Home

Sunday 1 November 2015

സൂറത്തുൽ ജിന്ന്


മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 28


بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


നമ്മുടെ ദൃ‌ഷ്ടികൾക്ക് ഗോചരമല്ലാത്ത തീ കൊണ്ട് സൃ‌ഷ്ടിക്കപ്പെട്ട ഒരു തരം ജീവികളാണ് ജിന്നുകൾ.(ഗോചരമല്ലെന്ന് പറഞ്ഞത് അവരുടെ ശരിയായ രൂപത്തിൽ കാണാനാവില്ലെന്നാണ്. അതേസമയം മറ്റു പലതായും അവർ രൂപാന്തരപ്പെടുകയും അപ്പോൾ നമുക്ക് കാണാൻ സാധിക്കുകയും ചെയ്യും. സക്കാത്തിന്റെ ധനം കളവ് നടത്തി കാവൽക്കാരനായ അബൂഹുറൈറ”(റ)നെ പറ്റിക്കാൻ മനുഷ്യ കോലത്തിൽ വന്ന ഇബ് ലീസിന്റെ കഥ ഹദിസു ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ടല്ലോ)
ഒരു കൂട്ടം ജിന്നുകൾ നബി(സ)യിൽ നിന്ന് ഖുർആൻ കേൾക്കുകയും അവർ ഖുർആനിലും നബി(സ)യിലും വിശ്വസിച്ച് സ്വന്തം സമുദായത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്ത സംഭവമാണ് ഈ അദ്ധ്യായത്തിലെ പ്രധാന പരാമർശം


1. قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا

(നബിയേ!)പറയുക ജിന്നുകളിൽ നിന്നുള്ള ഒരു സംഘം (ഖുർആൻ)ശ്രദ്ധിച്ച് കേട്ടുവെന്ന് എനിക്ക് ദിവ്യ ബോധനം നൽകപ്പെട്ടിരിക്കുന്നു എന്നിട്ട് അവർ പറഞ്ഞു നിശ്ചയമായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടു എന്ന്.


2. يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَن نُّشْرِكَ بِرَبِّنَا أَحَدًا


അത് സന്മാർഗത്തിലേക്ക് വഴി കാട്ടുന്നുണ്ട് തന്മൂലം ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങളുടെ രക്ഷിതാവിനോട് ഞങ്ങൾ ആരെയും പങ്ക് ചേർക്കുകയില്ല തന്നെ
നബി(സ) യുടെ അടുത്ത് ജിന്നുകൾ ഒന്നിലധികം തവണ വന്നതായി ഹദീസുകളിൽ ഉണ്ട് നബി(സ) ഥാഇഫിലെ സഖീഫ് ഗോത്രക്കാരെ സത്യത്തിലേക്ക് ക്ഷണിക്കുകയെന്ന മഹാ ദൌത്യവുമായി പുറപ്പെടുകയും അവരുടെ നിഷേധാത്മക നിലപാടിലും ആക്രമണത്തിലും മനം നൊന്ത് തിരിച്ച് പോരും വഴി ബഥ്നു നഖ്‌ല: എന്ന സ്ഥലത്ത് വെച്ച് നിസ്ക്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് ഒരു സംഘം ജിന്നുകൾ കേൾക്കുകയും അവർ സത്യവിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്തു . ആ ഖുർആൻ കേട്ടമാത്രയിൽ തന്നെ ഇത് സത്യത്തിലേക്ക് വഴികാട്ടിയാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു .അതിന്റെ അടിസ്ഥാനത്തിൽ ഏകദൈവ വിശ്വാസം സ്വീകരിക്കുന്നുവെന്നും ബഹുദൈവ സിദ്ധാന്തം ഞങ്ങൾ സ്വീകരിക്കില്ലെന്നും അഥവാ ഇനിയും പിശാചിനെ അനുസരിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. ഖുർആൻ കേട്ട മാത്രയിൽ ഇത്രയും സുവ്യക്തമായി ജിന്നുകൾ ഖുർആനിനെ വിലയിരുത്തിയിട്ടും അറേബ്യൻ മുശ്‌രിക്കുകൾക്ക് അങ്ങനെ വിലയിരുത്താനായില്ലല്ലൊ എന്നത് അത്ഭുതം തന്നെ (ഖുർത്വുബി).

പത്തിൽ താഴെയുള്ള സംഘത്തിനാണ് നഫർ എന്ന് പറയുക

ഈ പ്രസ്താവനയിൽ നിന്ന് കുറെ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്(1) നബി(സ) മനുഷ്യരിലേക്ക് മാത്രമുള്ള പ്രവാചകനല്ല(2) ജിന്നുകൾക്ക് മനുഷ്യ ഭാഷയും സംസാരവും മനസ്സിലാക്കാൻ കഴിയും(3) ജിന്നുകൾ മത നിയമങ്ങൾക്ക് വിധേയരാണ്(4) സാമൂഹ്യം ജീവിതം നയിക്കുകയും പരസ്പരം ഉപദേശം നടത്തുന്നവരും തന്നെയാണ് ജിന്ന് സമൂഹവും എന്നിവ അതിൽ പെട്ടതത്രെ!

അത്ഭുതകരാമായ ഖുർആൻ എന്ന് പറഞ്ഞത് സംസാര വ്യക്തതയിലും അർത്ഥ ഗാംഭീര്യതയിലും നന്മയുടെ ആധിഖ്യത്തിലും തുല്യതയില്ലാത്ത ഗ്രന്ഥമാവുന്നതിലുമൊക്കെയാണ്


3. وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا


നമ്മുടെ രക്ഷിതാവിന്റെ മഹത്ത്വം ഉന്നതം തന്നെയാകുന്നു അവൻ സഹധർമ്മിണിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

جَدُّ ന്നതിനു മഹത്വം എന്നതിനു പുറമെ ശക്തി,അനുഗ്രഹം കല്പന തുടങ്ങിയ അർത്ഥവും വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്

അള്ളാഹുവിനു ഭാര്യയും സന്താനങ്ങളുമുണ്ടെന്ന വാദത്തെത്തൊട്ട് അള്ളാഹു പരിശുദ്ധനാണെന്നും അവനു അതിലേക്ക് ആവശ്യമില്ലെന്നും അവൻ ഭാര്യ സന്താനങ്ങളെ ഉണ്ടാക്കിയിട്ടില്ലെന്നും ഞങ്ങൾ ഉറച്ച് വിശ്വസിക്കുകയാണെന്ന് അവർ പറഞ്ഞു


4. وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا

നിശ്ചയമായും നമ്മിലുള്ള ഭോഷന്മാർ അള്ളാഹുവിന്റെ പേരിൽ അതിരുവിട്ട അസത്യം പറയാറുണ്ടായിരുന്നു
അള്ളാഹുവിന്റെ വിശുദ്ധിക്ക് നിരക്കാത്ത വർത്തമാനം പറഞ്ഞിരുന്നവർ ഭോഷന്മാരാണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെ പറഞ്ഞ ഭോഷൻ ഇബ്‌ലീസ് ആണെന്നും മൊത്തം മുശ്‌രിക്കുകളായ ജിന്നുകളാണെന്നും അഭിപ്രായമുണ്ട്


5. وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا


നിശ്ചയമായും മനുഷ്യരും ജിന്നുകളും അള്ളാഹുവിന്റെ പേരിൽ കള്ളം പറയുകയേയില്ലെന്ന് ഞങ്ങൾ ധരിച്ചിരുന്നു
അള്ളാഹുവേക്കുറിച്ച് ഇത്തരം അബദ്ധങ്ങൾ ഞങ്ങൾ വിശ്വസിച്ച് പോയത് അള്ളാഹുവെക്കുറിച്ച് ഇവരാരും കള്ളം പറയില്ലെന്ന ധാരണയിലായിരുന്നു എന്നാൽ ഖുർ‌ആൻ കേട്ടപ്പോഴാണല്ലോ അള്ളാഹുവെക്കുറിച്ചും കള്ളം പറയുന്ന മനുഷ്യരും ജിന്നുംകളുമൊക്കെയുണ്ടെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായത് എന്ന് സാരം


6. وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا


നിശ്ചയം മനുഷ്യരിൽ നിന്നുള്ള ചില പുരുഷന്മാർ ജിന്നുകളിൽ നിന്നുള്ള ചില പുരുഷന്മാരോട് അഭയം തേടാറുണ്ടായിരുന്നു അങ്ങനെ അവർ ഇവർക്ക് ഗർവ് വർദ്ധിപ്പിച്ചു
അറബികൾ ഏതെങ്കിലും വിജനമായ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോൾ ആ പ്രദേശ വാസികളായ ജിന്നുകളിൽ നിന്ന് വല്ല ഉപദ്രവവും നേരിട്ടാലോ എന്ന് ഭയപ്പെടുകയും ഉപദ്രവം ഇല്ലാതിരിക്കാനായി ഈ പ്രദേശത്തെ നേതാവായ ജിന്നിനോട് ഞങ്ങൾ അഭയം തേടുന്നു എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു ഇങ്ങനെ പറഞ്ഞാൽ പിന്നെ ജിന്നിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് ധരിക്കുകയും ചെയ്തിരുന്നു ഇത് ആ ജിന്നുകൾക്ക് അഹങ്കാരവും ധിക്കാരവും വർദ്ധിപ്പിച്ചു(ഞങ്ങളെ മനുഷ്യർക്ക് പേടിയാണെന്ന് അവർ ധരിച്ചു) ഇതിനെ പറ്റിയാണ് ആ നല്ല ജിന്നുകൾ പറഞ്ഞത് മനുഷ്യർ കാവൽ തേടാറുണ്ടായിരുന്നു അത് ജിന്നുകൾക്ക് അഹങ്കാരം വർദ്ധിപ്പിച്ചു എന്ന്


7. وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّهُ أَحَدًا


നിശ്ചയമായും അള്ളാഹു ആരേയും പുനർജ്ജനിപ്പിക്കുകയില്ലെന്ന് നിങ്ങൾ ധരിച്ചത് പോലെ അവരും ധരിച്ചിരിക്കുന്നു
മരണശേഷമുള്ള പുനർജ്ജന്മത്തെ മക്ക മുശ്‌രിക്കുകൾ നിഷേധിച്ചിരുന്നല്ലൊ. മണ്ണിൽ ലയിച്ച ഞങ്ങളെ എങ്ങനെ പുനർജ്ജനിപ്പിക്കുമെന്നായിരുന്നു അവരുടെ വാദം. ഇത് പോലെ പുനർജ്ജന്മം അസാദ്ധ്യമെന്ന് വിശ്വസിച്ചിരുന്ന ജിന്നുകളുമുണ്ടായിരുന്നുവെന്ന് സാരം പുനർജ്ജന്മത്തെ നിഷേധിച്ചിരുന്നുവെന്നതിനു പുറമേ റസൂലായി ആരെയും നിയോഗിക്കുകയില്ലെന്ന് അവർ ധരിച്ചു എന്നും ഇവിടെ വ്യാഖ്യാനമുണ്ട് നബി(സ) പ്രവാചകനാണെന്ന് പറഞ്ഞപ്പോൾ അങ്ങനെ ഒരു പ്രവാചകത്വം നൽകണമെങ്കിൽ മുഹമ്മദ്(സ)യെക്കാൾ സാമ്പത്തികമായും നേത്ര്വ പരമായുമൊക്കെ മുൻ നിരയിലുള്ള ഞങ്ങളിവിടെ ഉണ്ടല്ലോ ഒരിക്കലും പ്രവാചകത്വം നബി(സ) ക്ക് ലഭിക്കില്ലെന്ന് മക്കക്കാർ നിഷേധിച്ചിരുന്നു ഇത് പോലുള്ള വിശ്വാസം ജിന്നുകൾക്കുമുണ്ടായിരുന്നു എന്നും അർത്ഥമാവാം


8. وَأَنَّا لَمَسْنَا السَّمَاء فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا

നിശ്ചയം നാം ആകാശത്തെ സ്പർശിച്ചു അപ്പോൾ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി നാം കണ്ടെത്തി


9. وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا

നാം ആകാശത്തിൽ നിന്ന് ചില ഇരിപ്പിടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു എന്നാൽ ഇപ്പോൾ വല്ലവനും ചെവി കൊടു(ത്തുകേൾക്കാൻ ശ്രമി)ക്കുന്നതായാൽ അവനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ്
ജിന്നുകളിൽ പെട്ട ദുഷ്ടന്മാർ -പിശാചുക്കൾ-മുൻകാലത്ത് ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ പതിയിരിക്കുകയും മലക്കുകൾ തമ്മിൽ പറയുന്ന ഭൂമിയിൽ നടക്കാനിരിക്കുന്ന ചില രഹസ്യ വിവരങ്ങൾ കട്ട് കേൾക്കുകയും ചെയ്യുകയും അതിൽ ധാരാളം കളവുകൾ ചേർത്ത് ഭൂമിയിലുള്ള തങ്ങളുടെ സേവക്കാർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ നബി(സ)യുടെ നിയോഗത്തോടെ പിശാചുക്കൾക്ക് ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു അഥവാ ആകാശത്തിലേക്ക് കയറാനോ അവിടെയുള്ള കാര്യങ്ങൾ കട്ട് കേൾക്കാ‍നോ ശ്രമിച്ചാൽ നക്ഷത്രങ്ങളിൽ നിന്നുള്ള ഉൽക്കകളാൽ അവർ എറിഞ്ഞോടിക്കപ്പെടുകയും ചെയ്തു അതിനെക്കുറിച്ചാണ് ആകാശം പാരാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടുവെന്നും ചെവി കൊടുത്ത് കട്ട് കേൾക്കാൻ ശ്രമിച്ചാൽ തീജ്വാലയെ കണ്ടെത്തുമെന്നും അവർ പറഞ്ഞത്.


10. وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا


ഭൂമിയിലുള്ളവർക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതല്ല അവരുടെ രക്ഷിതാവ് നന്മയാണോ അവർക്കുദ്ദേശിച്ചിരിക്കുന്നത് എന്നൊന്നും നമുക്കറിഞ്ഞു കൂടാ.
ഇങ്ങനെ ആകാശത്ത് കാവലേർപ്പെടുത്തി ഞങ്ങളുടെ ആകാശ സഞ്ചാരവും വാർത്ത ചോർത്തലും തടയുക വഴി വല്ല അനിഷ്ടവും ഭൂമിയിലുള്ളവർക്ക് ഉണ്ടാക്കാനാണോ അല്ലെങ്കിൽ വല്ല നന്മയും നൽകാനാണോ അള്ളാഹു ഉദ്ദേശിക്കുന്നതെന്നൊന്നും ഞങ്ങൾക്കറിയില്ല എന്ന് സാരം

ഇമാം ത്വിബ്‌രി(റ) എഴുതുന്നു. ആകാശത്ത് നിന്ന് അവർ തടയപ്പെട്ടപ്പോൾ പിശാചുക്കൾ ഇബ്‌ലീസിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ഞങ്ങൾക്ക് ആകാശത്തേക്ക് പ്രവേശനം തടയപ്പെട്ടിരിക്കുന്നു.അപ്പോൾ ഇബ് ലീസ് പറഞ്ഞു.ആകാശം ഈവിധത്തിൽ സംരക്ഷിക്കപ്പെടുന്നത് ഒന്നുകിൽ ഭൂമിയിലേക്ക് അള്ളാഹു പെട്ടെന്ന് ഇറക്കുന്ന ഒരു ശിക്ഷയുടെ തുടക്കമായോ അല്ലെങ്കിൽ നന്മസംസ്ഥാപിക്കാനും മാർഗദർശനം നൽകാനും വരുന്ന ഒരു നബിയെ അയക്കുന്നതിന്റെ ആരംഭമോ ആയിരിക്കണം എന്ന്!



11. وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَلِكَ كُنَّا طَرَائِقَ قِدَدًا

നിശ്ചയമായും നമ്മിൽ നല്ലവരുണ്ട് അല്ലാത്തവരുമുണ്ട് നാം വിവിധ മാർഗക്കാരായിരിക്കയാണ്
സ്വാലിഹ് എന്നാൽ അള്ളാഹുവിനെ നന്നായി അനുസരിക്കുന്ന മുസ്‌ലിം എന്നാണ് അല്ലാത്തവർ എന്നതിന്റെ വിവക്ഷ കാഫിറുകൾ. മുശ്‌രിക്കുകൾ എന്നത്രെ!


وَأَنَّا ظَنَنَّا أَن لَّن نُّعجِزَ اللَّهَ فِي الْأَرْضِ وَلَن نُّعْجِزَهُ هَرَبً ا (12


നിശ്ചയമായും നാം ഭൂമിയിൽ അള്ളാഹുവിനെ പരാചയപ്പെടുത്തന്നതേയല്ലെന്നും ഓടിപ്പോയി അവനെ തോൽ‌പ്പിക്കാൻ നമുക്ക് കഴിയുന്നതല്ലെന്നും നാം ഉറപ്പായി ധരിച്ചിട്ടുണ്ട്


അള്ളാഹു ഞങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ ഓടി രക്ഷപ്പെടാൻ ഞങ്ങൾക്ക് സാധിക്കാത്ത വിധം ഞങ്ങളെ പൂട്ടാൻ അള്ളാഹു ശക്തനാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പായിട്ടുണ്ടെന്ന് സാരം


وَأَنَّا لَمَّا سَمِعْنَا الْهُدَى آمَنَّا بِهِ فَمَن يُؤْمِن بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا (13

സന്മാർഗം(ഖുർ ആൻ) കേട്ടപ്പോൾ നാമതിൽ വിശ്വസിക്കുക തന്നെ ചെയ്തു എന്നാൽ വല്ലവനും തന്റെ റബ്ബിൽ വിശ്വസിക്കുന്ന പക്ഷം അവനു വല്ല നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടി വരില്ല
ഖുർ‌ആൻ കേട്ടപ്പോൾ ഞങ്ങൾ അത് വിശ്വസിച്ചു എന്നും അത് അള്ളാഹുവിൽ നിന്നാണെന്ന് ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അള്ളാഹുവിൽ അർഹമായി വിശ്വസിച്ചാൽ ചെയ്ത നന്മകൾക്ക് പ്രതിഫലം തരാതെയോ മറ്റുള്ളവരുടെ തിന്മ തന്റെ മേലിൽ അടിച്ചേൽ‌പ്പിച്ചു കൊണ്ടോ പ്രയാസപ്പെടുത്തുമെന്ന് ഭയപ്പെടേണ്ടതില്ല എന്ന് അവർ പറഞ്ഞു


14 ) وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ فَمَنْ أَسْلَمَ فَأُوْلَئِكَ تَحَرَّوْا رَشَدًا

നിശ്ചയമായും നമ്മിൽ മുസ് ലിംകളുണ്ട് സന്മാർഗം തെറ്റി നടക്കുന്നവരും നമ്മിലുണ്ട് എന്നാൽ ആരെങ്കിലും (അള്ളാഹുവിനു) കീഴൊതുങ്ങുന്ന പക്ഷം അവർ നേർമാർഗം ഉദ്ദേശിച്ചിരിക്കുന്നു


15 ) وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا


സന്മാർഗം തെറ്റി നടക്കുന്നവരാവട്ടെ അവർ നരകത്തിനു വിറകായിത്തീരുന്നതാണ് (ഇങ്ങനെയെല്ലാം ആ ജിന്നുകൾ പ്രസ്താവിച്ചു)


ജിന്നുകൾ അവരെക്കുറിച്ചുള്ള ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത് ഞങ്ങളിൽ നല്ലവരും അല്ലാത്തവരുമുണ്ട് പിഴച്ച മാർഗം സ്വീകരിച്ചാൽ അള്ളാഹു ശിക്ഷിക്കുമെന്നും അവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനോ അവനെ പരാചയപ്പെടുത്താനോ നമുക്ക് സാധിക്കില്ലെന്നും സത്യ വിശ്വാസിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അല്ലാത്തവർക്ക് നരകം തന്നെയാണാധാരമെന്നുമൊക്കെയുള്ള സാരോപദേശങ്ങളാണ് ഖുർ‌ആൻ കേട്ട ജിന്നുകൾ തങ്ങളുടെ ജനതക്ക് നൽകുന്നത് മനുഷ്യരിലെന്ന പോലെ ജിന്നുകളിലും സത്യ വിശ്വാസികളും അല്ലാത്തവരുമുണ്ടെന്നും അള്ളാഹുവിന്റെ വിധി വിലക്കുകൾ അവർക്കും ബാധകമാണെന്നും ഈ പ്രസ്താവനയിൽ നിന്ന് മനസിലാക്കാം.ഒന്നാം വാക്യത്തിലെ അവർ പറഞ്ഞു എന്ന് പറഞ്ഞതിന്റെ തുടർച്ചയാണ് അവരുടെ വാചകമായി അള്ളാഹു ഇത് വരെ ഉണർത്തിയത്

ഇവിടെ ഒരു ചോദ്യമുണ്ട്. ജിന്നുകൾ തീ കൊണ്ട് പടക്കപ്പെട്ടവരല്ലേ ?അപ്പോൾ അവരെ തീയിലിട്ടിട്ട് എന്ത് കാര്യം?മറുപടി നരകത്തിൽ തീ ശിക്ഷയായി അവർക്ക് അനുഭവപ്പെടും വിധം അവരുടെ പ്രക്ര്‌തം മാറ്റപ്പെടുമെന്നാണ്(റാസി)

16 ) وَأَلَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاء غَدَقًا


ആ മാർഗത്തിൽ (ഇസ്‌ലാമിൽ) അവർ ഉറച്ചു നിൽക്കുകയാണെങ്കിൽ അവർക്ക് നാം ധാരാളം വെള്ളം കുടിക്കുവാൻ കൊടുക്കും (എന്നും എനിക്ക് വഹ് യ് നൽകപ്പെട്ടിരിക്കുന്നു)

ധാരാളം വെള്ളം കുടിക്കുവാൻ കൊടുക്കുമെന്നതിന്റെ താല്പര്യം ജീവിത മാർഗം സുഖകരമാക്കിക്കൊടുക്കുമെന്നാണ്.സത്യമാർഗത്തിൽ ഉറച്ചു നിന്നാൽ എന്ന് പറഞ്ഞത് മനുഷ്യനും ജിന്നിനും ബാധകമാണ്


(17) لِنَفْتِنَهُمْ فِيهِ وَمَن يُعْرِضْ عَن ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا


അതിൽ അവരെ പരീക്ഷിക്കുവാൻ വേണ്ടി(യാണത്) വല്ലവനും തന്റെ രക്ഷിതാവിന്റെ ഉൽബോധനം (ഖുർ‌ആൻ) വിട്ട് തിരിഞ്ഞു പോകുന്ന പക്ഷം അവനെ അള്ളാഹു കഠിന ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്
എന്നാൽ ഭൌതിക സുഖം ലഭിക്കുമ്പോൾ ചിലർ അള്ളാഹുവിനെ മറക്കാനും അധർമ്മകാരികളായി മാറാനും തുടങ്ങും, അവരെ ശക്തമായ ശിക്ഷ കാത്തിരിക്കുന്നുവെന്ന താക്കീതാണീ സൂക്തം. ഭൌതിക നേട്ടങ്ങൾ അള്ളാഹു ഇവിടെ നൽകുന്നത് നമ്മെ അവൻ ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ല.മറിച്ച് അതും ഒരു പരീക്ഷണമാണ്. നാഥനു നന്ദിയോടെ ജീവിക്കാൻ ഈ സൌകര്യം ഒരാൾ ഉപയോഗപ്പെടുത്തിയാൽ അവൻ ശാശ്വതവിജയം നേടുകയും ധനം അഹങ്കാരിയാക്കിയവൻ എന്നെന്നേക്കുമായി പരാചയപ്പെടുകയും ചെയ്യും.ദുനിയാവ് മധുരവും പച്ചപ്പുമുള്ളതാണ് അള്ളാഹു നിങ്ങളെ അതിൽ പ്രതിനിധിയാക്കുകയും നിങ്ങൾ എങ്ങനെ പ്രവൃ‌ത്തിക്കുന്നുവെന്ന് അവൻ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്ന നബി വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.


وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18



നിശ്ചയമായും പള്ളികൾ അള്ളാഹുവിന്നുള്ളതാകുന്നു അതിനാൽ അള്ളാഹുവോടൊപ്പം മറ്റാരെയും നിങ്ങൾ ആരാധിക്കരുത്പള്ളികൾ അള്ളാഹുവിനുള്ളതാകുന്നു എന്നും അത് കൊണ്ട് അവനോടൊപ്പം മറ്റാരെയും ആരാധിക്കരുതെന്നും എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു എന്നാണിവിടെ പറയുന്നത്. ആരെയും വിളിക്കരുതെന്ന് പറഞ്ഞത് കൊണ്ട് ഒരു ആരാധ്യനെയും വിളിക്കരുത് എന്നാണുദ്ദേശ്യമെന്ന് ഖുർആൻ തന്നെ പലസ്ഥലത്തും വിശദീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ദുആ എന്നതിന്റെ വിശദീകരണത്തിൽ എല്ലാ വ്യാഖ്യാതാക്കളും പറഞ്ഞത് ആരാധിക്കുക എന്നത്രെ!

ഇതിനു വിരുദ്ധമായി വിളിച്ചു പ്രാർത്ഥിക്കുക എന്ന് തെറ്റായി അർത്ഥ കല്പന ചെയ്യുകയും മഹാന്മാരോടുള്ള സഹായാർത്ഥനയിലേക്ക് ഇതിനെ ചേർക്കുകയും ചെയ്യാവതല്ല എന്ന് പ്രത്യേകം നാമിവിടെ ഓർക്കണം. ഉദാഹരണമായി ഏറ്റവും പ്രാമാണിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇബ്നു ജരീർ അത്ത്വിബ് രി(റ) എഴുതുന്നു.


فلاتدعوا) أيهاالناس (مع الله أحدا)ولاتشركوا به فيها شيئا ولكن أفردواله التوحيد وأخلصوا له العبادة


ഓ ജനങ്ങളേ! അള്ളാഹുവോടൊപ്പം നിങ്ങൾ ആരെയും ആരാധിക്കരുത് അവനോടൊപ്പം ആരാധനയിൽ ആരെയും നിങ്ങൾ പങ്ക് ചേർക്കരുത് മറിച്ച് അള്ളാഹുവിന്റെ ഏകത്വം നിങ്ങൾ നിലനിർത്തുകയും അവനു മാത്രം ആരാധനയെ നിങ്ങൾ തനിപ്പിക്കുകയും ചെയ്യുക(ത്വിബ് രി 29/123)
അപ്പോൾ അള്ളാഹുവല്ലാത്തവരെ ആരാധിക്കരുതെന്ന മൌലിക സിദ്ധാന്തം സ്ഥിരീകരിക്കാൻ വന്ന സൂക്തങ്ങളെടുത്ത് ആരാധന അള്ളാഹുവിനു മാത്രമേ പാടുള്ളൂ എന്ന് മനസ്സറിഞ്ഞ് വിശ്വസിക്കുന്ന മഹത്തുക്കൾ അള്ളാഹുവിന്റെ അടിമകളാണെന്ന് ഉറച്ച് വിശ്വസിക്കുന്ന സത്യ വിശ്വാസികൾക്കെതിരിൽ ഇത്തരം സൂക്തങ്ങൾ ദുരുപയോഗം ചെയ്തു കൂടാത്തതാണെന്ന് ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക

ഇവിടെ പറഞ്ഞ മസാജിദ് എന്നതിന്റെ സാരം എന്താണെന്ന വിഷയത്തിൽ വിവിധ വ്യാഖ്യാനങ്ങളുണ്ട് ആരാധനക്ക് വേണ്ടി മത വിശ്വാസികൾ നിർമ്മിക്കുന്ന വീടുകൾ(പള്ളികൾ) ആണെന്നാണ് ഒരു വ്യാഖ്യാനം. എല്ലാ സ്ഥലവും ആണ് എന്ന വ്യാഖ്യാനവും ചിലർ പറഞ്ഞു നബി(സ)യുടെ ഒരു ഹദീസ് ആണ് ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം.‘’ഭൂമിയെ എനിക്ക് മസ്ജിദും(നിസ്കരിക്കാവുന്ന സ്ഥലം)ശുദ്ധീകരണത്തിനുതകുന്നതു(വെള്ളം ലഭ്യമായില്ലെങ്കിൽ മണ്ണ് ഉപയോഗിച്ച് തയമ്മും എന്ന ശുദ്ധീകരണമാണുദ്ദേശ്യം)മാക്കിയിരിക്കുന്നു ‘’ഈ ഹദീസിൽ ഭൂമിയെ നിസ്ക്കരിക്കാവുന്ന സ്ഥലം എന്ന അർത്ഥത്തിൽ മസ്ജിദ് എന്നാണ് പ്രയോഗിച്ചത്. സുജൂദ് ചെയ്യാനാവശ്യമായ അവയവങ്ങൾ എന്നും മസാജിദിനു വ്യാഖ്യാനമുണ്ട്. അതായത് രണ്ട് കല്പാദങ്ങൾ, രണ്ട് മുട്ടുകാലുകൾ, രണ്ട് കൈകൾ, മുഖം എന്നിവയാണിവിടെ ഉദ്ദേശ്യം അതായത് ഈ അവയവങ്ങൾ അള്ളാഹുവിന്റെ അനുഗ്രഹങ്ങളാണ് അത് ഉപയോഗിച്ച് അള്ളാഹുവല്ലാത്തവർക്ക് സാഷ്ടാംഗമരുത് അങ്ങനെ ചെയ്യുന്നത് അള്ളാഹുവോടുള്ള നിഷേധമാകും. മസാജിദ് എന്നതിനു നിസ്ക്കാരങ്ങൾ എന്നും വ്യാഖ്യാനമുണ്ട് ഇതിലെ ഒന്നാം വ്യാഖ്യാനമാണ് കൂടുതൽ പ്രബലം(ഖുർത്വുബി)

അള്ളാഹു അല്ലാത്തവരെ ആരാധിക്കരുതെന്ന് തുടർന്ന് പറഞ്ഞത് പ്രധാനമായും മസ്ജിദുൽ ഹറാമിൽ വെച്ച് അള്ളാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധനകളർപ്പിച്ച മക്കാ‍ മുശ്‌രിക്കുകൾക്കുള്ള താക്കീതാണ് ജൂത കൃ‌സ്ത്യാനികൾ അവരുടെ ആരാധനാലയങ്ങളിൽ പ്രവേശിച്ചാൽ ബഹുദൈവാരാധന നടത്തിയിരുന്നു അപ്പോൾ നബി(സ)യോടും സത്യ വിശ്വാസികളോടും അള്ളാഹുവെ മാത്രം ആരാധിക്കാനായി അള്ളാഹു കൽ‌പ്പിച്ചതാണെന്നത്രെ മുജാഹിദ്(റ)ന്റെ പക്ഷം. പള്ളികൾ അള്ളാഹുവിന്റെ ദിക്‌റുകൾക്ക് മാത്രമായി ചുരുക്കണം തമാശകൾക്കോ കച്ചവടത്തിനോ വിശ്രമത്തിനോ യാത്രക്കിടയിലെ ഇടത്താവളമായോ ഒന്നും ഉപയോഗിക്കരുതെന്നാണ് മറ്റൊരു വ്യാഖ്യാനം. കളഞ്ഞ് പോയ വസ്തു കിട്ടിയിട്ടുണ്ടോ എന്ന് പള്ളിയിൽ വെച്ച് വിളിച്ച് ചോദിക്കുന്നത് കേട്ടാൽ നിനക്ക് അള്ളാഹു അത് മടക്കിത്തരാതിരിക്കട്ടെ എന്ന് പറയണം കാരണം പള്ളികൾ അതിനു വേണ്ടിയല്ല നിർമ്മിക്കപ്പെട്ടതെന്ന് ഹദീസിൽ വന്നത് ഓർക്കുക.


وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا (19


നിശ്ചയം അള്ളാഹുവിന്റെ അടിമ (നബി(സ-) അവനു ഇബാദത്ത് ചെയ്ത് കൊണ്ട് നിന്നപ്പോൾ അവർ ആ അടിമയുടെ മേൽ കൂട്ടം കൂട്ടമായി തിങ്ങിക്കൊണ്ടിരിക്കുമാറായി(എന്നും ദിവ്യബോധനം നൽകപ്പെട്ടതായി പറയുക)
ഇവിടെ പറഞ്ഞ അള്ളാഹുവിന്റെ അടിമ മുഹമ്മദ് നബി(സ)യാണ് .താഇഫിൽ നിന്നുള്ള മടക്കയാത്രയിൽ ബഥ്നു നഖ്‌ലയിൽ വെച്ച് നിസ്ക്കരിക്കുമ്പോൾ ഖുർആൻ പാരായണം കേട്ട ജിന്നുകൾ ശ്രദ്ധിച്ച് കേൾക്കാനുള്ള ആവേശത്തിൽ തിരക്ക് കൂട്ടി ചിലർ ചിലരുടെ മേലിലൂടെ മറിയുന്ന സാഹചര്യമുണ്ടായി എന്നാണിവിടെ ഒരു വ്യാഖ്യാനം. പ്രബോധനത്തിലേർപ്പെട്ട നബി(സ)യെ എങ്ങനെ തകർക്കാമെന്ന് ചിന്തിക്കാനായി ശത്രുക്കൾ നബി(സ)ക്കെതിരെ ഒത്ത് കൂടിയതാണെന്നും വ്യാഖ്യാനമുണ്ട്. പക്ഷെ അള്ളാഹു നബി(സ)യെ സഹായിച്ചു അവരുടെ കുതന്ത്രം തകർന്നു പോയി


قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20


(നബിയേ) പറയുക നിശ്ചയം എന്റെ നാഥനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ അവനോട് മറ്റാരെയും ഞാൻ പങ്ക് ചേർക്കുകയില്ല


നബി(സ)യോട്, ഇന്നാട്ടിലെ എല്ലാ നടപടിക്രമങ്ങളും തകർത്ത് ബഹുദൈവാരാധനയെ എതിർക്കാനും ഏകദൈവ സിദ്ധാന്തം സ്ഥാപിക്കാനും നിങ്ങൾ ശ്രമിച്ചാൽ ജനം നിങ്ങളെ എതിർക്കുമെന്നും അത് നേരിടാൻ നബിക്കാവില്ലെന്നും അതിനാൽ ഈ ശ്രമം ഉപേക്ഷിച്ച് നാട്ടുനടപ്പിനൊപ്പം നിന്നാൽ നിങ്ങൾക്ക് ഞങ്ങൾ അഭയം തരാമെന്നും മക്ക മുശ്‌രിക്കുകൾ പറഞ്ഞു അതിന്റെ മറുപടിയാണിത് എന്ത് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നാലും ബഹുദൈവാരാധനക്ക് ഞാനില്ലെന്നും പ്രത്യുത ഏകദൈവാരാധനയേ ഞാൻ നടത്തൂ എന്ന്!


قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا(21

പറയുക ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവത്തെയോ നന്മയെയോ ഉടമപ്പെടുത്തുന്നില്ല

നിങ്ങളിൽ നിന്ന് വല്ല ബുദ്ധിമുട്ടും ഇല്ലായ്മ ചെയ്യാനോ നന്മ വല്ലതും ഉണ്ടാക്കിത്തരാനോ അള്ളാഹുവിന്റെ അനുവാദത്തോടെയല്ലാതെ എനിക്ക് കഴിയില്ല അതായത് എന്റെ പ്രബോധനം നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിങ്ങളെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. എല്ലാത്തിന്റെയും ഉടമസ്ഥൻ അള്ളാഹുവത്രെ അവനെ അനുസരിക്കണം എന്ന് ഉപദേശിക്കലാണെന്റെ കടമ സ്വീകരിച്ചാൽ നിങ്ങൾക്ക് നല്ലത് ഇല്ലെങ്കിലും എന്റെ ബാദ്ധ്യത ഞാൻ നിറവേറ്റിയിരിക്കുന്നു


قُلْ إِنِّي لَن يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا (22

പറയുക നിശ്ചയം അള്ളാഹുവിൽ നിന്ന് എന്നെ ആരും രക്ഷിക്കുകയില്ല അവനെ കൂടാതെ ഒരു അഭയ സ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ല തന്നെ


അള്ളാഹു എന്നെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ എന്നെ ആരും രക്ഷിക്കുകയില്ലെന്നും അവനെ ഒഴിവാക്കി മറ്റൊരു അഭയസ്ഥാനം എനിക്കുണ്ടാക്കിത്തരാൻ മറ്റാർക്കും കഴിയില്ലെന്നും പറയാ‍നാണ് അള്ളാഹു നിർദ്ദേശിക്കുന്നത് .നാട്ടു നടപ്പിനൊപ്പം നിന്നാൽ അഭയം ഞങ്ങൾ തരാമെന്ന് നബി(സ)ക്ക് അവർ നൽകിയ വാഗ്ദാനത്തിന്റെ ഉത്തരമാണിത്.അള്ളാഹുവിൽ നിന്ന് വിട്ടുള്ള അഭയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം



إِلَّا بَلَاغًا مِّنَ اللَّهِ وَرِسَالَاتِهِ وَمَن يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا
(23

അള്ളാഹുവിങ്കൽ നിന്നുള്ള സന്ദേശം എത്തിക്കലും അവന്റെ ദൌത്യം നിർവഹിക്കലുമല്ലാതെ (മറ്റൊന്നും എന്റെ അധീനത്തിലില്ല) വല്ലവനും അള്ളാഹുവിന്റെയും അവന്റെ റസൂലിന്റെയും കല്പന ലംഘിക്കുന്ന പക്ഷം അവനു നരകാഗ്നിയുണ്ടായിരിക്കും തീർച്ച. അതിൽ എന്നെന്നും അവർ നിത്യ വാസികളായിക്കൊണ്ട്
ഉപകാരമോ ഉപദ്രവമോ ഞാൻ ഉടമയാക്കുന്നില്ലെന്ന് നേരത്തേ പറഞ്ഞല്ലോ .എനിക്ക് അള്ളാഹു നൽകിയത് അവന്റെ സന്ദേശം നിങ്ങളിലേക്കെത്തിക്കുന്ന ചുമതലയാണ്.(ആ ചുമതല ഞാൻ നിർവഹിച്ചില്ലെങ്കിൽ എനിക്ക് അവനിൽ അഭയം ലഭിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് സാരം)
അള്ളാഹുവിന്റെയും റസൂലിന്റെയും കല്പന ലംഘിക്കുക എന്നതിന്റെ പരിധിയിൽ എല്ലാ തെറ്റുകളും വരും എന്നാൽ ശിർക്കാകുന്നു ഇതിൽ ഏറ്റവും ഗൌരവം. നരകത്തിൽ നിത്യവാസികളാവുക എന്നത് സത്യവിശ്വാസമില്ലാതെ മരിക്കുന്നവർക്കാണ്. സത്യവിശ്വാസത്തോടെ മരിച്ചവർ കുറ്റവാളികളാണെങ്കിൽ അള്ളാഹു അത് പൊറുത്തില്ലെങ്കിൽ അതിന്റെ തോതനുസരിച്ച് നരക ശിക്ഷ അനുഭവിച്ച ശേഷം നരകത്തിൽ നിന്ന് രക്ഷപ്പെടും അപ്പോൾ എന്നെന്നും നരകത്തിലാവുമെന്ന് പറഞ്ഞത് ഈമാനില്ലാതെ മരിച്ചവരെക്കുറിച്ചാണ് എന്ന് വ്യക്തം(ഖുർത്വുബി)


حَتَّى إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا(24



അങ്ങനെ തങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ ആരുടെ സഹായികളാണ് ഏറ്റവും ബലഹീനരും എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്നെല്ലാം അവർക്ക് മനസ്സിലായിക്കൊള്ളും
താക്കീത് ചെയ്യപ്പെടുന്ന കാര്യം എന്നത് ശിക്ഷയാണ്. അതിൽ പരലോക ശിക്ഷയും ഭൌതിക ശിക്ഷയും (ബദ്‌റിൽ ശത്രുക്കൾക്ക് നേരിട്ടത് പോലുള്ളത്)ഉൾപ്പെടും .ശിക്ഷ നേരിൽ കാണുമ്പോൾ സത്യ നിഷേധികൾ വളരെ ദുർബലരായും ന്യൂനപക്ഷമായും അവർക്ക് തന്നെ ബോദ്ധ്യപ്പെടും.ഭൂമിയിൽ സത്യവിശ്വാസികളെ അവഗണിച്ചവർക്കൊക്കെ അവർക്ക് പരലോകത്ത് ലഭിക്കുന്ന അംഗീകാരം കാണുമ്പോൾ സത്യ നിഷേധത്തിന്റെ അപകടം മനസിലാവുമെന്ന് ചുരുക്കം


قُلْ إِنْ أَدْرِي أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا(25



പറയുക നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അടുത്ത് തന്നെ ഉണ്ടാകുന്നതാണോ അതല്ല എന്റെ നാഥൻ അതിനു വല്ല (ദീർഘമായ) കാലാവധിയും ഏർപ്പെടുത്തുന്നതാണോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ
താക്കീത് ചെയ്യപ്പെടുന്നത് അന്ത്യനാളാണെന്നും മറ്റ് ശിക്ഷകളാണെന്നും അഭിപ്രായമുണ്ട് ഏതായാലും ആ ശിക്ഷ എപ്പോഴാണ് സംഭവിക്കുക എന്ന് എന്റെ വിഷയമല്ല അള്ളാഹു നിശ്ചയിച്ച സമയത്താണത് നടക്കുക എന്ന് സാരം



عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا
(26


അവൻ അദ്ര്‌ശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു എന്നാൽ തന്റെ അദ്ര്‌ശ്യകാര്യങ്ങളുടെ മേൽ അവൻ ഒരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല



إِلَّا مَنِ ارْتَضَى مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا
(27


അവൻ തൃ‌പ്തിപ്പെട്ട ദൂതനല്ലാതെ.അപ്പോൾ നിശ്ചയമായും അള്ളാഹു ആ റസൂലിന്റെ മുന്നിലും പിന്നിലും പാറാവുകാരെ ഏർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്


ബുദ്ധിക്കോ പഞ്ചേന്ദ്രിയങ്ങൾക്കോ അതീതമായ കാര്യങ്ങൾക്കാണ് അദൃ‌ശ്യം എന്ന് പറയുന്നത് . അതിൽ നിന്ന് അള്ളാഹു അവന്റെ ഇഷ്ടദാസന്മാർക്ക് മാത്രമേ അറിയിച്ച് കൊടുക്കുകയുള്ളൂ എന്നാണിവിടെ പറയുന്നത്.അപ്പോൾ അള്ളാഹുവിന്നല്ലാതെ അദൃ‌ശ്യമറിയില്ലെന്നത് സ്വന്തമായ അറിവിനെക്കുറിച്ചാണെന്നും അള്ളാഹു അവന്റെ ഇഷ്ടക്കാർക്ക് അത് അവൻ അറിയിച്ച് കൊടുക്കുകയാണെന്നും വ്യക്തമാവുന്നു. എങ്കിൽ മഹത്തുക്കൾക്ക് അദൃ‌ശ്യമറിയില്ലെന്ന ചർച്ച അനാവശ്യമാണെന്ന് മനസ്സിലാക്കാമല്ലൊ.ഇവിടെ പറഞ്ഞ ദൂതർ എന്നതിൽ പ്രവാചകരും മലക്കുകളും പെടും പാറാവുകാരെ ഏർപ്പെടുത്തുമെന്നതിന്റെ വിവക്ഷ ഇങ്ങനെയാണ് ജിബ്‌രീൽ(അ)വഹ്‌യുമായി വരുമ്പോൾ പാറാവുകാരായ നാലു മലക്കുകൾ തന്നോടൊപ്പമുണ്ടാകുന്നതാണ്(ഥിബ്‌രി)

വഹ്‌യിനിടക്ക് പിശാച് ദുർബോധനം നടത്താതിരിക്കാനുള്ള ശക്തമായ മുൻ കരുതലാണീ പാറാവുകാർ! നബി(സ)ക്കു ലഭിക്കുന്ന വാർത്തയുടെ സത്യ സന്ധതയും ഭദ്രതയുമാണിവിടെ വ്യക്തമാവുന്നത് .


ഈ നിലക്കുള്ള അദൃ‌ശ്യങ്ങൾ ഔലിയാക്കളായ മഹത്തുക്കൾക്ക് അള്ളാഹു അറിയിച്ച് കൊടുക്കുകയില്ലെന്ന് നേരത്തേ പറഞ്ഞ (അദൃ‌ശ്യകാര്യങ്ങളുടെ മേൽ അവൻ ഒരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല അവൻ തൃ‌പ്തിപ്പെട്ട ദൂതനല്ലാതെ.) സൂക്തത്തിൽ നിന്ന് തെറ്റിദ്ധരിക്കരുത്. കാരണം പ്രവാചകന്മാരല്ലാത്ത മഹത്തുക്കൾക്ക് അള്ളാഹു അദൃ‌ശ്യം അറിയിച്ച് കൊടുക്കുമെന്ന് ഖുർആനും ഹദീസും സ്ഥിരീകരിക്കുന്നുണ്ട്. ഉദാഹരണമായി ഖുർആൻ സൂറത്തുൽ ഖസസ്(അദ്ധ്യായം 28) ഏഴാം സൂക്തത്തിൽ പറയുന്നു.



وَأَوْحَيْنَا إِلَى أُمِّ مُوسَى أَنْ أَرْضِعِيهِ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ


മൂസാ(അ)യുടെ മാതാവിന്‌ നാം ബോധനം നൽകി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തിൽ നിനക്ക്‌ ഭയം തോന്നുകയാണെങ്കിൽ അവനെ നീ നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീർച്ചയായും അവനെ നാം നിന്റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്‌.


ഇവിടെ മൂസാ(അ)ന്റെ മാതാവിനു അള്ളാഹു ബോധനം നൽകിയതായി വ്യക്തമാവുന്നു അവർ റസൂലല്ലെന്ന് ഉറപ്പാണു താനും കാരണം പുരുഷന്മാരെയല്ലാതെ ദൂതന്മാരാക്കില്ലെന്ന് അള്ളാഹു സൂറത്തുൽ അമ്പിയാ‍അ്(അദ്ധ്യായം 21)ലെ ഏഴാം സൂക്തത്തിൽ പറയുന്നു



وَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ




അങ്ങേക്ക് ​ മുമ്പ്‌ പുരുഷൻമാരെ യല്ലാതെ നാം ദൂതൻമാരായി നിയോഗിച്ചിട്ടില്ല. അവർക്ക്‌ നാം ബോധനം നൽകുന്നു. നിങ്ങൾ ( ഈ കാര്യം ) അറിയാത്തവരാണെങ്കിൽ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക



ഖള്ർ(അ) നു ധാരാളം അദൃ‌ശ്യങ്ങൾ അറിയിച്ച് കൊടുത്തത് അദ്ധ്യായം 18ൽ(സൂറത്തുൽ കഹ്‌ഫ്) കാണാം എന്നാൽ ഈ ഖിള് ർ(അ) നബിയല്ലെന്നും അഭിപ്രായമുണ്ടല്ലൊ


മർയം ബീവി(റ) ക്ക് മലക്കുകൾ മുഖേന അദൃ‌ശ്യങ്ങൾ അറിയിക്കപ്പെട്ടതായി മൂന്നാം അദ്ധ്യായം(ആലു ഇംറാൻ) 42 ൽ കാണാം



وَإِذْ قَالَتِ الْمَلاَئِكَةُ يَا مَرْيَمُ إِنَّ اللّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَى نِسَاء الْعَالَمِينَ



മലക്കുകൾ പറഞ്ഞ സന്ദർഭവും ( ശ്രദ്ധിക്കുക: ) മർയമേ, തീർച്ചയായും അല്ലാഹു നിങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിങ്ങൾക്ക്‌ പരിശുദ്ധി നൽകുകയും, ലോകത്തുള്ള സ്ത്രീകളിൽ വെച്ച്‌ ഉൽകൃഷ്ടയായി നിങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.


ഔലിയാക്കൾക്ക് അള്ളാഹു അദൃശ്യം അറിയിച്ചു കൊടുക്കുമെന്ന് അറിയിക്കുന്ന ഹദീസുകളും ധാരാളമുണ്ട് ഉദാഹരണമായി ഇമാം ബുഖാരി തന്റെ സ്വഹീഹിന്റെ 6990 –മത് ഹദീസായി പറയുന്നത്
“നബി(സ)പറഞ്ഞു സന്തോഷവാർത്തകൾ നൽകുന്നവ ഒഴിച്ച് പ്രവാചകത്വത്തിൽ നിന്ന് ഒന്നും ശേഷിച്ചിട്ടില്ല“ സന്തോഷ വാർത്തകർ നൽകുന്നവ എന്താണെന്ന് സഹാബികൾ ചോദിച്ചു നബി(സ) പറഞ്ഞു നല്ല സ്വപ്നമാവുന്നു .


പ്രവാചകരല്ലാത്തവർക്ക് നല്ല സ്വപ്നം മുഖേന ചില അദൃ‌ശ്യങ്ങൾ അറിയിക്കപ്പെടുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ്.


അപ്പോൾ ഈ സൂറയിലെ ഇഷ്ടപ്പെട്ട ദൂതന്മാർക്കല്ലാതെ അദൃശ്യം അറിയിച്ച് കൊടുക്കില്ലെന്നതിനു പൂർണ്ണമായ അറിയിച്ച് കൊടുക്കൽ ദൂതന്മാർക്കാണെന്നേ അർത്ഥമുള്ളൂ ഔലിയാക്കൾ ഒന്നും അറിയില്ലെന്നല്ല(അമ്പിയാഇനേക്കാൾ താഴെയാണല്ലൊ ഔലിയാഇന്റെ സ്ഥാനം) ഈ ആശയം തഫ്സീർ അബുസ്സുഊദിൽ കാണാം



لِيَعْلَمَ أَن قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدًا (28


അവർ തങ്ങളുടെ നാഥന്റെ ദൌത്യങ്ങൾ എത്തിച്ചു കൊടുത്തിരിക്കുന്നുവെന്ന് വെളിവായി അറിയുവാൻ വേണ്ടി(യാണത്) അവരുടെ അടുക്കലുള്ളത് അള്ളാഹു പൂർണ്ണമായി അറിയുന്നു അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു
ഇവിടെ വെളിവായി അറിയുന്നത് നബി(സ)യാണ് അതായത് മലക്കുകൾ അള്ളാഹുവിൽ നിന്ന് ലഭിച്ച ദൌത്യം ശരിയായ നിലക്ക് എത്തിച്ച് തന്നു എന്ന് നബി(സ)ക്ക് വ്യക്തമായി അറിയാൻ വേണ്ടി എന്ന് സാരം .


മറ്റൊരു വ്യാഖ്യാനം ദൂതന്മാർ അവരുടെ നാഥനിൽ നിന്നുള്ള ദൌത്യം വ്യക്തമായി ജനങ്ങൾക്ക് എത്തിച്ച് കൊടുത്തിട്ടുണ്ടെന്ന് മുശ്‌രിക്കുകൾ അറിയാൻ വേണ്ടി എന്നാവും എന്നിട്ടും അവർ നബിയെ എതിർത്തുവെന്നത് അവരുടെ നിലപാട് തെറ്റാണെന്ന് ഉണർത്തലാവും അപ്പോൾ ഉദ്ദേശ്യം.

അവരുടെ അടുക്കലുള്ളത് പൂർണ്ണമായി അള്ളാഹു അറിയുകയും എല്ലാ വസ്തുക്കളും എണ്ണം കണക്കാക്കുകയും ചെയ്യുമെന്ന് പറഞ്ഞാൽ അള്ളാഹു എല്ലാം വസ്തു നിഷ്ഠമായി അറിയുന്നു പ്രബോധന ബാധ്യത ദൂതന്മാർ നിർവഹിച്ചോ എന്നതും ആ കൂട്ടത്തിൽ പെട്ടത് തന്നെ എന്ന് സാരം


സർവജ്ഞനായ നാഥനെ അനുസരിക്കാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.

No comments:

Post a Comment

Note: only a member of this blog may post a comment.