളുടയവൻ എന്ന അർത്ഥത്തിൽ ذِي الْمَعَارِجِ എന്ന് പറഞ്ഞത്(റാസി)

മൂന്നാമത്തെ വ്യാഖ്യാനം പദവികൾ ഉടയവൻ എന്നാണ്.അതായത് സ്വർഗ്ഗത്തിൽ തന്റെ ഇഷ്ടദാസന്മാർക്ക് വ്യത്യസ്ത പദവികൾ അള്ളാഹു നൽകുമല്ലൊ അതാണുദ്ദേശ്യം (റാസി)



تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (4


മലക്കുകറളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു.അമ്പതിനായിരം കൊല്ലത്തെ ദൈർഘ്യമുള്ള ഒരു ദിവസത്തിൽ (ആ ശിക്ഷ സംഭവിക്കുന്നതാണ്)
റൂഹ് കൊണ്ടുദ്ദേശ്യം മലക്കുകളുടെ നേതാവായ ജിബ് രീൽ(അ)ആണുദ്ദേശം.മലക്കുകളെ പൊതുവായി പറഞ്ഞതിനു ശേഷം ജിബ് രീൽ(അ)നെ പ്രത്യേകം പരാമർശിച്ചത് തന്റെ പ്രാമുഖ്യം വ്യക്തമാക്കാനാണ്.ഇമാം റാസി(റ) എഴുതുന്നു.ഭയപ്പെടുത്താനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നിടത്ത് മലകക്ുകളെ പറയുമ്പോൾ ജിബ് രീൽ(അ) നെ പ്രത്യേകം പരാമർശിക്കുന്ന പതിവ് മറ്റ് സ്ഥലങ്ങളിലും (ഉദാ:സൂറത്തുന്നബഅ് 38)

ഖുർആൻ സ്വീകരിച്ചത് തന്റെ മഹത്വം വ്യക്തമാക്കാനാണ്അവങ്കലേക്ക് കയറുക എന്നതിന്റെ താല്പര്യം ബാഹ്യമായി പോലും തന്റേതല്ലാത്ത നിയന്ത്രണാധികാരങ്ങളില്ലാത്ത ഉപരിലോകത്തേക്ക് കയറുക എന്നാണ്ഇമാം റാസി(റ) എഴുതുന്നു. “അള്ളാഹുവിനു സ്ഥലം ഉണ്ടെന്ന് പറയുന്ന (തെറ്റായ വിശ്വാസക്കാർ) ഈ ആയത്ത് കൊണ്ട് അതിനു ലക്ഷ്യം പിടിച്ചിട്ടുണ്ട് –അവനിലേക്ക് കയറുക എന്ന് പറയുമ്പോൾ അവൻ മേലെ ഉണ്ട് എന്ന് വരും-എന്നാണ് അവർ ധരിച്ചത്.എന്നാൽ ആ ധാരണ അസത്യമാകുന്നു.കാരണം അള്ളാഹു സ്ഥല കാലാതീതനാണെന്നത് സുവ്യക്തമായ കാര്യമാണ് അതിനാൽ ഇതിനും ഇത് പോലുള്ള വാക്കുകൾക്കുമൊക്കെ വ്യാഖ്യാനം പറയേണ്ടി വരും(ബാഹ്യാർത്ഥം കൽ‌പ്പിക്കരുത്)അവനിലേക്ക് കയറുക എന്നാൽ ഒരു സ്ഥലത്തേക്ക് എന്നല്ല മറിച്ച് കാര്യങ്ങളുടെ അന്തിമ വിധി അള്ളാഹുവിന്റെ അധികാരത്തിൽ മാത്രമാണ് എന്നത്രെ ഉദ്ദേശ്യം(റാസി 30/110)

അമ്പതിനായിരം കൊല്ലത്തെ ദൈർഘ്യമുള്ള ദിനം അന്ത്യനാളാണ്.അഥവാ വിചാരണക്ക് നിർത്തപ്പെടുന്ന ദിനം.സത്യ നിഷേധികൾക്കും കുറ്റവാളികൾക്കുമാണീ ദൈർഘ്യം അനുഭവപ്പെടുക അർശിന്റെ തണൽ കൊണ്ട് അനുഗ്രഹിക്കപ്പെടുന്ന സത്യ വിശ്വാസികൾക്ക് ഒരു നിസ്ക്കാര സമയത്തിന്റെ തോത് മാത്രമേ അനുഭവപ്പെടുകയുള്ളൂ. അബൂ സഈദിനിൽ ഖുദ്്രി(റ)പറഞ്ഞു. നബി(സ)യോട് ചോദിക്കപ്പെട്ടു ആ ദിനത്തിന്റെ ദൈർഘ്യം എത്രയാണ്?നബി(സ)പറഞ്ഞു. എന്നെ നിയന്ത്രിക്കുന്ന അള്ളാഹു തന്നെ സത്യം! സത്യവിശ്വാസിക്ക് ആ ദിനം ഭൂമിയിൽ വെച്ച് താൻ നിസ്ക്കരിക്കാറുള്ള ഒരു നിർബന്ധ നിസ്ക്കാരത്തേക്കാൾ ലഘൂകരിക്കപ്പെടും (റാസി30/110)അന്ന് അർശിന്റെ തണൽ ലഭിക്കാനുള്ള ഏഴ് യോഗ്യതകൾ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നീതിമാനായ ഭരണാധികാരിയും, അള്ളാഹുവിനോടുള്ള ഭക്തിയിലൂടെ യുവത്വം ഉപയോഗപ്പെടുത്തിയ വിശ്വാസിയും, പള്ളിയുമായി മനസ്സിണക്കപ്പെട്ട പുരുഷനും, അള്ളാഹുവിനു വേണ്ടി പരസ്പരം സ്നേഹിക്കുകയും അതിലായി ജീവിക്കുകയും മരിച്ചു പിരിയുകയും ചെയ്ത രണ്ട് സ്നേഹിതരും , സൌന്ദര്യവും കുലമഹിമയുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിനു ക്ഷണിച്ചപ്പോൾ അള്ളാഹുവെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് ആ തിന്മയിൽ നിന്ന് ഒഴിഞ്ഞു നിന്ന മനുഷ്യനും, വലത് കൈ നൽകിയത് ഇടത് കൈ അറിയാതെ(പ്രശസ്തിക്കും പേരെടുക്കാനുമല്ലാതെ ആത്മാർത്ഥമായി)ധർമ്മം ചെയ്തവനും, ഒറ്റക്കിരുന്ന് അള്ളാഹുവെക്കുറിച്ച് ചിന്തിച്ച് കരഞ്ഞവനുമാണീ ഏഴ് വിഭാഗം.ഇതിൽ ഏതെങ്കിലുമൊരു വിഭാഗത്തിലെങ്കിലും അംഗത്വമെടുക്കാൻ നാം ശ്രമിക്കേണ്ടതല്ലേ എന്ന് സഗൌരവം ആലോചിക്കുക.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ



فَاصْبِرْ صَبْرًا جَمِيلًا (5




അതിനാൽ (നബിയേ) തങ്ങൾ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.
ഇവിടെ നബി(സ)യെ ആശ്വസിപ്പിക്കുകയാണ് അള്ളാഹു. കാരണം നള്റുബ്നു ഹാരിസ് ശിക്ഷയുണ്ടെങ്കിൽ പെട്ടെന്ന് വരട്ടെ എന്ന് നബി(സ)യോട് പറഞ്ഞത് പരിഹാസപൂർവമായിരുന്നു സ്വാഭാവികമായും അത് നബി(സ)യെ വിഷമിപ്പിച്ചു.അപ്പോൾ നബിയേ! അങ്ങ ക്ഷമിക്കുക ശിക്ഷ ഉടനെത്തും എന്ന് സൂചിപ്പിക്കുകയാണ് അള്ളാഹു



إِنَّهُمْ يَرَوْنَهُ بَعِيدًا (6



നിശ്ചയം അവർ അത് വിദൂരമായി കാണുന്നു.






وَنَرَاهُ قَرِيبًا (7




നാം അത് അടുത്തതായും കാണുന്നു.
അത് വിദൂരമായി കാണുന്നു എന്നതിന്റെ ഉദ്ദേശ്യമെന്താണ്? ആ ശിക്ഷയെ വിദൂരമായി കാണുന്നു അഥവാ അത് സംഭവിപ്പിക്കാൻ കഴിയില്ല എന്ന് അവർ ധരിക്കുന്നു.എന്നാൽ അത് നാം അടുത്തതായി കാണുന്നു എന്നാൽ അള്ളാഹുവിന്റെ കഴിവിലേക്ക് ചേർത്തിനോക്കുമ്പോൾ ഇത് വളരെ നിസ്സാരം എന്നത്രെ!അഥവാ ഇത് സാധ്യമാവില്ലെന്ന് നിഷേധികളും ഇത് നിഷ്പ്രയാസമെന്ന് അള്ളാഹുവും പറയുന്നു.



يَوْمَ تَكُونُ السَّمَاء كَالْمُهْلِ (8


ആകാശം ഉരുകിയ ലോഹം പോലെയാവുന്ന ദിവസം



وَتَكُونُ الْجِبَالُ كَالْعِهْنِ (9




പർവതങ്ങൾ കടഞ്ഞ രോമം പോലെയാവുന്ന ദിവസം(അന്നാണ് ശിക്ഷ സംഭവിക്കുക)
ഈ ലോകത്തിന്റെ സമ്പൂർണ്ണ നാശത്തിന്റെ രേഖയാണിവിടെ സൂചിപ്പിക്കുന്നത്



وَلَا يَسْأَلُ حَمِيمٌ حَمِيمًا (10


ഒരു സ്നേഹിതനും മറ്റൊരു സ്നേഹിതനോട് (ഒന്നും) ചോദിക്കുകയില്ല.
ആദിനത്തിന്റെ ഭയാനകത കാരണം ഭൂമിയിൽ തനിക്ക് വേണ്ടി ജീവൻ ത്യജിക്കാൻ പോലും തയാറായിരുന്ന കൂട്ടുകാരൻ പോലും തന്റെ സഹചാരിയുടെ അവസ്ഥ എന്ത് എന്ന് അന്വേഷിക്കില്ല കാരണം ആ ദിനത്തിന്റെ ഗൌരവത്തിൽ നിന്ന് താൻ എങ്ങനെ രക്ഷപ്പെടും എന്ന് മാത്രമേ അന്ന് എല്ലാവരും ചിന്തിക്കുകയുള്ളൂ




يُبَصَّرُونَهُمْ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ (11


അവർക്ക് അവരെ(പരസ്പരം) കാണിച്ച് കൊടുക്കപ്പെടും(എന്നാലും അവർ തമ്മിൽ തമ്മിൽ അന്വേഷിക്കയില്ല)തന്റെ സന്താനങ്ങളെ പ്രായശ്ചിത്തം നൽകി അന്ന്(ശിക്ഷയിൽ നിന്നും )മോചനം നേടിയിരുന്നെങ്കിൽ നന്നായേനേ എന്ന് കുറ്റവാളി കൊതിക്കും.
മുൻ സൂക്തത്തിൽ സ്നേഹിതർ പരസ്പരം ഒന്നും ചോദിക്കാത്തത് തമ്മിൽ കാണാത്തത് കൊണ്ടല്ല ആ ദിനത്തിന്റെ ഭീതി കൊണ്ടാണ് എന്ന് വിശദീകരിക്കാനാണ് അവർക്ക് പരസ്പരം കാണിക്കപ്പെടും എന്ന് വിശദീകരിക്കുന്ന മറ്റൊരു വ്യാഖ്യാനവും ഇവിടെയുണ്ട്. അന്നേദിനം സത്യ വിശ്വാസികൾക്ക് ലഭിക്കുന്ന സന്തോഷങ്ങൾ കാണുമ്പോൾ ധിക്കാരികൾ വല്ലാതെ വിഷമിക്കുകയും ഈ അവസ്ഥ തരണം ചെയ്യാൻ തന്റെ മക്കളെ ബലി കൊടുത്തെങ്കിലും സത്യാവിശ്വാസിയുടെ മുന്നിൽ ചെറുതാവും വിധത്തിലുള്ള ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കും എന്നാണത് ഇവിടെ പറഞ്ഞ കുറ്റവാളി അവിശ്വാസി മാത്രമായിരിക്കില്ല ദോഷാധിക്യമുള്ള വിശ്വാസികൾക്കും അവിടെ വിഷമം തന്നെയാവും(റാസി)



وَصَاحِبَتِهِ وَأَخِيهِ (12




സഹധർമ്മിണിയെയും സഹോദരനെയും (പ്രായശ്ചിത്തം നൽകിയും)




وَفَصِيلَتِهِ الَّتِي تُؤْويهِ (13




തനിക്ക് അഭയം നൽകുന്ന കുടുംബത്തെയും (പ്രായശ്ചിത്തം നൽകിയും)




وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ (14




ഭൂമിയിലുള്ള മുഴുവൻ പേരെയും (പ്രായശ്ചിത്തം നൽകിയും)എന്നിട്ട് തന്നെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ(എന്ന് അവൻ കൊതിക്കും)
കുറ്റവാളികളെ സംബന്ധിച്ച് ആദിനത്തിന്റെ ഭയാനകതയാണീ സൂക്തങ്ങൾ അറിയിക്കുന്നത്. തന്റെ രക്ഷക്ക് വേണ്ടി സ്വന്തം ഭാര്യ സന്താനങ്ങളെയും കുടുംബങ്ങളെയും തനിക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള സകലരെയും ബലി കൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷപ്പെടാനുള്ള പഴുത് കിട്ടുമോ എന്ന് നോക്കും എന്നാൽ ആ ചിന്ത വെറും വ്യാമോഹം മാത്രമാവും അന്ന്!



ഭൂമിയിൽ ഇവർക്ക് വേണ്ടി സ്വജീവൻ കൊടുക്കാൻ തയാറാവുന്നവനാണ് പരലോകത്ത് ഇങ്ങനെ മാറിച്ചിന്തിക്കുന്നതെങ്കിൽ അവിടുത്തെ ഭയാനകത അത്രയും ഗുരുതരം തന്നെ എന്ന് മനസ്സിലാക്കാം. അന്നത്തെ രക്ഷക്ക് ഇപ്പഴേ മുൻ കരുതലെടുക്കുന്നതാണ് ബുദ്ധിമാന്റെ ലക്ഷണം



كَلَّا إِنَّهَا لَظَى (15




അത്(ആ കൊതി)വേണ്ടാ!നിശ്ചയമായും അത് ആളിക്കത്തുന്ന നരകമാണ്
ലളാ എന്നത് നരകത്തിന്റെ നാമങ്ങളിലൊന്നാണ്.ശുദ്ധമായ ആളിക്കത്തൽ എന്നാണ് ഈ വാക്കിന്റെ അർത്ഥം



نَزَّاعَةً لِّلشَّوَى (16




അത് (മനുഷ്യന്റെ) തൊലി പൊളിച്ചു നീക്കിക്കളയും
പതിനാറാം വാക്യത്തിലെ ശവാ എന്ന പദത്തിനു തലയുടെ തൊലി, തലയോട്, ചർമ്മങ്ങൾ കൈ കാലുകൾ എന്നൊക്കെ അർത്ഥമുണ്ട് നരകം മനുഷ്യന്റെ എല്ലാഭാഗവും കരിച്ചു കളയും എന്നാൽ ഉടൻ തന്നെ പുതിയത് നൽകി വീണ്ടും ശിക്ഷ തുടരും എന്ന് ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. ഏതായാലും ഉദ്ദേശം വ്യക്തമാണ്. സത്യവിശ്വാസം കൈക്കൊള്ളാതെയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കാതെയും സമ്പത്തിന്റെ അവകാശങ്ങൾ കൊടുത്തു വീട്ടാതെയും നടക്കുന്നവരെയാണ് നരകം പിടികൂടുക എന്നതത്രെ അത്. ഇനിയുള്ള സൂക്തങ്ങൾ ഈ ആശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്




تَدْعُو مَنْ أَدْبَرَ وَتَوَلَّى (17



(സത്യത്തിൽ നിന്ന്) പിന്നോട്ട് പോകുകയും തിരിഞ്ഞ് കളയുകയും ചെയ്തവരെ അത് വിളിക്കും
നരകം എങ്ങനെ വിളിക്കും എന്ന സംശയത്തിനു പല നിവാരണങ്ങളും വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്(1)നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരെ അവിടെയെത്തുമ്പോഴുള്ള സാഹചര്യ വിളിയാണുദ്ദേശ്യം പരസ്യമായി വിളി കേൾക്കുന്നില്ലെങ്കിൽ തന്നെയും നിശ്ശബ്ദമായി നരകം തന്നെ വിളിക്കുമെന്ന് സാരം(2)നരകത്തിനു അള്ളാഹു സംസാര ശേഷി പടക്കുകയും എന്നിലേക്ക് വരൂ എന്ന് അവിശ്വാസിയെയും കപട വിശ്വാസിയെയും വിളിക്കുകയും ചെയ്യും(3)നരകത്തിന്റെ കാവൽക്കാരായ മലക്കുകളാണ് വിളിക്കുന്നത് ആ വിളിയെ നരകത്തിലേക്ക് ചേർത്തിപറഞ്ഞതാണ് (റാസി)




അനുസരണയിൽ നിന്ന് പിന്തിരിയുകയും സത്യവിശ്വാസത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തവരെയാണ് നരകം വിളിക്കുന്നത്






وَجَمَعَ فَأَوْعَى (18



(ധനം)ഒരുമിച്ച് കൂട്ടുകയും എന്നിട്ട് (ചെലവ് ചെയ്യാതെ)സൂക്ഷിച്ച് വെക്കുകയും ചെയ്തവരെ അത് വിളിക്കും
ധനം ഒരുമിച്ച് കൂട്ടി എന്നത് തന്റെ അത്യാഗ്രഹത്തിന്റെ തെളിവാണ് സൂക്ഷിച്ച് വെച്ചു എന്നത് തന്റെ ദുരാഗ്രഹത്തിന്റെ തെളിവുമാണ്ദീനീ നാശത്തിലേക്ക് അവനെ തള്ളിവിടാൻ അത്യാഗ്രഹവും ദുരാഗ്രഹവും തന്നെധാരാളം മതിയായതാണ്(റാസി)




إِنَّ الْإِنسَانَ خُلِقَ هَلُوعًا (19




നിശ്ചയമായും അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്



അത്യാഗ്രഹത്തിന്റെ ആധിക്ക്യവും അക്ഷമയുടെ ആൾ രൂപവുമാകുക എന്നാണ് ഇതിന്റെ താല്പര്യം. ഈهَلُوعًاഎന്നതിന്റെ വ്യാഖാനമാണ് തുടർന്നുള്ള രണ്ട് സൂക്തങ്ങൾ





إِذَا مَسَّهُ الشَّرُّ جَزُوعًا (20




അതായത് തിന്മ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ട്




وَإِذَا مَسَّهُ الْخَيْرُ مَنُوعًا (21




തന്മ കൈവന്നാൽ തടഞ്ഞ് വെക്കുന്നവനായിക്കൊണ്ടും.
മനുഷ്യ സഹജമായ ഒരു ദുർഗുണം ചൂണ്ടിക്കാ‍ണിക്കുകയാണിവിടെ .തന്റെ ദേഹത്തിലോ ധനത്തിലോ തന്നോട് ബന്ധപ്പെട്ട മറ്റ് വല്ലതിലുമോ എന്തെങ്കിലും വിപത്ത് ബാധിക്കുമ്പോൾ വേവലാതിപ്പെടുകയും നിരാശനാവുകയും മറിച്ച് വല്ല നന്മയുമാണ് ലഭിക്കുന്നതെങ്കിൽ അത് ചെയ്ത് തന്ന നാഥനോട് നന്ദി കാണിക്കാതെയും പിശുക്ക് കാണിച്ച് പിടിച്ച് വെച്ചും അള്ളാഹു അവനിൽ നിന്ന് ആവശ്യപ്പെടുന്നതിന്റെ നേർ വിപരീതം പ്രവർത്തിക്കുന്നു.

ഇമാം റാസി(റ) എഴുതുന്നു. ഇവിടെ പറഞ്ഞ തിന്മ ദാരിദ്ര്യം രോകം തുടങ്ങിയവയും നന്മ എന്നത് ധനവും ആരോഗ്യവും ആണ്.അതായത് ദരിദ്രനോ രോഗിയോ ആയാൽ അക്ഷമനാവുകയും പരാതി പറയാൻ തുടങ്ങുകയും ചെയ്യും അതേ സമയം താൻ ധനികനും ആരോഗ്യവാനുമായാൽ നന്മ തടയാനും പിശുക്ക് കാണിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കാനുമായിരിക്കും അവന്റെ ശ്രമം .ഇവിടെ ഒരു ചോദ്യം വരാം അതായത് ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുന്നതും സൌഖ്യം ലഭ്യമാക്കുന്നതും ബുദ്ധിയുള്ളവൻ അവശ്യപ്പെടേണ്ടത് തന്നെയല്ലെ? പിന്നെ എന്തിനാണിവനെ അള്ളാഹു ആക്ഷേപിക്കുന്നത്?മറുപടി ഇങ്ങനെയാണ് അള്ളാഹു അവനെ ആക്ഷേപിച്ചത് അവൻ ഈ ലോകത്തെ തന്റെ ശാരീരിക അവസ്ഥ മാത്രം ആലോചിക്കുകയും അനന്തമായ പരലോകത്തെ വിസ്മരിക്കുകയും ചെയ്തത് കൊണ്ടാണ് വല്ല രോഗത്തിലൊ വിഷമത്തിലോ പെട്ടാൽ ഇത് അള്ളാഹുവിന്റെ വിധി ആണെന്നും ക്ഷമിച്ചിരുന്നാൽ പരലോകത്ത് ഈ വിഷമം പ്രതിഫലാർഹമാവുമെന്നും, ചിന്തിക്കാതെ അസഹിഷ്ണുത കാണിക്കുന്നത് അതോടൊപ്പം തന്നെ തനിക്ക് ആരോഗ്യവും ധനവും ലഭിച്ചാൽ പരലോക മോക്ഷത്തിനു അനുകൂലമാവും വിധം അത് വിനിയോഗിക്കേണ്ടതിനു പകരം അവൻ അത് പൂഴ്ത്തിവെച്ചു ഇതാണ് ആക്ഷേപാർഹമായി അള്ളാഹു പറഞ്ഞത്.അത് കൊണ്ട് തന്നെയാ‍ണ് ഈ ഉത്തരവാദിത്വ നിർവഹണത്തിൽ വിജയിച്ചവരെ വരും സൂക്തങ്ങളിൽ അള്ളാഹു ഈ ആക്ഷേപങ്ങളിൽ നിന്ന് ഒഴിവാക്കിയതും(റാസി 30/115-116) 
 

إِلَّا الْمُصَلِّينَ(22)

നിസ്ക്കരിക്കുന്നവരൊഴികെ


അക്ഷമരായ മനുഷ്യരുടെ ചില ദുസ്വഭാവം കഴിഞ്ഞ സൂക്തങ്ങളിൽ വിശദീകരിച്ചുവല്ലൊ.എന്നാൽ സത്യവിശ്വാസികളുടെ മാതൃ‌കാപരമായ എട്ട് സ്വഭാവങ്ങളാണിവിടെ വിശദീകരിക്കുന്നത് സൃ‌ഷ്ടാവായ അള്ളാഹുവിനെ അനുസരിക്കുന്നതിലും സൃ‌ഷ്ടികളോട് ദയ കാണിക്കുന്നതിലും പ്രതിഫല ദിനത്തെ വിശ്വസിക്കുന്നതിലും നാഥന്റെ ശിക്ഷയെ ഭയപ്പെടുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും ക്ഷണികമായ ഭൌതിക സന്തോഷങ്ങളേക്കാൾ അനന്തമായ പരലോക വിജയത്തിനു മുന്തൂക്കം നൽകുന്നതിലും മുഴുകുന്നവർക്ക് മാത്രമെ ഈ വിജയം കരസ്ഥമാക്കാനാവൂ.അതിനു മനുഷ്യനെ പാകപ്പെടുത്താനാവശ്യമായ ഗുണങ്ങളാണ് ഇനി പറയുന്നത്


الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ(23)


തങ്ങളുടെ നിസ്ക്കാരങ്ങളുടെ മേൽ കൃ‌ത്യനിഷ്ഠയുള്ള വരായ(നിസ്ക്കാരക്കാർ ഒഴികെ)


നിഷ്ഠ എന്നതിന്റെ താല്പര്യം ഒരു സാഹചര്യത്തിലും നിസ്ക്കാരം ഉപേക്ഷിക്കാതെ എന്നെന്നും അത് നിർവഹിക്കുക എന്നാണ് അതായത് നിസ്ക്കരിക്കുന്നവരായാൽ മാത്രം പോരാ.അതിൽ നിഷ്ഠ വേണം കൃ‌ത്യ സമയത്ത് തന്നെ നിർബന്ധ നിസ്ക്കാരങ്ങൾ നിർവഹിക്കുന്നവരെന്നും നിരബന്ധ നിസ്ക്കാരങ്ങൾക്കൊപ്പം തന്നെ സുന്നത്ത് നിസ്ക്കാരത്തിൽ കൂടി സജീവത നിലനിർത്തുന്നവരെന്നും വ്യാഖ്യാനമുണ്ട്, ഇവിടെ പറഞ്ഞ നിസ്ക്കാരത്തിൽ നിഷ്ഠയുള്ളവർ എന്ന് പറഞ്ഞത് നബി(സ)യുടെ നേരെ ശിഷ്യന്മാരായ സ്വഹാബികളാണുദ്ദേശ്യമെന്നും അള്ളാഹുവിനെക്കുറിച്ചുള്ള ശക്തമായ വിശ്വാസത്താൽ നിസ്ക്കാര വിഷയത്തിൽ ശക്തമായ നിഷ്ഠ സൂക്ഷിക്കുന്ന എല്ലാ വിശ്വാസികളുമുദ്ദേശ്യമാണെന്നും അഭിപ്രായമുണ്ട് നിസ്ക്കാരത്തിൽ നിഷ്ഠയുള്ളവരെന്നതിനു ഇടത്തും വലത്തും നിസ്ക്കാരത്തിൽ തിരിഞ്ഞു നോക്കാതെ (ശാന്തമായി)നിസ്ക്കരിക്കുന്നവരെന്നും വ്യാഖ്യാനമുണ്ട്(ഖുർത്വുബി 18/214)


وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ (24)




തങ്ങളുടെ സ്വത്തുക്കളിൽ നിശ്ചിത അവകാശമുള്ളവരുമായ




ഇവിടെ പറഞ്ഞ അവകാശം നിർബന്ധ സക്കാത്താണെന്നും സുന്നത്തായ ധർമ്മങ്ങളാണെന്നും അഭിപ്രായമുണ്ടെങ്കിലും നിർബന്ധ സക്കാത്താണെന്നത്രെ പ്രബലം


സക്കാത്തിനു പുറമേ കുടുംബ ബന്ധം നിലനിർത്താനും അതിഥി സൽക്കാരത്തിനും നിരാലംബരെ ആശ്വസിപ്പിക്കാനുമെല്ലാം ധനത്തിന്റെ ഒരു ഭാഗം വിനിയോഗിക്കേണ്ടത് തന്നെയാണ്.അയൽ വാസി പട്ടിണികിടക്കുമ്പോൾ വയറു നിറക്കുന്നവൻ എന്റെ സംസ്ക്കാരം ഉൾക്കൊണ്ടവനല്ലെന്ന നബി വചനവും വിശക്കുന്നവനു ഭക്ഷണം കൊടുക്കാത്തതിനെ തനിക്ക് ഭക്ഷണം നൽകിയില്ലെന്ന ആക്ഷേപമായി പരലോകത്ത് അള്ളാഹു ചോദിക്കുമെന്ന വചനവുമൊക്കെ നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെ!


لِّلسَّائِلِ وَالْمَحْرُومِ(25)



ചോദിക്കുന്നവനും (ചോദിക്കുന്നതിനു)മുടക്കം ബാധിച്ചവനും


ദാരിദ്ര്യം കൊണ്ട് സഹായം ചൊദിച്ചു വരുന്നവനും അഭിമാന ക്ഷതമോർത്ത് കൊണ്ടോ ധാതാക്കളുടെ സമീപത്തെത്താൻ സാധിക്കാത്തതിനാലോ ചോദിച്ച് വാങ്ങുന്നതിനു മുടക്കം പറ്റിയവനും ധനികന്റെ ധനത്തിൽ അവകാശമുണ്ട് അർഹർ നമ്മോട് ചോദിച്ചില്ലെങ്കിലും അവരെ കണ്ടറിഞ്ഞ് സഹായിക്കൽ നമ്മുടെ കടമയാണെന്ന് ചുരുക്കം


وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ (26


പ്രതിഫല ദിനത്തെക്കൊണ്ട് വിശ്വസിക്കുന്നവരുമായ
ഭൂമിയിലെ പ്രവർത്തനത്തിനു പ്രതിഫലം നൽകുന്ന അന്ത്യനാൾ(പുനർജന്മവും മഹ്ശർ മൈതാനിയിൽ ഒത്ത് കൂടലും വിചാരണയും നല്ലവർ- അല്ലാത്തവർ എന്ന വിഭജനവും ) സത്യമാണെന്ന് വിശ്വസിക്കുന്നവരാണവർ


وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ( 27

അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് ഭയപ്പെടുന്നവരുമായ(വരൊഴികെ)
ഈ ഭയം നിർബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനെ തൊട്ടും അരുതായ്മകളിലേക്ക് മുന്നിടുന്നതിനെതൊട്ടും ഉണ്ടാവും.ഈ ഭയം നിലനിൽക്കുന്ന ഒരാൾക്ക് എപ്പോഴും തന്റെ കർതവ്യങ്ങളിൽ വീഴ്ച വരുത്തരുതെന്ന ജാഗ്രതയുണ്ടാവും(റാസി)



إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ (28

കാരണം അവരുടെ നാഥന്റെ ശിക്ഷ (വരികയില്ലെന്ന്)സമാധാനിച്ചിരിക്കാവതേയല്ല
അള്ളാഹുവിന്റെ ശിക്ഷ എന്നെ ഭാധിച്ചേക്കുമോ എന്ന ഭയം ഉള്ളവരായിരിക്കണം എപ്പോഴും വിശ്വാസികൾ.സ്വർഗ്ഗത്തിൽ രണ്ടു കാലും കണ്ടാൽ മാത്രമേ ഒരു വിശ്വാസിക്ക് സമാധാനിക്കാൻ കഴിയൂ പരാജയപ്പെട്ടവരല്ലാതെ അള്ളാഹുവിന്റെ ശിക്ഷയെത്തൊട്ട് നിർഭയരാവില്ലെന്ന് ഖുർആൻ തന്നെ ഉണർത്തിയിട്ടുണ്ട്

ഇമാം റാസി(റ)എഴുതുന്നു.ഈ ആയത്തിന്റെ താല്പര്യം നമുക്കാർക്കും തന്റെ കടമകൾ എല്ലാം ഭംഗിയായി നിർവഹിച്ചു എന്നോ വിലക്കപ്പെട്ടവയിൽ നിന്നെല്ലാം പൂർണ്ണമായി ഒഴിഞ്ഞു നിന്നുവെന്നൊ ഉറപ്പിക്കാൻ കഴിയില്ല മറിച്ച് തനിക്ക് വീഴ്ച പറ്റിയിരിക്കാം അതിനു അള്ളാഹു തന്നെ പിടികൂടുമോ എന്ന ഭയം അവനുണ്ടാകും അപ്പോൾ നാഥന്റെ ശിക്ഷയെ എപ്പോഴും ഭയപ്പെട്ടേ പറ്റൂ.അതാണ് സത്യവിശ്വാസിയുടെ സ്വഭാവം


وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ (29

തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരും(ഒഴികെ)



30 ) إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

തങ്ങളുടെ ഭാര്യമാരുടെയോ തങ്ങളുടെ വലം കൈകൾ ഉടമയാക്കിയവരുടെയോ മേലിൽ ഒഴികെ കാരണം അവർ ആക്ഷേപാർഹരേയല്ല.

ലൈംഗീക ശുദ്ധി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.വികാരം തീർക്കാൻ അനുവദിക്കപ്പെട്ട മാർഗ്ഗം മാത്രം സ്വീകരിക്കുന്നവരാണു സത്യവിശ്വാസികൾ.ശരിയായ വിവാഹത്തിലൂടെ ലഭിച്ച ഭാര്യയും അടിമ വ്യവസ്ഥയിൽ ലഭിച്ച അടിമ സ്ത്രീകളും മാത്രമേ വികാശ ശമനത്തിനു ഉപയോഗിക്കാവൂ.എന്നാൽ അടിമ വ്യവസ്ഥ നിലവിലില്ലാത്ത ഇക്കാലത്ത് ഭാര്യമാരുമായുള്ള ബന്ധം മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ.പരസ്ത്രീ ബന്ധമോ സ്വവർഗ രതിയോ സ്വന്തമായ വികാര ശമനത്തിന്റെ വഴികളോ ശക്തമായി വിലക്കുകയാണീ സൂക്തങ്ങൾ അതാണ് താഴേ സൂക്തത്തിൽ അതിനപ്പുറമുള്ള മാർഗം തേടുന്നവൻ അതിക്രമിയാണെന്നും നിർണ്ണിത രേഖ വിട്ടവനാണെന്നും അള്ളാഹു പറയുന്നത് നാവു കൊണ്ടും ഗുഹ്യം കൊണ്ടും തെറ്റ് ചെയ്യില്ലെന്നുറപ്പ് തരുന്നവർക്ക് സ്വർഗം നൽകാമെന്ന് ഞാൻ ഉറപ്പ് തരുമെന്ന നബി വചനം ചിന്തിക്കേണ്ടത് തന്നെ

فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ (31


എന്നാൽ അതിനപ്പുറം ആരെങ്കിലും തേടുന്ന പക്ഷം അവർ തന്നെയാണ്
അതിക്രമികൾഭാര്യമാരുമായുള്ളതല്ലാത്ത എല്ലാ വികാരശമന വഴികളും ആക്ഷേപാർഹാമാണെന്ന് സാരം

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ (32

തങ്ങളെ വിശ്വസിച്ചേൽ‌പ്പിക്കപ്പെട്ട കാര്യങ്ങളെയും തങ്ങളുടെ ഉടമ്പടികളെയും പാലിക്കുന്നവരും (ഒഴികെ)

വിശ്വസിച്ചേൽ‌പ്പിക്കപ്പെട്ട കാര്യങ്ങൾ എന്നത് വിശാലമായ അർത്ഥമുള്ള വാക്കാണ് ഇമാം റാസി(റ)എഴുതുന്നു.ഉപേക്ഷിക്കൽ വഞ്ചനയായി കണക്കാക്കാവുന്ന എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളുന്ന വാക്കാണ് അമാനത്ത് എന്ന പദം നമ്മുടെ ആരാധനകളെല്ലാം ഈ അമാനത്തിന്റെ പരിധിയിൽ വരുന്നു(റാസി) മതപരമായ സൂക്ഷിപ്പ് സ്വത്താ‍യ മത നിയമങ്ങളും ഭൌതികമായ സൂക്ഷിപ്പ് സ്വത്തുക്കളും ഇവിടെ ഉദ്ദേശമാണ്.അള്ളാഹുവിന്റെ നിയമങ്ങൽ പാലിക്കാമെന്ന് അള്ളാഹുവിൽ നിന്ന് നാം ഏറ്റെടുത്തിട്ടുണ്ടെന്ന് ഖുർ ആൻ പറയുന്നുണ്ട്.അഥവാ നമ്മുടെ ജീവിതത്തിൽ മതം അനുശാസിക്കുന്ന വഴി ഉപേക്ഷിക്കാതെ നോക്കാൻ ശ്രമിക്കുന്നവർ മാത്രമേ ആക്ഷേപത്തിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.ഏറ്റവും കൂടുതൽ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ വരുന്ന ഇക്കാലത്ത് ഭൌതികമായ സൂക്ഷിപ്പുകളിൽ നീതി പാലിക്കുകയും അർഹർക്ക് തന്നെ അത് തിരിച്ചു നൽകുക എന്നതും വല്ലത്തൊരു കടമ്പ തന്നെയാണ്

കരാറുകൾ പാലിക്കാതിരിക്കുന്നത് കാപട്യമായാണ് ഇസ് ലാം പഠിപ്പിക്കുന്നത് .മക്കയിൽ നബി(സ)യുടെ ഏറ്റവും വലിയ ശത്രുക്കൾ പോലും അവരുടെ വസ്തുക്കൾ സൂക്ഷിക്കാൻ വിശ്വസിക്കാവുന്ന സൂക്ഷിപ്പ് സ്ഥലമായി കണ്ടത് നബി(സ)യെ ആയിരുന്നു എന്നത് പ്രസിദ്ധ ചരിത്രമാണ്.വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം എന്ന് നാം സാധാരണ പറയാറില്ലേ?സത്യ വിശ്വാസി അങ്ങനെയായിരിക്കും എന്ന് ചുരുക്കം

وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ (33


തങ്ങളുടെ സാക്ഷ്യം ശരിക്ക് നിർവഹിക്കുന്നവരും(ഒഴികെ)
സാക്ഷി പറയേണ്ടി വരുന്നിടത്ത് നീതി നടപ്പാകാൻ അത് ഭംഗിയായി നിർവഹിക്കുന്നവൻ തന്നെയാണ് സത്യ വിശ്വാസി.ഇമാം റാസി(റ)എഴുതുന്നു സാക്ഷ്യം നിർവഹിക്കുന്നു എന്നാൽ സത്യവും നീതിയും നിലനിർത്താൻ ഭരണകൂടത്തിന്റെ അടുത്ത് ഒന്നും മറച്ച് വെക്കാതെ സാക്ഷിപറയലാണ് ഇതും നേരത്തേ പറഞ്ഞ അമാനത്തിൽ പെട്ടതാണെങ്കിലും പ്രത്യേകം പറഞ്ഞത് സത്യ സന്ധമായി സാക്ഷി പറയുന്നതിന്റെ ശ്രേഷ്ടത വിശദീകരിക്കാനാണ്. കാരണം ഈ സാക്ഷ്യത്തിലൂടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താൻ സാധിക്കും അത് ഉപേക്ഷിക്കുന്നതിലൂടെ അവകാശ ധ്വംസനം ഉണ്ടാവുകയും ചെയ്യും .അള്ളാഹു ഏകനാണെന്നും അവനു പങ്കാളികളില്ലെന്നും സാക്ഷ്യം വഹിക്കലാണെന്നും വ്യഖ്യാനമുണ്ട്(റാസി 30/117)

وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ (34


തങ്ങളുടെ നിസ്ക്കാരങ്ങളിൽ കൃ‌ത്യ നിഷ്ഠ പാലിക്കുന്നവരും(ഒഴികെ)
ഇവിടെ പറഞ്ഞ നിഷ്ഠ കൊണ്ടുദ്ദേശ്യം നിസ്ക്കാരത്തിന്റെ മര്യാദകൾ പാലിക്കുക സമയത്ത് നിസ്ക്കരിക്കുക,എന്നിവയൊക്കെയാണ് ഇമാം റാസി(റ) എഴുതുന്നു,നിസ്ക്കാരത്തിലെ സൂക്ഷ്മത എന്നതിന്റെ താല്പര്യം പൂർണ്ണാർത്ഥത്തിൽ അത് നിർവഹിക്കാനാവശ്യമായ ശ്രദ്ധയും ശുഷ്ക്കാന്തിയും ഉണ്ടാവുക എന്നാണ്,ഈ ശ്രദ്ധ നിസ്ക്കാരത്തിന്റെ മുമ്പുള്ള ചില വിഷയങ്ങളുമായും നിസ്ക്കാരത്തോടൊപ്പമുള്ള ചില വിഷയങ്ങളുമായും നിസ്ക്കാര ശേഷമുള്ള ചില കാര്യങ്ങളുമായും ബന്ധപ്പെടുന്നുണ്ട്.നിസ്ക്കാര സമയത്തിന്റെ മുമ്പ് തന്നെ നിസ്ക്കരിക്കാനായല്ലൊ എന്ന് മനസിൽ ഓർമ്മിക്കുക, വുളൂ, നഗ്നത മറക്കൽ, ഖിബ് ല അന്വേഷിക്കൽ, ശുദ്ധിയുള്ള വസ്ത്രം സ്ഥലം എന്നിവ ശരിയാക്കുക,സംഘടിതമായി നിസ്ക്കരിക്കാനുള്ള സ്ഥലത്തെത്തുക,അനുഗ്രഹീതമായ പള്ളികളിലാവാൻ ശ്രമിക്കുക,എല്ലാ ചിന്തകളിൽ നിന്നും മനസ്സിനെ നാഥനിലേക്ക് മാത്രം തിരിക്കുക ലോകമാന്യവും പേരെടുക്കലും ഉദ്ദേശിക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക,എന്നിങ്ങനെയുള്ള കാര്യങ്ങൾ നിസ്ക്കാരത്തിനു മുമ്പ് തന്നെ ശരിയാക്കേണ്ടവയാണ്.വലത്തോട്ടും ഇടത്തോട്ടുമൊന്നും തിരിഞ്ഞ് നോക്കാതെ –സുജൂദിന്റെ സ്ഥാനത്തേക്ക് മാത്രം നോക്കി നിസ്ക്കരിക്കുക, ഖുർആൻ പാരായണ സമയത്തും മറ്റ് ദിക്റുകൾ ഉരുവിടുന്ന സമയത്തും ശരിക്ക് ഹൃദയ സാന്നിദ്ധ്യമുണ്ടാക്കുക. അവയുടെ ആശയം ഓർക്കുക നിസ്ക്കാരത്തിന്റെ വിധികളെല്ലാം ഓർമ്മയുണ്ടാവുക എന്നിവയൊക്കെ നിസ്ക്കാരത്തിൽ ശ്രദ്ധിക്കേണ്ടവയാണ്. നിസ്ക്കാര ശേഷം അനാവശ്യ വിനോദങ്ങളിലും ദോഷങ്ങളിലും ചെന്ന് പെടാതെ ശ്രദ്ധിക്കുക നിസ്ക്കാരം മുഖേന ലഭിച്ച വിശുദ്ധി കളഞ്ഞ് കുളിക്കാതിരിക്കുക എന്നതൊക്കെ നിസ്ക്കാര ശേഷം ഓർക്കേണ്ടവയാണ്(റാസി30/116)



أُوْلَئِكَ فِي جَنَّاتٍ مُّكْرَمُونَ (35

അവർ സ്വർഗ്ഗങ്ങളിലാണ് അവർ ആദരിക്കപ്പെടുന്നവരുമാണ്
അള്ളാഹു ആദരിച്ചവർക്ക് മാത്രമായി അവൻ തയാർ ചെയ്തതതാണ് സ്വർഗം.അതിൽ ഒരാൾ പ്രവേശിച്ചാൽ അവൻ അള്ളാഹുവിനാൽ ആദരിക്കപ്പെട്ടു എന്ന് തന്നെയാണ് അർത്ഥം

36 ) فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ


അപ്പോൾ സത്യ നിഷേധികൾക്കെന്തായിപ്പോയി?അവർ നബി തങ്ങൾക്ക് നേരെ കഴുത്ത് നീട്ടിക്കൊണ്ടിരിക്കുന്നു
മക്ക മുശ് രിക്കുകൾ നബി(സ) യുടെ സമീപത്ത് വട്ടം കൂടി ഇരിക്കുകയും നബി(സ)യുടെ വാക്കുകൾ ശ്രദ്ധിച്ച് പരിഹാസത്തോടെ അവർ പറയും,മുഹമ്മദ്(സ)പറയുമ്പോലെ ഇവർ സ്വർഗത്തിൽ പ്രവേശിക്കുമെങ്കിൽ അവരുടെ മുമ്പേ ഞങ്ങളായിരിക്കും സ്വർഗത്തിൽ കടക്കുക എന്നിട്ട് അവർ നബി(സ)യുടെ നേരേ കഴുത്ത് നീട്ടി പരിഹാസത്തോടെ ഗോഷ്ഠി കാണിക്കും അപ്പോഴാണ് മേൽ സൂക്തം അവതരിച്ചത്(റാസി)


37 ) عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ


വല ഭാഗത്തും ഇടഭാഗത്തും സംഘം സംഘമായി ചിതറിപ്പോകുന്നു


അതായത് നബി(സ)യുടെ വലത്തും ഇടത്തുമായി അവർ സംഘം ചേർന്നിരിക്കുമായിരുന്നു(എന്നിട്ടായിരുന്നു പരിഹാസം)

أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيم (38


താൻ സുഖാനുഭൂതിയുടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്ന് അവരിൽ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നുണ്ടോ?
നബി(സ)യോട് പരിഹാസ പൂർവ്വം ശത്രുക്കൾ സ്വർഗമുണ്ടെങ്കിൽ ഞങ്ങളായിരിക്കും ആദ്യം അതിൽ പ്രവേശിക്കുക എന്ന് പറഞ്ഞതിന്റെ മറുപടിയാണിത്.മുസ് ലിംകളെ പോലെ ഇവർക്കും സ്വർഗത്തിൽ കടക്കാം എന്ന് ആഗ്രഹമുണ്ടോ?അഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് സാരം

39 ) كَلَّا إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ


അതില്ല തന്നെ! അവർക്കറിയാവുന്ന ഒരു വസ്തുവിൽ നിന്നാണ് നിശ്ചയമായും അവരെ നാം സൃ‌ഷ്ടിച്ചിരിക്കുന്നത്
മരിച്ച് മണ്ണായാൽ പിന്നെ പുനർജനിപ്പിക്കൽ അസാദ്ധ്യം എന്നായിരുന്നു മക്ക മുശ്‌രിക്കുകളുടെ വാദം.അതിന്റെ മറുപടിയാണിത്.അതായത് ഇവരെ വെറുമൊരു ഇന്ദ്രിയതുള്ളിയിൽ നിന്ന് സ്ര്‌ഷ്ടിച്ചത് അള്ളാഹുവാണെന്ന് ഇവർക്ക് തന്നെ അറിയാമല്ലൊ വെറും ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്ന് നിങ്ങളെ പടക്കാൻ കഴിവുള്ള അള്ളാഹുവിനു മരിച്ച് മറ്റൊരു അവസ്ഥയിലേക്ക് മാറിയ നിങ്ങളെ പുനർജ്ജനിപ്പിക്കാൻ യാതൊരു പ്രയാസവുമില്ല എന്ന് അറിയിക്കുകയാണിവിടെ


വിശ്വാസികളെ പരിഹസിച്ച മുശ്‌രിക്കുകൾക്കുള്ള ഉത്തരവും ഇവിടെ ഉണ്ട്.അതായത് ഇവർ സൃ‌ഷ്ടിക്കപ്പെട്ട ഇന്ദ്രിയത്തിൽ നിന്ന് തന്നെയാണ് മുസ്‌ലിംകളും സൃ‌ഷ്ടിക്കപ്പെട്ടത് പിന്നെ എങ്ങനെയാണ് അവർ സത്യ വിശ്വാസികളെ പരിഹസിക്കുന്നത് എന്നും ഇവിടെ പ്രസക്തം തന്നെ.മറ്റൊരു കാര്യം ഇവിടെ ശ്രദ്ദേയമാവുന്നത് മ്ലേഛമായ ഒരു വസ്തുവിൽ നിന്ന് പടക്കപ്പെട്ട മനുഷ്യൻ സത്യ വിശ്വാസത്തിന്റെയും അള്ളാഹുവിനെ അറിയുന്നതിന്റെയും മഹത്വത്തിലൂടെയല്ലാതെ യുക്തമായ തീരുമാനത്തിന്റെ ഉടമസ്ഥനായ അള്ളാഹു അവനെ സ്വർഗത്തിൽ കടത്തുമോ?എന്നതാണ്.ചുരുക്കത്തിൽ നബി(സ)യുടെ ശിഷ്യന്മാരെ പരിഹസിക്കുന്ന ഈ വർഗം എങ്ങനെ സ്വർഗ പ്രവേശനത്തിനു യോഗ്യത നേടും ഒരിക്കലും അതുണ്ടാവില്ല(റാസി)


فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ (40

എന്നാൽ ഉദയ സ്ഥാനങ്ങളുടെയും അസ്തമന സ്ഥാനങ്ങളുടെയും നാഥനെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു തീർച്ചയായും നാം കഴിവുള്ളവർ തന്നെയാണെന്ന്


عَلَى أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ (41

അവരെക്കാൾ ഉത്തമമായവരെ അവർക്ക് പകരം കൊണ്ടുവരാൻ..(കഴിവുള്ളവനാണ്നാം) നാം തോൽപ്പിക്കപ്പെടുന്നവനല്ല താനും!

ഓരോ ദിനത്തിന്റെയും ഉദയാസ്തമനത്തിന്റെ നാഥൻ എന്നോ ഓരോ നക്ഷത്രങ്ങളുടെയും ഉദയാസ്തമന ത്തിന്റെ നാഥൻ എന്നോ‍ ഓരോനബിമാരുടെയും പ്രബോധനത്തിന്റെ ഉദയാസ്തമനത്തിന്റെ നാഥൻ എന്നോ ഇവിടെ അർത്ഥമാകാം എന്തായാലും അള്ളാഹുവിനെ കൊണ്ട് സത്യം ചെയ്ത് പറയുന്നത് ഈ നിഷേധികൾ അള്ളാഹുവിനു ഒരു വിഷയമല്ലെന്നും അവർ സുരക്ഷിതരായി ജീവിക്കുന്നത് അവന്റെ ഔദാര്യത്തിലാണെന്നും അവരെ നശിപ്പിച്ച് ഇതിലും മെച്ചപ്പെട്ട വിഭാഗത്തെ കൊണ്ട് വരാൻ അള്ളാഹുവിനു സാധിക്കും എന്ന് ഉണർത്തിയതാണ് അവരെ അള്ളാഹു നശിപ്പിച്ചില്ല അപ്പോൾ പിന്നെ നശിപ്പിക്കാൻ കഴിയുമെന്ന് പറഞ്ഞത് അവരെ ഭയപ്പെടുത്താനും സത്യ വിശ്വാസം കൈക്കൊള്ളാൻ പ്രചോദനം നൽകാനുമാണ്

വേറെയും പല വ്യാഖ്യാനങ്ങളും ഇവിടെയുണ്ട് ചിലത് താഴേ പറയാംഇവരെക്കാൾ ഉത്തമന്മാരെ അള്ളാഹു പകരം കൊണ്ട് വന്നു.മുഹാജിറുകളും (മക്കയിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത വിശ്വാസികൾ)അൻസാറുകളും(മദീനാ നിവാസികളായ –നബി(സ)യെയും മക്കയിൽ നിന്നെത്തിയവരെയും നിസ്സീമമായി സഹായിച്ച -സത്യ വിശ്വാസികൾ)ആയ അനുയായികളെ അള്ളാഹു പകരം നൽകി എന്നും ഈ അവിശ്വാസികളിൽ നിന്ന് തന്നെ ഒരു വിഭാഗത്തിനു സത്യത്തിന്റെ വെളിച്ചം നൽകി പകകരമാക്കി എന്നും വ്യാഖ്യാനമുണ്ട്(റാസി)

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ (42

അത് കൊണ്ട്(നബിയേ!) അവരെ തങ്ങൾ വിട്ടേക്കുക അവരോട് താക്കീത് ചെയ്യപ്പെടുന്ന ആ ദിനം അവർ കണ്ട് മുട്ടുന്നത് വരെ അവർ (ദുർവൃ‌ത്തികളിൽ)മുഴുകിയും വിനോദിച്ചും കൊണ്ടിരിക്കട്ടെ
ഈ സാവകാശം ഒരു പരീക്ഷണമാണെന്ന് സാരം ഈ നിഷേധത്തിനും സത്യത്തോടുള്ള മത്സരത്തിനും കണക്ക് പറയേണ്ട ദിനം വരാനിരിക്കുന്നു അത് വരെ അവരെ അവരുടെ പാട്ടിനു വിടുക


يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَى نُصُبٍ يُوفِضُونَ (43

അതായത് ഖബ് റുകളിൽ നിന്ന് ബദ്ധപ്പെട്ടവരായി അവർ പുറത്ത് വരുന്ന ദിവസം .അവർ ഒരു നാട്ടക്കുറിയിലേക്ക് ധൃ‌തിപിടിച്ച് ഓടുന്നത് പോലെ

അള്ളാഹു വിചാരണസ്ഥലത്തേക്ക് അവരെ വിളിക്കുമ്പോൾ ഭൂമിയിൽ അവരുടെ ബിംബങ്ങളുടെ അടുത്തേക്ക് ഓടിയിരുന്നത് പോലെ അവർ ധൃ‌തിയിൽ ഖബ് റിൽ നിന്ന് പുറത്ത് വരും എന്നാണ് ഒരു വ്യാഖ്യാനം നാട്ടക്കുറിയിലേക്ക് ഓടുന്നത് പോലെ എന്നത് കൊണ്ട് വിവക്ഷ ഓട്ട മത്സരത്തിലോ മറ്റോ പങ്കെടുക്കുന്നവർക്ക് വേണ്ടി ഫിനീഷിങ് പോയിന്റിൽ സ്ഥാപിക്കുന്ന അടയാളത്തിലേക്ക് ഓടുന്നവനെ പോലെ എന്നത്രെ!


44 ) خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ذَلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ

അവരുടെ കണ്ണുകൾ താഴ്മകാണിച്ച് കൊണ്ട്.അപമാനം അവരെ ആവരണം ചെയ്യുന്നതാണ്.അവരോട് താക്കീത് ചെയ്യപ്പെട്ടു കൊണ്ടിരുന്ന ദിവസം അതാകുന്നു
ഭൂമിയിൽ അവർ കാണിച്ച അഹങ്കാരം നിമിത്തം ഇവിടെ അവർ നിന്ദ്യരായിത്തീരും അത് കാരണത്താൽ അവരുടെ മുഖം താഴ്ന്നു പോകും എന്ന് സാരം ഈ ദിനം ഉണ്ടാവില്ലെന്ന് വാദിക്കാനായിരുന്നുവല്ലൊ ഭൂമിയിൽ; അവർക്ക് താല്പര്യം

ഈ അദ്ധ്യായം പാരായണം ചെയ്യുന്നവർക്ക് അമാനത്ത് കാത്ത് സൂക്ഷിക്കുന്നവർക്കും ഉടമ്പടികൾ പാലിക്കുന്നവർക്കും നൽകപ്പെടുന്ന പ്രതിഫലം നൽകപ്പെടും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(ബൈളാവി)

അള്ളാഹു ആ ദിനത്തിൽ സന്തോഷിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ
 

No comments:

Post a Comment

Note: only a member of this blog may post a comment.