Home

Sunday 1 November 2015

സൂറത്തു നൂഹ്



سورة نوح
മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ 28)



بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു



إِنَّا أَرْسَلْنَا نُوحًا إِلَى قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ (1


താങ്കളുടെ ജനതക്ക് വേദനാജനകമായ വല്ല ശിക്ഷയും വന്നെത്തുന്നതിനു മുമ്പ് അവരെ തങ്ങൾ താക്കീത് ചെയ്യുക എന്ന് കൽ‌പ്പിച്ച് കൊണ്ട് നൂഹ്(അ)നെ തന്റെ ജനതയിലേക്ക് (റസൂലായി) നാം അയക്കുക തന്നെ ചെയ്തു.
നൂഹ്(അ) ധിക്കാരികളെ നന്മയിലേക്ക് ക്ഷണിക്കാനായി ആദ്യമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് നൂഹ്(അ). ആദം നബി(അ)യും ഇദ് രീസ് നബി(അ)യും നൂഹ്(അ)ന്റെ മുമ്പ് നബിമാരായിരുന്നുവെങ്കിലും അക്കാലത്തെ പ്രബോധിത സമൂഹം ധിക്കാരികളായിരുന്നില്ല.ബിംബാരാധനയിലും മൂല്യച്യുതിയിലും മുങ്ങിക്കുളിച്ചവരെ സംസ്ക്കരിക്കാനായി നൂഹ്(അ) ആണ് ആദ്യമായി നിയോഗിക്കപ്പെട്ടത്. (ആദ്യ പ്രവാചകനാണ് നൂഹ്(അ) എന്ന് കാണുന്ന റിപ്പോർട്ടുകളും ആദം(അ) ഇദ് രീസ്(അ) എന്നിവർ നബിമാരാണെന്ന റിപ്പോർട്ടുകളും തമ്മിലുള്ള സംയോജനം ആണിത്. നൂഹ്(അ) പ്രവാചകനായത് നാല്പതാം വയസ്സിലാണെന്നും അമ്പതിലാണെന്നും മറ്റും അഭിപ്രായമുണ്ട്. തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ മഹാൻ പ്രവർത്തിച്ചു. ഥൂഫാൻ ജലപ്രളയത്തിനു ശേഷം ലോകം ജന സാന്ദ്രതയിലാവുന്നത് വരെ പിന്നെയും ജീവിച്ചു അത് എത്ര കൊല്ലം എന്നതിൽ വിവിധ റിപ്പോർട്ടുണ്ട് . അറുപത് വർഷം, എഴുപത് വർഷം എന്നിങ്ങനെ വേറെയും അഭിപ്രായങ്ങളുണ്ട് വലിയ പരിഹാസവും പീഢനങ്ങളുമാണ് ജനങ്ങൾ തനിക്ക് സമ്മാനിച്ചത് ധിക്കാരികളായ നിഷേധികളുടെ അടിയേറ്റ് ബോധം കെട്ട് ധാരാളം തവണ വീണ് പോയിട്ടും ബോധം തെളിയുമ്പോൾ വിവരമില്ലാത്ത ഇവരോട് നാഥാ നീ പൊറുക്കേണമേ എന്ന് മഹാൻ പ്രാർത്ഥിക്കുമായിരുന്നു(ഖുർത്വുബി). പിൽക്കാലത്ത് വന്നവരെല്ലാം നൂഹ്(അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരാണ്

ആദം(അ)നു ശേഷം പത്ത് തലമുറ പിന്നിടുമ്പോഴാണ് നൂഹ്(അ)ന്റെ കാലം. സത്യവിശ്വാസം സ്വീകരിച്ചില്ലെങ്കിൽ നിങ്ങൾ അപകടാവസ്ഥയിലാവുമെന്ന് അവർക്ക് താക്കീത് നൽകാനായിട്ടാണ് നൂഹ് (അ)നെ നാം നിയോഗിച്ചത് എന്നാണ് അള്ളാഹു പറയുന്നത് ഈ താക്കീത് അവഗണിച്ച ആ ജനത ശക്തമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു എന്ന് ഖുർ ആൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്





قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ (2



അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
എന്റേ വാക്കുകളെ അവഗണിക്കരുത് ഞാൻ നിങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ എന്റെ വകയല്ല അള്ളാഹുവിന്റെ നിർദ്ദേശമാണെന്ന് സാരം ഞാൻ താക്കീതുനൽകാൻ വന്നതാണെന്ന് വെറുതെ പറയുന്നതല്ല വ്യക്തമായ തെളിവുണ്ട്.


أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (3


നിങ്ങൾ അള്ളാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക
അള്ളാഹുവിനെ ആരാധിക്കാനും അവനെ സൂക്ഷിക്കാനും നൂഹ്(അ)നെ അനുസരിക്കാനും ആണിവിടെ പറയുന്നത് . ഇമാം റാസി(റ) എഴുതുന്നു. “ അള്ളാഹുവിനെ ആരാധിക്കണമെന്ന കല്പന ഹൃ‌ദയത്തിന്റെയും അവയവങ്ങളുടെയും പ്രവർത്തനങ്ങളിൽ പെടുന്ന നിർബന്ധമോ സുന്നത്തോ ആയ എല്ലാ കാര്യങ്ങളെയും ഉൾപ്പെടുത്തുന്നു. അള്ളാഹുവെ സൂക്ഷിക്കണം എന്ന കല്പന കണിശമായോ അല്ലാതെയോ വിലക്കപ്പെട്ട എല്ലാകാര്യത്തെയും ഉൾക്കൊള്ളിക്കുന്നു. എന്നെ അനുസരിക്കണമെന്നത് താൻ കൽ‌പ്പിക്കുന്നതും വിരോധിക്കുന്നതും അംഗീകരിക്കാൻ ബാദ്ധ്യതയുണ്ടെന്ന് സ്ഥിരീകരിക്കുന്നു. അള്ളാഹുവെ ആരാധിക്കണം അവനെ സൂക്ഷിക്കണം എന്ന കല്പനയിൽ നൂഹ്(അ) നെ അനുസരിക്കണമെന്നതുമുൾപ്പെടുമെന്നിരിക്കെ അത് പ്രത്യേകം പറഞ്ഞത് അള്ളാഹു തന്നെ അംഗീകരിക്കുന്നുണ്ടെന്ന് ശക്തമായി സ്ഥാപിക്കാനും ആ കല്പന സ്ഥിരീകരിക്കുന്നതിന്റെ ഗൌരവം കാണിക്കാനുമാണ്(റാസി 30/120)




يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَى أَجَلٍ مُّسَمًّى إِنَّ أَجَلَ اللَّهِ إِذَا جَاء لَا يُؤَخَّرُ لَوْ كُنتُمْ تَعْلَمُونَ (.4



എന്നാൽ അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ഒരു നിശ്ചിതാവധിവരെ നിങ്ങളെ പിന്തിക്കുന്നതുമാണ്. അള്ളാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതേയല്ല . നിങ്ങൾ അറിയുന്നവരാണെങ്കിൽ.




يَغْفِرْ لَكُم مِّن ذُنُوبِكُمْ


എന്നിടത്തെ مِّن എന്നതിനു അല്പം എന്ന ആശയമുണ്ടെന്നും ഇല്ലെന്നും വ്യാഖ്യാനമുണ്ട് അഥവാ നാം നേരത്തേ അർത്ഥം നൽകിയത് പോലെ നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും എന്ന് അർത്ഥം പറയുമ്പോൾ ഈ مِّن അർത്ഥം ഇല്ലാത്തതാവും അല്പം എന്ന അർത്ഥം ഉണ്ടെന്നും അഭിപ്രായമുണ്ട് അപ്പോൾ ദോഷങ്ങളിൽ നിന്ന് അല്പം പൊറുക്കപ്പെടുമെന്നാവും അർത്ഥം അപ്പോൾ ആ അല്പം എന്നതിന്റെ താല്പര്യമെന്താണെന്ന്. ഇമാം റാസി(റ) എഴുതുന്നു ഒരാൾ വിശ്വസിച്ചാൽ അവന്റെ മുൻ പാപങ്ങൾ അതിലൂടെ പൊറുക്കപ്പെടും അതേസമയം ഇനി ചെയ്യുന്ന ദോഷങ്ങൾ പിന്നീട് അവൻ പാശ്ചാത്തപിച്ച് പൊറുപ്പിക്കണം നേരത്തെയുള്ള ദോഷങ്ങൾ പൊറുക്കുമെന്നാണ് ആയത്തിൽ പറഞ്ഞത് അല്പം എന്ന ആശയം അപ്പോൾ വ്യക്തമായി(റാസി)



മുൻ സൂക്തത്തിലെ മൂന്ന് കല്പനകൾ പാലിക്കുന്നവർക്കുള്ള നേട്ടങ്ങളാണ് ഈ സൂക്തത്തിലെ പരാമർശം .(ഒന്ന്) പരലോകത്തെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊടുക്കും ദോഷം പൊറുക്കപ്പെട്ടാ‍ലല്ലേ അവിടെ നേട്ടം ലഭിക്കൂ (രണ്ട്) ഭൂമിയിലെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കിക്കൊടുക്കും ഇവിടുത്തെ സന്തോഷം അനുഭവിക്കാൻ ആയുസ്സാണല്ലോ ആദ്യം വേണ്ടത് അവർക്ക് നിശ്ചിതാവധിവരെ സമയം നീട്ടിക്കൊടുക്കുമെന്നത് അതിന്റെ ആദ്യപടിയാണ്.ആയുസ്സ് പിന്തിക്കുമെന്ന് ഈ സൂക്തത്തിന്റെ തുടക്കത്തിൽ പറഞ്ഞുഅവധി വന്നാൽ പിന്തിക്കപ്പെടുന്നതേയല്ല എന്ന് പിന്നെയും പറഞ്ഞു ഇത് വൈരുദ്ധ്യമല്ലേ എന്ന് ഇവിടെ ചോദിക്കാം മറുപടി ഇതാണ് നൂഹ്(അ) നെക്കൊണ്ട് വിശ്വസിച്ചാൽ അവർക്ക് ആയുസ്സ് അവസാന അവധിവരെ നീട്ടിക്കൊടുക്കും ഇല്ലെങ്കിൽ അതിനു മുമ്പേ ശിക്ഷകൾ ഇറങ്ങിക്കൊണ്ടുള്ള മരണം ബാധിക്കും. അതായത് അള്ളാഹുവിന്റെ വിധി രണ്ട് രൂപത്തിലുണ്ട് സോപാധിക വിധി നിരുപാധിക വിധിഎന്നിവയാണത്.സോപാധിക വിധിയാണ് സൽക്കർമ്മത്തിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുന്നത് അതാണ് ആയത്തിന്റെ തുടക്കത്തിൽ നിശ്ചിതാവധി വരെ പിന്തിക്കും എന്ന് പറഞ്ഞത് നിരുപാധികവിധിയാണ് പിന്തിക്കപ്പെടുകയില്ലെന്ന് രണ്ടാമത് പറഞ്ഞത് ഉദാഹരണമായി അവർ നൂഹ്(അ)നെ കൊണ്ട് വിശ്വസിച്ചാൽ അവർക്ക് ആയിരം കൊല്ലം ജീവിക്കാൻ അവസരം നൽകും വിശ്വസിച്ചില്ലെങ്കിൽ തൊള്ളായിരം കൊല്ലം കൊണ്ട് തന്നെ അവരെ മരിപ്പിക്കും എന്ന് പറയുന്നത് പോലെ(റാസി)



നിങ്ങൾ അറിയുന്നവരാണെങ്കിൽ…എന്ന് പറഞ്ഞത് അവരുടെ ഭൌതികതയോടുള്ള താല്പര്യവും അത് നേടാനുള്ള ഉത്സാഹവും അതിനു വേണ്ടിയുള്ള വഴിവിട്ട മാർഗങ്ങൾ അവലംബിക്കുന്നതും കാണുമ്പോൾ മരിക്കുമെന്നതിനെ നിഷേധിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാൽ അള്ളാഹു നിശ്ചയിച്ച അവസാന വിധി എത്തിയാൽ അല്പം പോലും മരണത്തെ താമസിപ്പിക്കപ്പെടുന്നതല്ല എന്ന് ചുരുക്കം

ഇത്രയും സമയം നിങ്ങൾക്ക് വിശ്വസിക്കാനുള്ള സമയമാണെന്നും ഇത് തിരിച്ചറിഞ്ഞ് വിശ്വസിക്കാതെ മുന്നോട്ട് പോയി ശിക്ഷയുടെ അവധി എത്തിയാൽ പിന്നെ രക്ഷപ്പെടാനാവില്ലെന്ന് സാരം



قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا (5



അദ്ദേഹം പറഞ്ഞു എന്റെ റബ്ബേ! നിശ്ചയമായും എന്റെ ജനതയെ രാവും പകലും (നിന്റെ മാർഗത്തിലേക്ക്) ഞാൻ വിളിച്ചു





فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا (6


എന്നിട്ട് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളയുക മാത്രമാണ് ചെയ്തത്



താക്കീതുകാരനായി വന്ന നൂഹ്(അ) തന്റെ ദൌത്യം ഭംഗിയായി നിർവഹിച്ചു രാവും പകലും എന്ന വ്യത്യാസമില്ലാതെ അഥവാ എപ്പോഴും പ്രബോധനം തുടർന്നു പക്ഷെ ജനത്തിന്റെ പ്രതികരണം വളരെ പ്രതികൂലമായിരുന്നു അവർ കൂടുതൽ സത്യനിഷേധം വെച്ചുപുലർത്തി അതാണ് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളഞ്ഞു എന്ന് പറഞ്ഞത്




وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا (7


നീ അവർക്ക് പൊറുത്ത് കൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ ഇടുകയും വസ്ത്രങ്ങൾ കൊണ്ട്(ശിരസ്സുകൾ) മൂടിപ്പൊതിയുകയും (നിഷേധത്തിൽ) ഉറച്ച് നിൽക്കുകയും വലിയ അഹങ്കാരം നടിക്കുകയും ചെയ്യുന്നു
നൂഹ്(അ) തന്റെ ജനതക്ക് അള്ളാഹുവിന്റെ പാപമോചനം ലഭിക്കാനായി അള്ളാഹുവിനെ ആരാധിക്കാനും തന്നെ അനുസരിക്കാനും അവരെ വിളിക്കുമ്പോൾ നിഷേധത്തിന്റെ ശക്തികാണിക്കാനായി അവർ ചെവിയിൽ വിരലിട്ടു അതായത് നൂഹ് (അ) പറയുന്ന തെളിവുകൾ കേട്ട് മനസ്സാന്തരം വന്നു പോയാലോ എന്ന് ഭയപ്പെട്ട് തങ്ങളുടെ അന്ധവിശ്വാസത്തിൽതന്നെ അടിയുറച്ച് നിൽക്കാനാണിവർ ചെവിയിൽ വിരലിട്ടത് സത്യം കേൾക്കാൻ പോലും തയാറാവാത്തവർ പിന്നെ എങ്ങനെ അനുസരിക്കും?! വസ്ത്രങ്ങൾകൊണ്ട് മൂടിയിരുന്നു എന്നതാണ് അവരുടെ നിഷേധത്തിന്റെ രണ്ടാമത്തെ അടയാളമായി പറഞ്ഞത് നൂഹ്(അ)ന്റെ വാക്കുകൾ കേൾക്കുന്നത് പോലും അനുവദനീയമല്ലെന്ന് വരുത്താനും മുഖം കാണുന്നത് പോലും വർജ്യമാണെന്ന് തോന്നിപ്പിക്കാനുമായിട്ടാണ് അവർ വസ്ത്രം കൊണ്ട് തലയടക്കം മൂടിയിരുന്നത് നൂഹ്(അ)പറയുന്നത് കേൾക്കാൻ പോലും ഞങ്ങൾ സന്നദ്ധരല്ലെന്ന് വരുത്തുകയായിരുന്നു ഈ പ്രവർത്തനത്തിലൂടെ അവർ ഉദ്ദേശിച്ചിരുന്നത് ആളെ തിരിച്ചറിഞ്ഞ് പ്രബോധനം നടത്തിയാലോ എന്ന് കരുതി തലയിൽ മുണ്ടിട്ട് നൂഹ്(അ)ന്റെ അരികത്ത് കൂടി പോകുമായിരുന്നു എന്നും വ്യാഖ്യാനമുണ്ട്

അവർ ഉറച്ച് നിന്നു എന്നതിന്റെ താല്പര്യം നിഷേധത്തിൽ ഉറച്ച് നിന്നു എന്നോ സത്യപ്രബോധനത്തെ അവഗണിക്കുന്നതിൽ ഉറച്ച് നിന്നു എന്നോ ആവാം (രണ്ടും ഉണ്ടായി എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്).വലിയ അഹങ്കാരം നടിച്ചു എന്നത് നിഷേധത്തിന്റെ അറ്റത്തെത്തി എന്നത്രെ!



ثُمَّ إِنِّي دَعَوْتُهُمْ جِهَارً ا(8


പിന്നെ(അതിനും പുറമെ) ഞാൻ അവരെ ഉച്ചത്തിൽ വിളിച്ചു
നേരത്തേ രാപ്പകൽ സത്യത്തിലേക്ക് ക്ഷണിച്ചു എന്ന് പറഞ്ഞത് രഹസ്യമായി ക്ഷണിച്ചു എന്നാണ്.അത് ഫലവത്താകുന്നില്ലെന്ന് കണ്ടപ്പോഴാണ് പരസ്യമായി ക്ഷണം തുടങ്ങിയത് അതാണ് ഈ സൂക്തത്തിൽ പറയുന്നത്



ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا (9


പിന്നെ അവർക്ക് ഞാൻ (എന്റെ വിളി) പരസ്യമാക്കുകയും രഹസ്യമാക്കുകയും ചെയ്തു.
അതും ഫലം കണ്ടില്ല അപ്പോൾ രഹസ്യമായും പരസ്യമായും സാഹചര്യം പോലെ ക്ഷണം തുടങ്ങി ഇങ്ങനെ മൂന്ന് രൂപത്തിലും തന്റെ പ്രബോധനം തുടർന്നു എന്ന് ചുരുക്കം



فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10



എന്നിട്ട് അവരോട് ഞാൻ പറഞ്ഞു നിങ്ങളുടെ നാഥനോട് നിങ്ങൾ പാപമോചനം തേടുക നിശ്ചയം അവൻ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്.
മുഖാത്തിൽ(റ) പറഞ്ഞതായി ഇമാം റാസി(റ)എഴുതുന്നു. വളരെക്കാലം അവരുടെ സത്യനിഷേധം തുടർന്നപ്പോൾ അള്ളാഹു അവർക്ക് മഴ തടയുകയും സ്ത്രീകൾക്ക് ഗർഭധാരണ ശേഷി ഇല്ലാതാവുകയും ചെയ്തു അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആ വിഷമത്തിന്റെ പരിഹാരത്തിനായി അവർ നൂഹ്(അ)നെ സമീപിച്ചു അപ്പോൾ നൂഹ്(അ)അവരോട് പറഞ്ഞു അള്ളാഹുവിന്റെ അനുഗ്രഹ കവാടങ്ങൾ അവൻ നിങ്ങളിലേക്ക് തുറക്കാനായി ശിർക്ക് ഉപേക്ഷിച്ച് സത്യവിശ്വാസം ഉൾക്കൊണ്ട് അള്ളാഹുവോട് നിങ്ങൾ പൊറുക്കലിനെ തേടുക എന്ന്.കാരണം അവൻ വളരെയധികം പൊറുക്കുന്നവനാണ്(റാസി)

നന്മയുടെ കവാടങ്ങൾ തുറക്കാനുള്ള കാരണമാണ് സൽക്കർമ്മങ്ങളിൽ മുഴുകൽ .ദുഷ്ക്കർമ്മങ്ങൾ നേരേ മറിച്ചും വരും. സൂക്ഷ്മതയുള്ള ജീവിതം നയിച്ചാൽ അനുഗ്രഹങ്ങൾ അള്ളാഹു തുറന്ന് തരുമെന്ന് ഖുർ ആൻ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട് എന്നാൽ സൽക്കർമ്മങ്ങളിൽ വെച്ച് ഏറ്റവും വലുത് ശിർക്കിൽ നിന്ന് മാറി നിൽക്കലും സത്യവിശ്വാസത്തിന്റെ ശൈലി സ്വീകരിക്കലുമത്രെ!പാപ മോചനം തേടൽ വലിയ ശ്രേഷ്ഠതയുള്ള കർമ്മമാണ്. ഇമാം റാസി(റ)എഴുതുന്നു. ബക്റുബ്നു അബ്ദിള്ളാഹ്(റ)പറഞ്ഞു ജനങ്ങളിൽ വെച്ച് ഏറ്റവും ദോഷമുള്ളവർ പാപമോചനം തേടൽ ഏറ്റവും കുറഞ്ഞവരും പൊറുക്കലിനെതേടൽ(അസ്തഗ്ഫിറുള്ളാഹ് പറയൽ)ഏറ്റവും വർദ്ധിപ്പിക്കുന്നവർ കുറ്റം ഏറ്റവും കുറഞ്ഞവരുമാണ്. ഹസൻ(റ)നോട് വരൾച്ചയെക്കുറിച്ച് വിഷമം പറഞ്ഞ വ്യക്തിയോട് അസ്തഗ്ഫിറുള്ളാഹ് പറയാൻ നിർദ്ദേശിച്ചു ദാ‍രിദ്ര്യത്തെക്കുറിച്ച് പറഞ്ഞയാളോടും സന്താനമില്ലെന്ന് പറഞ്ഞയാളോടും ഭൂമിയിൽ വിള കുറവിനെക്കുറിച്ച് വിഷമം പറഞ്ഞയാളോടും അസ്തഗ്ഫിറുള്ളാഹ് വർദ്ധിപ്പിക്കാനായിരുന്നു നിർദ്ദേശം അപ്പോൾ ചിലർ ചോദിച്ചു എന്ത് വിഷമം പറയുന്നവരോടും ഇതേകാര്യമാണല്ലോ നിങ്ങൾ പറയുന്നത് എന്ന് അപ്പോൾ ഈ സൂക്തം ഓതിക്കൊണ്ടാണ് ഹസൻ(റ)മറുപടി പറഞ്ഞത്(റാസി)



يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا (11



എന്നാൽ നിങ്ങൾക്കവൻ യഥേഷ്ടം മഴവർഷിപ്പിച്ചു തരും



وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12


സ്വത്തുക്കൾ കൊണ്ടും സന്താനങ്ങൾ കൊണ്ടും അവൻ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും നിങ്ങൾക്കവൻ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്
മഴ ലഭിക്കാനും സന്താന സൌഭാഗ്യത്തിനും സാമ്പത്തികലാഭത്തിനും സ‌മൃദ്ധിക്കും കാരണമാണ് പൊറുക്കലിനെ തേടൽ എന്നത്രെ ഇതിന്റെ ആശയം ഭൌതികനേട്ടങ്ങളോട് വലിയ താല്പര്യമായിരിക്കും മനുഷ്യനു്! എന്നാൽ സത്യവിശ്വാസം പരലോക നേട്ടം മാത്രമല്ല ഈ ലോകവിജയവും സുനിശ്ചിതമാക്കിത്തീർക്കുമെന്നാണിതിൽ നിന്ന് വ്യക്തമാകുന്നത്

അസ്തഗ്ഫിറുള്ളാഹ് പതിവാക്കിയാൽ എല്ലാ ക്ലേശങ്ങളിൽ നിന്നും അള്ളാഹു അവനു രക്ഷ നൽകുമെന്നും മനോവ്യഥകളിൽ നിന്ന് മുക്തി നൽകുമെന്നും അവൻ വിജാരിക്കാത്ത നിലക്ക് അള്ളാഹു അവനു ഭക്ഷണം നൽകുമെന്നും നബി(സ)പറഞ്ഞിട്ടുണ്ട്

അള്ളാഹുവോട് പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്നവരെ അവൻ ശിക്ഷിക്കുക്കയില്ലെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്.
 


مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا (13


നിങ്ങൾക്കെന്തായിപ്പോയി?അള്ളാഹുവിനു ഒരു മഹത്വവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല?
തങ്ങളുടെ വിഗ്രഹങ്ങൾക്ക് വളരെ മഹത്വം കൽ‌പ്പിച്ചിരുന്ന ആ ജനത അവരെ വിവിധ ദശകളിലായി പടച്ചുണ്ടാക്കിയ അള്ളാഹുവിനു യാതൊരു മഹത്വവും കണക്കാക്കിയിരുന്നില്ല. ഇവിടെ പ്രതീക്ഷിക്കുക എന്നാൽ ഭയപ്പെടുക എന്നും അർത്ഥമുണ്ട്.അതായത് നിങ്ങളെ ശിക്ഷിക്കാൻ കഴിവും മഹത്വവും ഉള്ളവനാണ് അള്ളാഹു .എന്നിട്ടും നിങ്ങൾ എന്ത് കൊണ്ട് അത് സൂക്ഷിക്കുന്നില്ല? അതിനു എന്ത് കാരണമാണ് നിങ്ങൾക്ക് പറയാനുള്ളത് എന്ന് ചുരുക്കം

നിങ്ങൾ അള്ളാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും ആയത് എന്ത് കൊണ്ട് എന്നും അള്ളാഹുവിന്റെ മഹത്വം എന്തേ നിങ്ങൾ ശ്രദ്ധിക്കാത്തത് എന്നും എന്ത് കൊണ്ട് നിങ്ങൾ അള്ളാഹുവിന്റെ ഏകത്വം ഉൾക്കൊള്ളുന്നില്ല(അള്ളാഹുവിന്റെ ഏകത്വം മനസ്സിലാക്കിയാൽ അവന്റെ മഹത്വം ഉൾക്കൊള്ളാൻ കഴിയും അപ്പോൾ പിന്നെ നിങ്ങൾ ബഹുദൈവ വിശ്വാസികളാവുകയില്ലല്ലൊ എന്ന് ചുരുക്കം)എന്നും അർത്ഥമുണ്ട്


وَقَدْ خَلَقَكُمْ أَطْوَارًا (14

നിങ്ങളെ വിവിധ ദശകളിലായി അവൻ സൃ‌ഷ്ടിച്ചിരിക്കെ
അതായത് നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ പരിശോധിച്ചാൽ തന്നെ അവന്റെ ഏകത്വം നിങ്ങൾക്കുൾക്കൊള്ളാൻ സാധിക്കുമല്ലോ എന്ന് സാരം

ഇന്ദ്രിയം, രക്തപിണ്ഡം, മാംസപിണ്ഡം, അപൂർണ്ണ മനുഷ്യരൂപം, പൂർണ്ണ മനുഷ്യരൂപം എന്നിങ്ങനെ ഗർഭാശയത്തിൽ വെച്ച് വിവിധ ദശകളെയും തരണം ചെയ്താണല്ലൊ മനുഷ്യൻ ശിശുവായി പിറക്കുന്നത് പിന്നീട് ശൈശവം , കൌമാരം, ബാല്യം, യൌവനം, വാർധക്യം തുടങ്ങിയ ദശകളെയും അവൻ അഭിമുഖീകരിക്കുന്നു ഇങ്ങനെയുള്ള പരിവർത്തനങ്ങളിലൂടെ നിങ്ങളെ ക്രമീകരിച്ച അള്ളാഹുവിന്റെ മഹത്വം നിങ്ങൾ എന്ത് കൊണ്ട് പരിഗണിക്കുന്നില്ലെന്നാണ് അള്ളാഹു ചോദിക്കുന്നത്. വിവിധ ദശ കളിലായി സൃ‌ഷ്ടിച്ചു എന്നതിന്റെ പരിധിയിൽ ആരോഗ്യാവസ്ഥ ,രോഗാവസ്ഥ,കാഴ്ച,അന്ധത,ഐശര്യം,ദാരിദ്ര്യം എന്നിവയും സ്വഭാവത്തിലും പ്രവർത്തനങ്ങളിലും വ്യതാസപ്പെടുക എന്നതും ഇതിന്റെ പരിധിയിൽ വരും(ഖുർത്വുബി)


أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا (15


നിങ്ങൾ കണ്ടില്ലേ?(ഒന്നിനുമീതെ)അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ എങ്ങനെയാണ് അള്ളാഹു സൃ‌ഷ്ടിച്ചിരിക്കുന്നത്?
അള്ളാഹുവിന്റെ ശക്തിയുടെയും ഏകത്വത്തിന്റെയും മറ്റൊരു തെളിവാണിത് ഭൂമിക്കുപരിയായിട്ടുള്ള പ്രപഞ്ചത്തെ അള്ളാഹു ബലിഷ്ഠമായ ഏഴ് മണ്ഡലങ്ങളായി പടച്ചു എന്നത്രെ ഇവിടെ പറയുന്നത്.


وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجا (16


അവയിൽ ചന്ദ്രനെ അവൻ ഒരു പ്രകാശമാക്കുകയും സൂര്യനെ ഒരു വിളക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു
സ്വശരീരത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ശേഷം ചില പ്രാപഞ്ചിക ദൃ‌ഷ്ടാ‍ന്തങ്ങളിലേക്ക് നൂഹ്(അ)അവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ചന്ദ്ര വെളിച്ചം സൂര്യ വെളിച്ചത്തെ അപേക്ഷിച്ച് വളരെ ലഘുവാണ് അത് സൂര്യവെളിച്ചത്തിൽ നിന്ന് ലഭിക്കുന്നതുമാണല്ലൊ ! സൂര്യൻ സ്വയം പ്രകാശിക്കുന്നതും ഭൂമിക്കും ചന്ദ്രനും വെളിച്ചം നൽകുന്നതുമാണ് അത് കൊണ്ടായിരിക്കാം ചന്ദ്രനെ പ്രകാശമാക്കി എന്നും സൂര്യനെ വിളക്കാക്കി എന്നും വ്യത്യസ്ഥമായി പറഞ്ഞത്


وَاللَّهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا (17

അള്ളാഹു നിങ്ങളെ ഭൂമിയിൽ നിന്ന് സൃ‌ഷ്ടിച്ചിരിക്കുന്നു


മനുഷ്യ പിതാവായ ആദം(അ)നെ അള്ളാഹു സൃ‌ഷ്ടിച്ചത് മണ്ണ് കൊണ്ടായിരുന്നുവല്ലൊ.അതായിരിക്കാം നിങ്ങളെ അള്ളാഹു ഭൂമിയിൽ നിന്ന് പടച്ചു എന്ന് പറഞ്ഞത് ഓരോരുത്തരെക്കുറിച്ചും ആ പ്രഖ്യാപനം ശരിതന്നെയാണ്. കാരണം ഇന്ദ്രിയത്തിൽ നിന്ന് പടക്കപ്പെടുന്ന മനുഷ്യന്റെ ഇന്ദ്രിയം ഭക്ഷണത്തിൽ നിന്നും ഭക്ഷണം ഭൂവിഭവങ്ങളിൽ നിന്നും അവ ഭൂമിയിൽ നിന്നും ഉത്ഭവിക്കുന്നതാണല്ലോ ഈ അർത്ഥത്തിൽ എല്ലാവരും ഭൂമിയിൽ നിന്ന് സൃ‌ഷ്ടിക്കപ്പെട്ടവരാണെന്ന് പറയാവുന്നതാണ്.


ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا (18


പിന്നീട് അവൻ നിങ്ങളെ (മരണാനന്തരം) അതിലേക്ക് തന്നെ മടക്കുകയും (അനന്തരം അതിൽ നിന്നുതന്നെ)പുറത്തേക്ക് കൊണ്ട് വരികയും ചെയ്യും
മരണപ്പെടുമ്പോൾ ഖബ്റടക്കുന്നതിനെയാണ് അതിലേക്ക് മടക്കുമെന്നതിന്റെ താല്പര്യം. പുനർജന്മത്തിനായി ഖബ്റിൽ നിന്നുള്ള വരവാണ് അതിൽ നിന്ന് പുറത്ത് കൊണ്ടുവരുമെന്നതിന്റെ ഉദ്ദേശ്യം


وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا (19


അള്ളാഹു ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പാക്കിത്തന്നിരിക്കുന്നു


لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا (20


അതിൽ നിന്ന് വിശാലമായ മാർഗങ്ങളിൽ നിങ്ങൾ പ്രവേശിക്കുവാൻ വേണ്ടി
ഭൂമി ഒരു വിരിപ്പെന്ന നിലയിൽ പരന്നു വിസ്ത്രിതമായി കിടക്കുകയാണ് അതിന്റെ വിശാലമാർഗങ്ങളിൽ യഥേഷ്ടം വിഹരിക്കുവാനും വികസിക്കുവാനും മറ്റെല്ലാ പ്രവർത്തനങ്ങൾക്കും പറ്റിയ വിധം അള്ളാഹു അത് സൌകര്യപ്പെടുത്തി തന്നിരിക്കുന്നു എത്ര വലിയ അനുഗ്രഹം!

قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا (21


നൂഹ്(അ)പറഞ്ഞു. എന്റെ നാഥാ!നിശ്ചയമായും അവർ എന്റെ കല്പന ലംഘിക്കുകയും ധനവും സന്താനവും തങ്ങൾക്ക് നഷ്ടാധിക്യംമാത്രം വരുത്തിവെച്ച ചില ആളുകളെ അവർ പിൻപറ്റുകയും ചെയ്തു


وَمَكَرُوا مَكْرًا كُبَّارًا (22


വളരെ വലിയ കുതന്ത്രങ്ങൾ അവർ പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു
ഇവിടെ പറഞ്ഞ കുതന്ത്രങ്ങൾ നൂഹ്(അ)നെ വധിക്കാനായി ചിലരെ അവർ ചട്ടം കെട്ടിയതാണെന്നും മുതലാളിമാർ അല്ലാത്തവരെ ധനത്തിന്റെ ബലത്തിൽ വിശ്വസിക്കാതിരിക്കാനായി ഭീഷണിപ്പെടുത്തിയിരുന്നതാണെന്നും അവർക്ക് ധനം ലഭിച്ചത് അവരാണ് സത്യത്തിലെന്നതിന്റെ രേഖയാണെന്ന് ധരിച്ചിരുന്നതിനെക്കുറിച്ചാണെന്നും അള്ളാഹുവിനു മക്കളെയും ഭാര്യയെയുമൊക്കെ അവർ സ്ഥാപിച്ചതാണെന്നും അവരുടെ അവിശ്വാസം ആണെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)


وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا (23


(ജനങ്ങളേ!)നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവിടരുത് വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നിവയെ(വിശേഷിച്ചും)നിങ്ങൾ കൈവിടരുത് എന്ന് അവർ പറയുകയും ചെയ്തു
അവരുടെ കുതന്ത്രങ്ങളിൽ പെട്ട ഏറ്റവും വലിയ കാര്യമാണിത്. നേതാക്കൾ സാധാരണക്കാരെ ഉപദേശിക്കുന്നത് എന്ത് വന്നാലും നിങ്ങളുടെ ദൈവങ്ങളെ കൈവിടരുതെന്നും വദ്ദ്, സുവാഅ് തുടങ്ങിയ ബിംബങ്ങളെ എന്ത് വിലകൊടുത്തും നിലനിർത്തണമെന്നുമാണ് അവർ പറഞ്ഞത്. നൂഹ്(അ)ന്റെ ജനത ആരാധിച്ചിരുന്ന ബിംബങ്ങളുടെ പേരുകളാണിവിടെ പറഞ്ഞതെന്നും ഇതേ ബിംബങ്ങളെ പിന്നീട് അറബികളും ആരാധിക്കുകയായിരുന്നുവെന്നുമാണ് ഭൂരിപക്ഷ വ്യാഖ്യാതാക്കളും പറയുന്നത്
വദ്ദ് സുവാ അ് എന്നിങ്ങനെ മുകളിൽ പറഞ്ഞ അഞ്ച് പേരുകൾ സജ്ജനങ്ങളായ മാതൃ‌കാ പുരുഷന്മാരായ നൂഹ്(അ)ന്റെ ജനതയിലൂള്ള അഞ്ച് ആളുകളായിരുന്നു. അവർ മരണപ്പെട്ടപ്പോൾ പിശാച് ആ ജനതയുടെ അടുത്ത് വരികയും അവർ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഇവരുടെ ബിംബങ്ങളെ പ്രതിഷ്ഠിക്കാനും ഈ പേരുകൾ അവക്ക് നൽകാനും ദുർബോധനം നൽകി .ഈ ബിംബങ്ങളെ ദർശിക്കുമ്പോൾ അവരെ ഓർമ്മിക്കുക എന്നതായിരുന്നു ആദ്യ സമയത്തുണ്ടായിരുന്നത് എന്നാൽ ആ തലമുറ മരണപ്പെട്ടപ്പോൾ അടുത്ത തലമുറ ഈ ബിംബങ്ങളെ ആരാധിക്കാൻ തുടങ്ങുകയായിരുന്നു(ബുഖാരി)


وَقَدْ أَضَلُّوا كَثِيرًا وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا (24


നിശ്ചയമായും അവർ വളരെ ആളുകളെ പിഴപ്പിച്ചു കളഞ്ഞിരിക്കുന്നു(അത് കൊണ്ട് എന്റെ റബ്ബേ)അക്രമികൾക്ക് വഴികേടല്ലാതെ നീ വർദ്ധിപ്പിക്കരുതേ
പ്രബോധനത്തിന്റെ എല്ലാ വഴികളും ഒമ്പതര നൂറ്റാണ്ട് ഉപയോഗിച്ച നൂഹ്(അ) ധിക്കാരവും നിഷേധവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ കണ്ടപ്പോൾ ജനിച്ചു വരുന്ന പുതു തലമുറ പോലും ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും കൂപ്പ് കുത്തുന്ന ദയനീയമായ കാഴ്ച കണ്ടപ്പോൾ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട സമയത്താണ് നൂഹ്(അ) അവർക്കെതിരിൽ ഇങ്ങനെ പ്രാർത്ഥിച്ചത്. ധനവും സന്താനങ്ങളും കൂടുതൽ നഷ്ടം വരുത്തിവെച്ചവർ എന്ന് പറഞ്ഞത് നേതാക്കളെ പറ്റിയാണ്. അവരാണ് സാധാരണക്കാരെ സത്യത്തിൽ നിന്ന് തടഞ്ഞത് അതിനായി അവരുടെ ദൈവങ്ങളെ കൈവിടരുതെന്ന് ശക്തമായി അവർ ഉപദേശിച്ചു പ്രധാനപ്പെട്ട അഞ്ച് ബിംബങ്ങളുടെ പേരുകളാണിവിടെ പറഞ്ഞിരിക്കുന്നത്


مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّهِ أَنصَارًا (25


തങ്ങളുടെ തെറ്റുകളാൽ തന്നെ അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി അപ്പോൾ അള്ളാഹുവിനെ കൂടാതെയുള്ള ഒരു സഹായികളെയും തങ്ങൾക്ക് അവർ കണ്ടെത്തിയില്ലനൂഹ്(അ)യെ വിശ്വസിക്കാത്ത ആജനത ഒന്നടങ്കം വെള്ളത്തിൽ മുക്കി കൊല്ലപ്പെട്ടു. നൂഹ്(അ)യോടൊപ്പം സത്യവിശ്വാസികളും കപ്പലിൽ രക്ഷപ്പെട്ടു. മുക്കിക്കൊല്ലപ്പെട്ടു എന്നതിനു ശേഷം അവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞത് ഈ നാശത്തിനു ശേഷം പരലോകത്ത് നരകത്തിൽ കടക്കുമെന്നോ മരിച്ച ഉടൻ തന്നെ നരക ശിക്ഷ ഖബ്റിൽ വെച്ച് തുടങ്ങി എന്നോ അർത്ഥമാവാം


وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا (26


നൂഹ്(അ)പറഞ്ഞു എന്റെ നാഥാ!സത്യനിഷേധികളിൽ പെട്ട ഒരൊറ്റ പൌരനെയും ഭൂമുഖത്ത് നീ വിട്ട് കളയരുതേ!
ഇനി അവരിൽ നിന്ന് ആരും വിശ്വസിക്കുകയില്ലെന്നുള്ള വിവരം അള്ളാഹുവിൽ നിന്ന് ലഭിച്ചപ്പോഴായിരുന്നു ഈ പ്രാർത്ഥന എന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത് .ഇത് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്


وَأُوحِيَ إِلَى نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلاَّ مَن قَدْ آمَنَ فَلاَ تَبْتَئِسْ بِمَا كَانُواْ يَفْعَلُونَ

നിങ്ങളുടെജനതയിൽ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാൽ അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അങ്ങ്? സങ്കടപ്പെടരുത്‌ എന്ന്‌ നൂഹി(?)ന്‌ സന്ദേശം നൽകപ്പെട്ടു.
മുഹമ്മദ് ബിൻ കഅബ് ,മുഖാതിൽ,റബീഅ്,അത്വിയ്യ (റ) തുടങ്ങിയ വ്യാഖ്യാതാക്കൾ പറയുന്നത് നൂഹ്(അ)ന്റെ ഈ പ്രാർത്ഥന പിതാക്കളുടെ മുതുകുകളിൽ നിന്നും ഉമ്മമാരുടെ ഗർഭാശയത്തിൽനിന്നും സത്യവിശ്വാ‍സികൾ മുഴുവൻ പുറത്ത് വന്ന ശേഷം അവരിൽ ഗർഭധാരണം നടക്കാത്ത സാഹചര്യം അള്ളാഹു ഉണ്ടാക്കുകയും ഒരുപാട് വർഷം(70/40എന്നിങ്ങനെ അഭിപ്രായമുണ്ട്)കഴിഞ്ഞപ്പോൾ കുട്ടികൾ അവിടെ ഇല്ലാത്ത സാഹചര്യം ഉണ്ടായി അപ്പോഴായിരുന്നു പ്രർഥനയും നാശവുണ്ടായത്.എന്നാണ്(ഖുർത്വുബി). ഥൂഫാൻ പ്രളയത്തിൽ കുട്ടികൾ ശിക്ഷിക്കപ്പെട്ടില്ലെന്ന് ചുരുക്കം


إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا (27


(കാരണം)നീ അവരെ (നശിപ്പിക്കാതെ) വിട്ടുകളയുന്ന പക്ഷം അവർ നിന്റെ അടിമകളെ വഴി തെറ്റിച്ചു കളയുന്നതാണ് തീർച്ച,(മാത്രമല്ല)സത്യനിഷേധികളായ ദുർവൃ‌ത്തരെയല്ലാതെ അവർ ജനിപ്പിക്കുകയുമില്ല
ആ ജനതയിൽ നിന്ന് നന്മയുടെ ഒരു കണികപോലും കാണുകയില്ലെന്നു മനസിലാക്കിയ നൂഹ്(അ)വരാനിരിക്കുന്ന തലമുറയെ കൂടി ഈ നാശത്തിലെത്തിക്കുമെന്ന് ഭയപ്പെട്ടുഇവരിൽ ആരും ഇനി വിശ്വസിക്കില്ലെന്ന് തനിക്ക് ബോധനവും ലഭിച്ചിരുന്നു ഈ സാഹചര്യത്തിലാണ് സ്വന്തം സമൂഹത്തിനെതിരെ പ്രാർത്ഥിച്ചത്


رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا (28


എന്റെ നാഥാ!എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസിയായിക്കൊണ്ട് എന്റെ വീട്ടിൽ പ്രവേശിക്കുന്നവർക്കും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്ത് തരേണമേ!അക്രമികൾക്ക് നാശമല്ലാതെ നീ വർദ്ധിപ്പിക്കരുതേ!
അവസാനമായി തനിക്കും മാതാപിതാക്കൾ (ലാമിക് ബിൻ മുതവശ് ലിഖ് എന്നായിരുന്നു പിതാവിന്റെ പേര്. ശംഖാ ബിൻത് അനൂശ് എന്നായിരുന്നു മാതാവിന്റെ നാമം. മിൻജൽ എന്നാണ് മാതാവിന്റെ പേര് എന്നും അഭിപ്രായമുണ്ട് എന്ന് ഖുർത്വുബിയിൽ കാണാം) സത്യവിശ്വാസികൾ എന്നിവർക്കും പാപമോചനത്തിനായി പ്രാർത്ഥിക്കുകയും സത്യനിഷേധികൾക്കെതിരിലുള്ള പാർത്ഥന ആവർത്തിക്കുകയും ചെയ്യുന്നുനൂഹ്(അ) തന്റെ വീട് എന്ന് പറഞ്ഞത് പള്ളിയെ ഉദ്ദേശിച്ചാണെന്നും വീട് ഉദ്ദേശിച്ചാണെന്നും തങ്ങളുടെ രക്ഷാകവചമായ കപ്പലിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്
ഇവിടെ സത്യവിശ്വാസികൾക്ക് പ്രാർത്ഥിച്ചത് അന്ത്യനാൾ വരെയുള്ളവരെ ഉദ്ദേശിച്ചാണെന്നും സത്യനിഷേധികൾക്കെതിരെയും അങ്ങനെ തന്നെയെന്നും തന്റെ സമൂഹത്തിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്

അള്ളാഹു സദുപദേശങ്ങൾ ഉൾക്കൊള്ളാനും അവന്റെ ഇഷ്ടജനങ്ങളിൽപെടാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
 
 

No comments:

Post a Comment

Note: only a member of this blog may post a comment.