Home

Wednesday 11 November 2015

സൂറത്തുൽ മുർസലാത്ത്




سورة المرسلات
മക്കയിൽ അവതരിച്ചു : സൂക്തങ്ങൾ 50


بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

ഇമാം ഖുർത്വുബി(റ)എഴുതുന്നു. "ഇബ്നു മസ്ഊദ്(റ)പറഞ്ഞു. ഈ അദ്ധ്യായം നബി(സ)ക്ക് അവതരിച്ചത് ഞങ്ങൾ നബി(സ)യോടൊപ്പം മിനായിലെ ഒരു ഗുഹയിൽ എത്തിയ സമയത്തായിരുന്നു അങ്ങനെ നബി(സ) ഈ അദ്ധ്യായം ഓതുകയും ഞങ്ങൾ അത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു സർപ്പം ചാടുകയും ഞങ്ങൾ അതിനെ കൊല്ലാനായി ഓടുകയും ചെയ്തുവെങ്കിലും അത് മാളത്തിൽ പ്രവേശിച്ചു രക്ഷപ്പെട്ടു.അപ്പോൾ നബി(സ) പറഞ്ഞു.അതിന്റെ തിന്മയിൽ നിന്ന് നിങ്ങളും നിങ്ങളുടെ ശല്യത്തിൽ നിന്ന് അതും സംരക്ഷിക്കപ്പെട്ടു(ഖുർത്വുബി).ഈ ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ 4930-മത് ഹദീസായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇബ്നു അബ്ബാസ്(റ)ന്റെ ദാസനായ കുറൈബ് (റ) ഈ അദ്ധ്യായം പാരായണം ചെയ്തപ്പോൾ അബ്ബാസ്(റ)ന്റെ ഭാര്യ ഉമ്മുൽ ഫള്ല്(റ) അത് കേട്ട് കരയുകയും മോനേ!നബി(സ) ഏറ്റവും അവസാനമായി  മഗ്‌രിബ് നിസ്കാരത്തിൽ ഈ സൂറത്ത് ഓതുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നും നിന്റെ പാരായണം എന്നെ അത് ഓർമ്മിപ്പിച്ചുവെന്ന് പറയുകയും ചെയ്തു(ഖുർത്വുബി)

1) وَالْمُرْسَلَاتِ عُرْفًا

തുടരെ തുടരെ അയക്കപ്പെടുന്നവയെ തന്നെ സത്യം

ഭൂരിപക്ഷം വ്യാഖ്യാതാക്കളും പറയുന്നത് ഇത് കൊണ്ടുള്ള വിവക്ഷ കാറ്റിനെ പറ്റി എന്നത്രെ!

അള്ളാഹുവിന്റെ കല്പനകളും വിരോധങ്ങളുമായി അയക്കപ്പെടുന്ന മലക്കുകളാണുദ്ദേശ്യമെന്നും ഏകദൈവ സന്ദേശവുമായി അയക്കപ്പെട്ട നബിമാരാണുദ്ദേശ്യമെന്നും മേഘമാണുദ്ദേശ്യമെന്നും അള്ളാഹുവിന്റെ താക്കീതുകളും ഉപദേശങ്ങളുമാണുദ്ദേശ്യമെന്നും അഭിപ്രായം,ഉണ്ട്(ഖുർത്വുബി)
2) فَالْعَاصِفَاتِ عَصْفًا

ശക്തിയായി അടിച്ചു വീശുന്നവയും (തന്നെ സത്യം)

ഇവിടെയും കാറ്റാണുദ്ദേശ്യം എന്ന് തന്നെയാണ് പ്രബലമായ അഭിപ്രായം, കാറ്റുകളിൽ നേരിയ നിലയിൽ അടിക്കുന്നതും കൊടുംകാറ്റുമുണ്ടല്ലൊ,, മലക്കുകളാണെന്നും അള്ളാഹുവിന്റെ ദൃ‌ഷ്ടാന്തങ്ങളായി വരുന്ന ഭൂമികുലുക്കം പോലുള്ളതാണെന്നും അഭിപ്രായമുണ്ട്


3) وَالنَّاشِرَاتِ نَشْرًا

പരക്കെ വ്യാപിപ്പിക്കുന്നവയും(തന്നെ സത്യം)

കാറ്റ് തന്നെയാണിവിടെയും ഉദ്ദേശ്യം. കാറ്റ് കനത്ത മേഘങ്ങളെ വഹിച്ചു കൊണ്ട് പോയി നിർജീവമായിക്കിടക്കുന്ന നാടിനു മഴ നൽകുന്നു ചിലപ്പോൾ കാറ്റ് കൊണ്ട് തന്നെ വലിയ വിപത്തുകളുമുണ്ടാകും അതാണ് വ്യാപിപ്പിക്കുന്നത് എന്ന് പറഞ്ഞത്. മേഘം കൊണ്ട് ഏൽ‌പ്പിക്കപ്പെട്ട മലക്കുകളാണുദ്ദേശ്യമെന്നും മഴയാണുദ്ദേശ്യമെന്നും മനുഷ്യന്റെ നന്മതിന്മകൾ രേഖയിൽ നിന്ന് മലക്കുകൾ പുറത്തെടുത്ത് പരത്തുന്നതാണുദ്ദേശ്യമെന്നും എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന അന്ത്യ നാളിലേക്കുള്ള പുനർജ്ജന്മമാണെന്നും അഭിപ്രായമുണ്ട്(ഖുർതുബി)


ഇമാം ഇബ്നു ജരീർ അഥ്വബരി(റ) എഴുതുന്നു. അള്ളാഹു വ്യാപിപ്പിക്കുന്നതെന്നാണ് സത്യം ചെയ്യാനുപയോഗിച്ച പദം. ഏതെങ്കിലുമൊന്നിനെ അള്ളാഹു പ്രത്യേകമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് ഈ പറഞ്ഞ കാറ്റും മഴയും മലക്കുകളുമെല്ലാം ഇവിടെ ഉദ്ദേശിക്കലാണു വേണ്ടത് എന്നത്രെ പ്രബലം(ഥ്വബരി).

അതായത് മുകളിൽ പറഞ്ഞ വ്യാഖ്യാനങ്ങളെല്ലാം വൈവിദ്ധ്യമാണ്.വൈരുദ്ധ്യമല്ല.

4) فَالْفَارِقَاتِ فَرْقًا

വേർതിരിച്ച് വിവേചിക്കുന്നവയും(തന്നെ സത്യം)

സത്യാസത്യങ്ങൾക്കിടയിൽ വിഭജിക്കുന്നതുമായി ഇറങ്ങി വരുന്ന മലക്കുകളാണുദ്ദേശ്യം.ഭക്ഷണ വിഭവങ്ങളും മനുഷ്യന്റെ ആയുസ്സും വേർതിരിക്കുന്ന മലക്കുകൾ എന്നും മേഘങ്ങളെ പലയിടത്തേക്കായി വേർതിരിക്കുന്ന കാറ്റാണുദ്ദേശ്യമെന്നും മേഘം തന്നെയാണുദ്ദേശ്യമെന്നും സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലും ഹലാൽ ഹറാമുകൾക്കിടയിലും വേർതിരിക്കുന്ന ഖുർആനാണുദ്ദേശ്യമെന്നും അള്ളാഹു കൽ‌പ്പിച്ചതിന്റെയും വിരോധിച്ചതിന്റെയും ഇടയിൽ വേർതിരിക്കുന്ന അഥവാ അത് വിശദീകരിക്കുന്ന പ്രവാചകന്മാരാണുദ്ദേശ്യമെന്നും വ്യാഖ്യാനമുണ്ട്(ഖുർതുബി)

സത്യവും അസത്യവും തമ്മിൽ വേർതിരിക്കുന്നതെല്ലാം മലക്കായാലും ഗ്രന്ഥമായാലും ഇവിടെ ഉദ്ദേശമാണെന്നത്രെ ഇബ്നു ജരീർ(റ)പറയുന്നത്


5) فَالمُلْقِيَاتِ ذِكْرًا

ദിവ്യ സന്ദേശം ഇട്ട് കൊടുക്കുന്നവയെ തന്നെ സത്യം
ഇത് മലക്കുകളെക്കുറിച്ചാണ്.എന്നതിൽ അഭിപ്രായ വ്യത്യാസമില്ല ഒഴികഴിവുകൾ നീക്കം ചെയ്യുന്നതും താക്കീതുകൾ അടങ്ങിയതുമായ ദിവ്യ സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കുകൾ തന്നെയാണ് സത്യം എന്ന് സാരം. ദിവ്യ സന്ദേശമെത്തിക്കുന്നത് ജിബ് രീൽ(അ) ആണെന്നിരിക്കെ ബഹുവചനമാക്കിയത് എന്തിനാണെന്ന് സംശയിക്കേണ്ടതില്ല.അത് ജിബ്‌രീൽ(അ)നെ ബഹുമാനിച്ച് പറഞ്ഞതാകാനും അല്ലെങ്കിൽ വഹ് യിന്റെ സംരക്ഷണാർത്ഥം മുന്നിലും പിന്നിലും അള്ളാഹു നിശ്ചയിക്കുന്ന രക്ഷാസേനയെക്കൂടി (72-27 ൽ സൂറത്തുൽ ജിന്നിൽ പ്രസ്താവിച്ച പോലെ) ഉദ്ദേശിച്ചുമാവാം ബഹു വചനപ്രയോഗം

6) عُذْرًا أَوْ نُذْرًا

ഒഴിവു കഴിവായിക്കൊണ്ടോ താക്കീതായിക്കൊണ്ടോ

സത്യ നിഷേധികൾ പരലോകത്ത് വരുമ്പോൾ ഞങ്ങൾക്ക് നേർമാർഗത്തെ കുറിച്ച് അറിവ് ലഭിച്ചില്ല എന്നും മറ്റും ഒഴിവുകഴിവുകൾ പറയാനുള്ള അവസരം ഇല്ലാതാക്കുക എന്നത് അള്ളാഹുവിന്റെ സന്ദേശ ലക്ഷ്യങ്ങളിൽ പെട്ടതാണ് സത്യ വിശ്വാസികൾക്ക് താക്കീത് ചെയ്ത് അവരെ നന്നാക്കലും ഇതിന്റെ ഉദ്ദേശ്യമത്രെ!.അതാണ് ഇതിൽ സൂചിപ്പിക്കുന്നത്


പാശ്ചാത്തപിച്ച് കുറ്റം കഴുകിക്കളഞ്ഞ് നാഥന്റെ അടുക്കൽ ഒഴികഴിവ് പറയാൻ വിശ്വാസികൾക്ക് അവസരമുണ്ടാക്കിയതും ശത്രുക്കൾക്ക് താക്കീത് നൽകലും ആണുദ്ദേശ്യം,എന്നും ഇവിടെ വ്യാഖ്യാനമുണ്ട്(ഖുർത്വുബി)

7) إِنَّمَا تُوعَدُونَ لَوَاقِعٌ

നിശ്ചയമായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്നത് സംഭവിക്കുന്നത് തന്നെയാകുന്നു

ഏതായാലും ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സത്യം ചെയ്ത് പറയുന്നത് ഈ തത്വമാണ് .അന്ത്യ നാൾ.പുനർജ്ജന്മം,പരലോകം,രക്ഷാശിക്ഷകൾ എന്നിവയൊക്കെ സംഭവിക്കുക തന്നെ ചെയ്യും എന്ന്

8) فَإِذَا النُّجُومُ طُمِسَتْ

എന്നാൽ നക്ഷത്രങ്ങൾ മായിക്കപ്പെട്ടാൽ


അതിന്റെ തിളക്കവും പ്രഭയും നഷ്ടപ്പെടുകയെന്നാണുദ്ദേശ്യം .അത് സംഭവിക്കുമ്പോഴായിരിക്കും താക്കീത് ചെയ്യപ്പെട്ട കാര്യം സംഭവിക്കുക

(9 ) وَإِذَا السَّمَاء فُرِجَتْ


ആകാശം പിളർക്കപ്പെടുകയും ചെയ്താൽ

ആകാശം പൊട്ടിപ്പിളരുന്നതിനാലുണ്ടാവുന്ന വിടവുകളെ ഉദ്ദേശിച്ചാണ്‌ ഈ പറയുന്നത്

10) وَإِذَا الْجِبَالُ نُسِفَتْ

പർവതങ്ങൾ പൊടിയാക്കപ്പെടുകയും ചെയ്താൽ


പർവതങ്ങൾ പിഴുതെറിയപ്പെടുകയും അത് പൊടിപൊടിയാക്കപ്പെടുകയും ചെയ്യുക എന്നാണുദ്ദേശ്യം

11) وَإِذَا الرُّسُلُ أُقِّتَتْ

ദൂതന്മാർക്ക് സമയം നിർണ്ണയിച്ച് കൊടുക്കപ്പെടുകയും ചെയ്താൽ


ഓരോ സമുദായത്തിൽ നിന്നുമുള്ള പ്രവാചകന്മാർ ആ സമുദായത്തിന്റെ മേൽ സാക്ഷികളായി അന്ന് ഒരുമിച്ച് കൂട്ടപ്പെടും, ഭൂമിയിൽ വെച്ച് അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് പറയുമ്പോൾ അത് സംഭവിക്കുമോ എന്ന് സംശയിച്ചിരുന്ന നിഷേധികൾക്ക് എല്ലാ സംശയവും നീങ്ങി സത്യം ബോദ്ധ്യപ്പെടുന്ന ദിനമാണത്

12) لِأَيِّ يَوْمٍ أُجِّلَتْ

ഏതൊരു ദിവസത്തേക്കാണ് അവർക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്

ആ ദിനത്തിന്റെ ഭയാനകത ചൂണ്ടിക്കാണിക്കനാണീ ചോദ്യ രൂപം



13) لِيَوْمِ الْفَصْلِ

തീരുമാനത്തിന്റെ ദിവസത്തേക്ക് തന്നെ


എല്ലാം തീരുമാനിക്കപ്പെടുന്ന ദിനം എന്നത് സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതാണ് അന്ന് സ്വർഗത്തിലേക്കോ നരകത്തിലേക്കോ ആയി അവർക്കിടയിൽ വിധി പ്രഖ്യാപിക്കപ്പെടും ,,അന്ത്യ നാളിൽ ജങ്ങളെ ഒരുമിച്ചു കൂട്ടപ്പെട്ടാൽ തലക്കുമുകളിൽ സൂര്യനെ ഉദിപ്പിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കിക്കൊണ്ട് വിധി പ്രതീക്ഷിച്ച് ജനങ്ങൾ നിൽക്കുമെന്ന് (അഹ് മദ്) നബി(സ) പഠിപ്പിച്ചത് ഓർക്കുക



14) وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ

തീരുമാന ദിവസം എന്താണെന്ന് തങ്ങൾക്ക് അറിവ് നൽകിയതെന്താണ്

ആദിനത്തിന്റെ ഗൌരവം കാണിക്കാനാണീ ചോദ്യം

15) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

അള്ളാഹുവെയും പ്രവാചകനെയും ഗ്രന്ഥത്തെയും വിചാരണ നാളിനെയൊമൊക്കെ നിഷേധിച്ചവർക്ക് ശിക്ഷയും അപമാനവുമുണ്ട് എന്ന് സാരം. ഈ അദ്ധ്യായത്തിൽ പലതവണ ഈ സൂക്തം ആവർത്തിച്ചിട്ടുണ്ട്.അതിന്റെ കാരണം പല നിഷേധങ്ങളും അവർ നടത്തിയിട്ടുണ്ട്.ഓരോ നിഷേധത്തിന്റെയും ശിക്ഷ മറ്റേ നിഷേധത്തിൽ നിന്ന് വ്യത്യസ്ഥമായിരിക്കുമല്ലൊ ചില നിഷേധങ്ങൾ താരതമ്മ്യേന കൂടുതൽ ഗുരുതരവുമായിരിക്കുമല്ലൊ.അതിനനുസരിച്ചുള്ള നാശമുണ്ടാവുമെന്ന് സൂചിപ്പിക്കാനാണിത് ആവർത്തിച്ചത്(ഖുർത്വുബി)

وَيْلٌ എന്നാൽ നരകത്തിലെ വിവിധയിനം ശിക്ഷകളുള്ള ഒരു ചെരുവ് എന്നും അർത്ഥമുണ്ട്

നബി(സ)പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.നരകം എനിക്ക് കാണിക്കപ്പെട്ടു.അപ്പോൾ വൈൽ എന്ന ചെരുവിനേക്കാൾ ഗൗരവമുള്ള ഒന്നും ഞാൻ അവിടെ കണ്ടില്ല. നരക വാസികളിൽ നിന്ന് ഒഴുകുന്ന ചലവും ചീഞ്ചലവും ഒരുമിച്ചു കൂടുന്ന സ്ഥലമാണ്‌ വൈൽ എന്നും റിപ്പോർട്ടുണ്ട്(ഭൂമിയിലെ മലിന ജലം ഒരുമിച്ച് കൂടുന്ന സ്ഥലത്തോട് നമുക്ക് എത്രത്തോളം വെറുപ്പുണ്ടാകും.അതിനേക്കാൾ ഗുരുതരമാണ്‌ വൈൽ എന്ന് ചുരുക്കം)



16) أَلَمْ نُهْلِكِ الْأَوَّلِين

പൂർവീകന്മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

പ്രവാചകന്മാരെ നിഷേധിച്ച പൂർവീകന്മാരെ അള്ളാഹു നശിപ്പിച്ചിട്ടുണ്ടെന്നത് മക്കക്കാർക്കുമറിയാം.ഇത് അവർക്കുള്ള ശക്തമായ ഉൽബോധനമാണ്

17) ثُمَّ نُتْبِعُهُمُ الْآخِرِينَ

പിന്നീട് അവരോട് പിൻ ഗാമികളെയും നാം തുടർത്തും


ഈ നില തുടർന്നാൽ നിങ്ങളെയും അത് പോലെ അള്ളാഹു പിടികൂടുമെന്നുണർത്തിയിരിക്കുകയാണ്



18) كَذَلِكَ نَفْعَلُ بِالْمُجْرِمِينَ

കുറ്റവാളികളെക്കൊണ്ട് അപ്രകാരമാണ് നാം ചെയ്യുക

കുറ്റവാളികൾക്ക് ഇത് പോലെ ശിക്ഷ നല്കൽ നമ്മുടെ പതിവാണ്‌.ഈ ശിക്ഷ ബദ് റിലും മറ്റുമൊക്കെയുണ്ടായ തിരിച്ചടിയാണെന്നും ശരിക്കുള്ള നാശം തന്നെയാണെന്നും അഭിപ്രായമുണ്ട്

ഇത് ഭൂമിയിൽ വെച്ച് അവർക്കുള്ള താക്കീതാണെന്നും പരലോകത്ത് വരുന്ന ശിക്ഷയെക്കുറിച്ചുള്ള അറിയിപ്പാണെന്നും അഭിപ്രായമുണ്ട്

19) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു


നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക



20) أَلَمْ نَخْلُقكُّم مِّن مَّاء مَّهِينٍ

നിസ്സാരപ്പെട്ട ജലത്തിൽ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ ?

അള്ളാഹുവിന്റെ ശക്തിയും അവന്റെ അനുഗ്രഹങ്ങളുമുണർത്തുകയാണിവിടെ.കേവലം അറപ്പ് തോന്നുന്ന ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചത്

21) فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ


എന്നിട്ട് അതിനെ നാം ഭദ്രമായൊരു താവളത്തിൽ ആക്കുകയും ചെയ്തു

ഭദ്രമായ താവളം ഗർഭപാത്രമാണ്

22) إِلَى قَدَرٍ مَّعْلُومٍ


അറിയപ്പെട്ട ഒരു കാലാവധി വരെ

പ്രസവ സമയം വരെ എന്ന് സാരം



23) فَقَدَرْنَا فَنِعْمَ الْقَادِرُونَ


അങ്ങനെ നാം (എല്ലാം) കണക്കാക്കി(വ്യവസ്ഥപ്പെടുത്തി)അപ്പോൾ നാം എത്ര നല്ല കഴിവുള്ളവൻ!


ഗർഭ പാത്രത്തിൽ വെച്ച് അവനു ആകൃതിയും പ്രകൃതിയുമെല്ലാം ക്രമീകരിച്ചു.

അവന്റെ നീളവും നീളക്കുറവും വിജയിയോ പരാജയിയോ എന്നതും മരണത്തിന്റെ സമയവും ഈ കണക്കാക്കലിന്റെ ഭാഗമാണ്‌ ഈ അള്ളാഹുവിനു പുനർജനിപ്പിക്കുന്നത് ഒരു പ്രയാസമേ അല്ല എന്ന് സൂചിപ്പിക്കുകയാണിവിടെ



24) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു


നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക



25) أَلَمْ نَجْعَلِ الْأَرْضَ كِفَاتًا

ഭൂമിയെ നാം ഉൾക്കൊള്ളൂന്നതാക്കിയില്ലേ?

26) أَحْيَاء وَأَمْوَاتًا

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും



ജീവിച്ചിരിക്കുന്നവർക്ക് ഭൂമിയുടെ മുകൾഭാഗം സൌകര്യപ്പെടുത്തിയത് പോലെ മരണപ്പെടുന്നവർക്ക് ഉൾഭാഗം സൌകര്യപ്പെടുത്തിയിട്ടുണ്ടെന്നാണിതിന്റെ സാരം

മരിച്ചയാളെ മറക്കലും മറമാടലും നിർബന്ധമാണെന്ന് ഇതിൽ നിന്ന് തെളിയുന്നു എന്ന് ഇമാം ഖുർത്വുബി(റ)എഴുതുന്നുണ്ട്,മുടിയും നഖവുമൊക്കെ മറമാടണമെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്



27) وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاء فُرَاتًا


അതിൽ നാം ഉന്നതങ്ങളായ ഉറച്ച് നിൽക്കുന്ന പർവതങ്ങളെ സ്ഥാപിക്കുകയും സ്വച്ഛമായ വെള്ളം നിങ്ങൾക്ക് നാം കുടിക്കുവാൻ നൽകുകയും ചെയ്തിരിക്കുന്നു

അള്ളാഹുവിന്റെ ചില ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളുമാണീ സൂക്തം ചൂണ്ടിക്കാണിക്കുന്നത് .പർവതങ്ങൾ ഭൂമിയുടെ സ്ഥിരതക്ക് ആണികളാക്കി അള്ളാഹു നിശ്ചയിച്ചതാണെന്ന് ഖുർ ആൻ പല സ്ഥലത്തും പരാമർശിച്ചിട്ടുണ്ട് ഉണങ്ങി വരണ്ട ഭൂമിയിലേക്ക് സമൃദ്ധമായി വെള്ളം ലഭിക്കുമ്പോൾ പലതും ഉൽ‌പ്പാദിപ്പിക്കപ്പെടുന്നു. ഇത് പുനർജന്മത്തിന്റെ ഒരു സാമ്പിളായി മനസിലാക്കാവുന്നതാണ് നമ്മുടെ ജീവിതത്തിനു ഏറ്റവും ആവശ്യമായ വെള്ളം അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്

28) وَيْلٌ يوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക

29) انطَلِقُوا إِلَى مَا كُنتُم بِهِ تُكَذِّبُونَ

(സത്യ നിഷേധികളോട് ഖിയാമത്ത് നാളിൽ പറയപ്പെടും) നിങ്ങൾ ഏതൊന്നിനെയാണോ നിഷേധിച്ചു കൊണ്ടിരുന്നത് അതിലേക്ക് പോയിക്കൊള്ളുക

സത്യ നിഷേധികൾക്കുണ്ടാകുന്ന ഗുരുതരമായ ശിക്ഷകളാണ് താഴെ പറയുന്നത് .നരക ശിക്ഷയെ നിഷേധിച്ചിരുന്നവരോട് നിങ്ങൾ നിഷേധിച്ച ഇപ്പോൾ കൺമുന്നിൽ കാണുന്ന ആ നരകത്തിലേക്ക് പോവുക എന്നത് വല്ലാത്തൊരു ഉത്തരവ് തന്നെയല്ലെ!

30) انطَلِقُوا إِلَى ظِلٍّ ذِي ثَلَاثِ شُعَبٍ

അതായത് മൂന്ന് ശാഖകളുള്ള ഒരു നിഴലിലേക്ക് പോയിക്കൊള്ളുക

മൂന്ന് ശാഖകളായി പിരിഞ്ഞുയരുന്ന കരിമ്പുകയുടെ നിഴലിലേക്ക് പോകൂ അതാണ് നിങ്ങൾക്ക് ആധാരം. എന്ന് അവരോട് പറയപ്പെടും ശക്തമായി പുക ഉയരുമ്പോൾ അത് ശാഖകളായി പിരിയുന്നത് നമുക്ക് തന്നെ കാണാമല്ലോ

31) لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ

(അത് ചൂടിൽ നിന്ന്)തണലേകുകയില്ല (അഗ്നി)ജ്വാലയിൽ നിന്ന് അത് തടയുന്നതുമല്ല


എന്നാൽ ആതണൽ ഉപകാരപ്രദമാവില്ല.അത് തണലേകുകയോ ചൂടിൽ നിന്ന് രക്ഷ നൽകുകയോ ചെയ്യില്ല

മഹ്ശറിൽ നിൽക്കുന്ന സമയത്ത് ശക്തമായ ചൂടിൽ അവിശ്വാസിയും കപടവിശ്വാസിയും കഷ്ടപ്പെടുമ്പോൾ അർശിന്റെ തണൽ നൽകി ആ ഭയങ്കര ചൂടിൽ നിന്ന് സത്യ വിശ്വാസിയെ അള്ളാഹു രക്ഷിക്കും. അർശിന്റെ തണൽ ലഭിക്കാനുള്ള പ്രധാനപ്പെട്ട ഏഴ് കാരണങ്ങൾ നബി(സ) പറഞ്ഞത് കാണാനാവും. 1, നീതിമാനായ ഭരണാധികാരി, 2, അള്ളാഹുവിന്റെ ആരാധനയിലായി ജീവിതം ക്രമീകരിച്ച യുവാവ്, 3, പള്ളിയുമായി മനസ്സിണക്കപ്പെട്ട പുരുഷൻ 4, അള്ളാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച രണ്ട് സ്നേഹിതന്മാർ 5, വലം കൈ കൊടുത്തത് ഇടത് കൈ അറിയാതെ ധർമ്മം ചെയ്ത ധർമ്മിഷ്ഠൻ 6, സുന്ദരിയും കുലീനയുമായ ഒരു സ്ത്രീ അനാശാസ്യത്തിനു ക്ഷണിച്ചപ്പോൾ ഞാൻ അള്ളാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് ആ ക്ഷണം നിരസിച്ചവൻ 7, ഒറ്റക്കിരുന്ന് നാഥനെ ഓർത്ത് കരഞ്ഞ മനുഷ്യൻ എന്നിവർക്ക് അർശിന്റെ തണൽ ലഭിക്കും എന്ന് ഹദീസിൽ കാണാം. അള്ളാഹു നമുക്കെല്ലാം അന്ന് രക്ഷ നൽകട്ടെ ആമീൻ


32) إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ

നിശ്ചയമായും അത്(നരകം)ഉയർന്ന കെട്ടിടം പോലെയുള്ള തീപ്പൊരികൾ എറിയുന്നതാണ്



നരകത്തിൽ നിന്ന് ഉയർന്ന് പൊങ്ങുന്ന തീപ്പൊരികളുടെ വലിപ്പത്തെയാണ് ചൂണ്ടിക്കാട്ടുന്നത്

33) كَأَنَّهُ جِمَالَتٌ صُفْرٌ

അത്(തീപ്പൊരികൾ)മഞ്ഞ നിറമുള്ള ഒട്ടകക്കൂട്ടങ്ങളെ പോലെയിരിക്കും

ആ തീപ്പൊരികളുടെ വർണ്ണമാണിതിൽ സൂചിപ്പിക്കുന്നത്


ഇവിടെ صُفْرٌ എന്നതിനു കറുത്ത നിറമുള്ള ഒട്ടകം എന്നും അർത്ഥമുണ്ട് ആ അർത്ഥമാണ് പ്രബലം എന്നാണ് ഇബ്നു ജരീർ(റ) പറയുന്നത്(ഥ്വബരി)



34) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക



35) هَذَا يَوْمُ لَا يَنطِقُونَ

അവർ മിണ്ടാത്ത ദിവസമാണത്


സ്ഥിതിഗതികളുടെ ഗൌരവം മൂലം അന്നവർക്ക് മിണ്ടാൻ പോലും കഴിയില്ല


ചില സമയത്ത് സംസാരിക്കാൻ അവസരമുണ്ടാവും അപ്പോൾ അവർ തർക്കിക്കാൻ ശ്രമിക്കും എന്ന് ഖുർ ആൻ തന്നെ പറഞ്ഞത് ഇതിനെതിരല്ലേ എന്ന ചോദ്യമുണ്ടിവിടെ.നിവാരണം മഹ്ശറിൽ പല ഘട്ടങ്ങളുമുണ്ട് ചില ഘട്ടത്തിൽ സംസാരിക്കാൻ അവസരമുണ്ടാവില്ല മറ്റു ചിലപ്പോൾ അവസരമുണ്ടാവും എന്നാണ്

36) وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ


(ഒഴികഴിവ്)പറയാൻ അവർ അനുവദിക്കപ്പെടുകയില്ല അതിനാൽ അവർ ഒഴികഴിവ് പറയുന്നതല്ല


നരകത്തിലെത്തിയതിനെതിരെ ഒന്നും പറയാനോ അത് കേൾക്കാനോ അവിടെ സംവിധാനമുണ്ടാവില്ല.അഥവാ അവർ രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളെല്ലാം വെറുതെയാവും എന്ന് സാരം

37) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക


38) هَذَا يَوْمُ الْفَصْلِ جَمَعْنَاكُمْ وَالْأَوَّلِينَ

ഇത് തീരുമാനത്തിന്റെ ദിവസമാണ് നിങ്ങളെയും പൂർവികരെയും നാം(ഇവിടെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു(എന്ന് അവരോട് പറയപ്പെടും)

ഭൂമിയിൽ വെച്ച് നബി(സ)യെ നിഷേധിച്ചിരുന്നവരെയും മുൻ പ്രവാചകന്മാരെ നിഷേധിച്ചിരുന്നവരെയും ആ പ്രവാചകന്മാരെ വിശ്വസിച്ചവരെയും ഒരുമിച്ച് കൂട്ടപ്പെടുകയും അവർക്കിടയിൽ സത്യം ആരുടെ പക്ഷത്ത്/അസത്യം ആരുടെ പക്ഷത്ത് എന്നൊക്കെ അവിടെ വിശദമാക്കപ്പെടുകയും ചെയ്യും .അതാണ് തീരുമാനത്തിന്റെ ദിനം എന്ന് പറഞ്ഞത്


39) فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

ഇനി വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കിൽ അത് (എനിക്കെതിരിൽ)പ്രയോഗിച്ച് കൊള്ളുക(എന്ന് അള്ളാഹു അവരോട് പറയും)



ഈ ദിനത്തിലെ വിഷമത്തിൽ നിന്ന് രക്ഷപ്പെടാൻ- എന്നെ പരാചയപ്പെടുത്താനുള്ള ചതിപ്രയോഗങ്ങൾ നടത്താൻ- കഴിയുമെങ്കിൽ അത് ചെയ്യുക എന്ന് അവരോട് അള്ളാഹു പറയും .ഒരിക്കലും നിങ്ങൾക്കിന്ന് രക്ഷപ്പെടാനാവില്ലെന്ന് സാരം(ഭൂമിയിൽ ജീവിച്ചപ്പോൾ നബി(സ)തങ്ങളെ എതിർക്കാൻ നിങ്ങൾ ധൈര്യം കാണിച്ചപോലെ എന്നെ ഇന്ന് ധിക്കരിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക എന്ന വെല്ലുവിളിയാണിത്.അന്ന് ഈ വെല്ലുവിളി കേൾക്കാനല്ലാതെ പ്രതികരിക്കാൻ കഴിയാതെ അവർ നിസ്സഹായരാവും.)



40) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു



41) إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ

നിശ്ചയം ഭക്തന്മാർ (സ്വർഗത്തിൽ)ചില തണലുകളിലും അരുവികൾക്കിടയിലുമാകുന്നു


സത്യ നിഷേധികളുടെ നിസ്സഹായതയും വഷളത്തരവും ഉണർത്തിയതിനു ശേഷം സത്യ വിശ്വാസികളുടെ സന്തോഷവും അവർക്ക് ലഭിക്കുന്ന അംഗീകരവും ഉണർത്തുകയാണിവിടെ .അവർ സ്വർഗത്തിൽ ചില തണലുകളിലായിരിക്കും.അവിടെയുള്ള മരത്തിന്റെയും വലിയ വലിയ കൊട്ടാരങ്ങളുടെയും തണലാണിവിടെ ഉദ്ദേശ്യം.സ്വർഗത്തിലെ ധാരാളം അരുവികളെക്കുറിച്ച് ഖുർ ആൻ പലയിടത്തും പറഞ്ഞിട്ടുണ്ട്



42) وَفَوَاكِهَ مِمَّا يَشْتَهُونَ

അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗങ്ങൾക്കിടയിലുമായിരിക്കും(ജീവിക്കുക)

ആഗ്രഹിക്കുന്ന പഴങ്ങൾ അവർക്ക് അവിടെ ലഭിക്കും

43) كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ

നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ ആഹ്ലാദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക (എന്ന് അവരോട് പറയപ്പെടും)


പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും അള്ളാഹുവിന്റെ ഇഷ്ട സമ്പാദനത്തിനായി ഭൂമിയിൽ വെച്ച് പ്രവർത്തിച്ചതിന്റെ പ്രതിഫലമായി നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക(ഭൂമിയിൽ മദ്യം കുടിക്കാൻ സമ്മർദ്ധമുണ്ടായിട്ടും നാഥനെ ഭയപ്പെട്ട് അത് വർജ്ജിച്ചവനു ഭൂമിയിലെ മദ്യത്തിന്റെ യാതൊരു ദൂഷ്യവുമില്ലാത്തതും രുചികരവുമായ മദ്യം അവർക്ക് അവിടെ കുടിക്കാൻ ലഭിക്കും.ഭൂമിയിലെ നമ്മുടെ എല്ലാ വ്യക്തിത്വവും കളഞ്ഞു കുളിക്കുന്ന മദ്യം മോന്തുന്നവർ ഇതൊന്ന് ശ്രദ്ധിച്ചെങ്കിൽ…)

44) إِنَّا كَذَلِكَ نَجْزِي الْمُحْسِنينَ

നിശ്ചയമായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുക


നബി(സ)യെ വിശ്വസിച്ചും സൽക്കർമ്മങ്ങൾ അനുഷ്ഠിച്ചും നാഥന്റെ ത്ര്‌പ്തി കരസ്ഥമാക്കിയവർക്കാണ് സദ്‌വൃത്തർ എന്ന് പറയുന്നത് അവരുടെ ലക്ഷ്യം നാഥന്റെ ത്ര്‌പ്തി മാത്രമായിരിക്കും


45) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു


46) كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ

നിങ്ങൾ അല്പകാലം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്യുക നിശ്ചയമായും നിങ്ങൾ കുറ്റവാളികൾ തന്നെയാണ്(എന്ന് അവരോട് പറയപ്പെടും)

ഇത് സ്വർഗ്ഗാവകാശികളുടെ പ്രതിഫലത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് നരകക്കാരെക്കുറിച്ച് പറഞ്ഞതിനോട് ബന്ധപ്പെട്ടതാണ്.നിങ്ങൾക്ക് ഭൂമിയിൽ ലഭിക്കുന്ന അല്പ സുഖം മാത്രമേ ഉള്ളൂ.പരലോകം നിങ്ങൾക്ക് നഷ്ടം മാത്രമേ സമ്മാനിക്കൂ കാരണം നിങ്ങൾ സത്യ നിഷേധികളാണ് എന്ന താക്കീതാണീ പ്രയോഗം



47) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു



48) وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ

നിങ്ങൾ നിസ്ക്കരിക്കുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ നിസ്ക്കരിക്കുകയില്ല


ഭൂമിയിൽ വെച്ച് ഈ ധിക്കാരികളോട് നിസ്ക്കരിക്കുക എന്ന് പറയപ്പെട്ടാൽ അവർ അത് ചെയ്യില്ലെന്നാണിവിടെ പറയുന്നത്.സഖീഫ് ഗോത്രക്കാരോട് മുസ്ലിംകളാവാനും നിസ്ക്കരിക്കാനും നബി(സ) പറഞ്ഞപ്പോൾ അവർ പറഞ്ഞു ഞങ്ങൾ തല കുനിക്കില്ല അത് ഞങ്ങൾക്ക് നാണക്കേടാണ് അപ്പോൾ നബി(സ) പറഞ്ഞു റുകൂഉം സുജൂദും ഇല്ലാത്ത ദീനിൽ നന്മയില്ല എന്ന്! അപ്പോഴാണിത് ഇറങ്ങിയത്. ഇമാം ഖുർത്വുബി(റ)എഴുതുന്നു. ഇമാം മാലിക്(റ) ഒരിക്കൽ അസ് റിനു ശേഷം പള്ളിയിൽ പ്രവേശിച്ചു തഹിയ്യത്ത് നിസ്ക്കരിക്കാതെ താൻ ഇരുന്നു(അസ് റിനു ശേഷം പ്രത്യേക കാരണമുണ്ടെങ്കിലും സുന്നത്ത് നിസ്ക്കരിക്കരുതെന്നാണ് തന്റെ അഭിപ്രായം അത് കൊണ്ടാണ് ഇരുന്നത്) അപ്പോൾ ഒരു കുട്ടി മാലിക്(റ)നോട് പറഞ്ഞു.എഴുന്നേറ്റ് നിസ്ക്കരിക്കുക എന്ന്.ഉടൻ ഇമാം മാലിക്(റ) എഴുന്നേറ്റ് നിസ്ക്കരിച്ചു .തന്റെ മദ് ഹബിലെ അഭിപ്രായത്തിനെതിരായി എന്താണ് നിസ്ക്കരിക്കാൻ കാരണം എന്ന് അന്വേഷിച്ചപ്പോൾ താൻ പറഞ്ഞ മറുപടി.നിസ്ക്കരിക്കാൻ പറയപ്പെട്ടപ്പോൾ അവർ നിസ്ക്കരിച്ചില്ല എന്ന ആക്ഷേപത്തിനു ഞാൻ അർഹനാവുമോ എന്ന് ഭയപ്പെട്ടു എന്നായിരുന്നു.! നിർബന്ധ നിസ്ക്കാരത്തിൽ പോലും ശുഷ്ക്കാന്തി കാണിക്കാത്തവർ ഈ ചരിത്രം ഒന്നു കണ്ണു തുറന്ന് വായിക്കേണ്ടത് തന്നെ!

പരലോകത്ത് വെച്ച് ഒരു ശിക്ഷ എന്ന നിലക്ക് അവരോട് നിസ്ക്കരിക്കാൻ കൽ‌പ്പിക്കും പക്ഷെ അവർക്ക് അതിനു കഴിയില്ല എന്നും ഇവിടെ അഭിപ്രായമുണ്ട്.സുജൂദ് ചെയ്യാൻ അവരെ ക്ഷണിക്കപ്പെടുമെന്നും അവർക്കതിനു കഴിയില്ലെന്നും ഖുർ ആനിൽ ഉണ്ടല്ലോ


ഇവിടെ റുകൂഅ് ചെയ്യുക എന്നാൽ സത്യം അംഗീകരിക്കുക എന്നും അർത്ഥമുണ്ട്.അഥവാ സത്യ വിശ്വാസം ഉൾക്കൊള്ളാൻ കൽ‌പ്പിച്ചപ്പോൾ അത് സ്വീകരിക്കാൻ അവർ തയാറായില്ല എന്നാവും താല്പര്യം.കാരണം വിശ്വാസം ശരിയായ ശേഷമാണ് കർമ്മം കൊണ്ട് കൽ‌പ്പിക്കപ്പെടുന്നത് (ഖുർത്വുബി)



49) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു



ഈ സൂക്തം പത്ത് തവണ ഈ അദ്ധ്യായത്തിൽ ആവർത്തിച്ച് പറഞ്ഞു.അത് ആവർത്തനമല്ലെന്നും ഓരോ നിഷേധങ്ങളെ പ്രത്യേകം ഉദ്ദേശിച്ച് കൊണ്ടാണെന്നും അഭിപ്രായമുണ്ട്.അപ്പോൽ ഇത് ആവർത്തനമല്ല പുതിയ അർത്ഥം ഉദ്ദേശിച്ചാണ്(ഖുർത്വുബി)



50) فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ


ഇനി ഇതിനു(ഖുർ ആന്)ശേഷം ഏത് വാർത്തയിലാണ് അവർ വിശ്വസിക്കുന്നത്?



ഇത്രയും വ്യക്തവും യുക്തവുമായ ഉപദേശങ്ങളും താക്കീതുകളുമടങ്ങിയ ഈഖുർ ആൻ അവർ വിശ്വസിക്കാൻ തയാറില്ലെങ്കിൽ പിന്നെ ഏതിലാണിവർ വിശ്വസിക്കാൻ പോകുന്നത് എന്നാണ് അവസാനമായി ചോദിക്കുന്നത്



ഈ സൂറത്ത് ഓതിക്കഴിഞ്ഞാൽ ആമന്നാ ബില്ലാഹ്(ഞങ്ങൾ അള്ളാഹുവിൽ വിശ്വസിച്ചു)എന്ന് പറയണം(അഹ് മദ്,തുർമുദി.ഹാകിം)



അള്ളാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ച് ഇരു ലോക വിജയം കരസ്ഥമാക്കാൻ അള്ളാഹു നമുക്കിടം നൽകട്ടെ ആമീൻ

No comments:

Post a Comment

Note: only a member of this blog may post a comment.