Home

Sunday 8 November 2015

സൂറത്തുദ്ദഹ്റ് /സൂറത്തുൽ ഇൻസാൻ


سورة الإنسان –سورة الدهرമക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 31




بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു




ദഹ്റ് എന്നാൽ കാലം എന്നർത്ഥം. ഈ അദ്ധ്യായത്തിന്റെ ഒന്നാം സൂക്തത്തിൽ തന്നെ ആ പദം വരുന്നുണ്ട്. മനുഷ്യനെക്കുറിച്ചുള്ള ചില മൌലിക പരാമർശങ്ങളുൾക്കൊള്ളുന്നതിനാൽ ഇതിനു സൂറത്തുൽ ഇൻസാൻ എന്നും പേരുണ്ട്.മദീനയിലാണിതിന്റെ അവതരണം എന്നും അഭിപ്രായം ഉണ്ട്അവതരണ കാരണത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്.നബി(സ)യോട് ഒരാൾ പല കാര്യങ്ങളും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ഉമർ(റ) പറഞ്ഞു.ഹേ!സഹോദരാ നബി(സ)യെ വിഷമിപ്പിക്കല്ലേ…അപ്പോൾ നബി(സ) പറഞ്ഞു.ഉമറേ!അദ്ദേഹം ചോദിക്കട്ടെ.അപ്പോൾ ഈ അദ്ധ്യായം അവതരിച്ചു.നബി(സ) അത് പാരായണം ചെയ്യുകയും അങ്ങനെ സ്വർഗത്തിന്റെ വിശേഷണങ്ങൾ പരാമർശിക്കുന്ന ഭാഗമെത്തിയപ്പോൾ ആ മനുഷ്യൻ നെടുവീർപ്പിടുകയും ഉടൻ മരണപ്പെടുകയും ചെയ്തു.അപ്പോൾ നബി(സ) പറഞ്ഞു.സ്വർഗത്തിലേക്കുള്ള ആഗ്രഹം നിങ്ങളുടെ സഹോദരന്റ്റെ ആത്മാവ് വേർപ്പെടുത്തി..അലി(റ)ന്റെ വിഷയത്തിലാണീ അദ്ധ്യായം അവതരിച്ചതെന്നും അഭിപ്രായമുണ്ട്.

അവതരണ കാരണമെന്ത് തന്നെയായാലും ഉദ്ദേശ്യം പൊതുവാണ്. ഖുർആനിലെ അവതരണകാരണം പറയപ്പെട്ട എല്ലാത്തിന്റെയും വിധി പൊതുവായി തന്നെ വിലയിരുത്തപ്പെടുന്നതാണ് അവതരണ കാരണത്തിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല (ഖുർത്വുബി)





هَلْ أَتَى عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا(1



പറയത്തക്ക ഒരു വസ്തുവും ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം നിശ്ചയമായും മനുഷ്യന്റെ മേൽ കഴിഞ്ഞു പോയിട്ടില്ലേ?കഴിഞ്ഞു പോയിട്ടില്ലേ എന്ന് അന്വേഷണമല്ല നിസ്സംശയം കഴിഞ്ഞു പോയിട്ടുണ്ടെന്ന് തറപ്പിച്ചു പറയലാണുദ്ദേശ്യം .അത് കൊണ്ട് തന്നെ ഇവിടെ هَلْ എന്ന പദം തീർച്ചയായും എന്ന അർത്ഥം ലഭിക്കുന്ന قد എന്ന അർത്ഥത്തിലാണ് മിക്കവ്യാഖ്യാതാക്കളും പറയുന്നത്

മനുഷ്യൻ എന്ന അവസ്ഥ പോയിട്ട് ഏതെങ്കിലും രൂപത്തിലുള്ള ഒരു വസ്തു എന്ന് പോലും പറയാൻ പറ്റാത്ത നീണ്ട കാലഘട്ടം (–നിശ്ശേഷം ശൂന്യമായിരുന്ന എത്രയോ നീണ്ട കാലം )–മനുഷ്യനു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട് ആകാശ ഭൂമികൾക്ക് മുമ്പ്,അവയുടെ സൃഷ്ടിപ്പിനു ശേഷം, ഭൂമിയിൽ ജീവികൾ നിലവിൽ വരുന്നതിനു മുമ്പ്, അതിനു ശേഷം,മനുഷ്യ പിതാവായ ആദം(അ) സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ്, പിന്നീട് ഓരോരുത്തരും മനുഷ്യ സൃഷ്ടിയായി വരുന്നതിനു മുമ്പ്.എന്നിങ്ങനെയുള്ള ഓരോ ഘട്ടത്തെക്കുറിച്ചും ആലോചിച്ച് നോക്കുക പിന്നെയാണ് മനുഷ്യനായി നാം ഓരോരുത്തരും ജനിക്കുന്നത്

ഇവിടെ പറഞ്ഞ മനുഷ്യൻ ആദം(അ) ആണ്.തനിക്ക് ആത്മാവ് നൽകുന്നതിനു മുമ്പ് കളിമണ്ണ് കൊണ്ട് പടക്കപ്പെട്ട രൂപമായി താൻ നാല്പത് കൊല്ലം കിടന്നു.അപ്പോൾ അള്ളാഹുവല്ലാതെ ആർക്കും ഇത് എന്താണ് ആവാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു.പിന്നീട് ആത്മാവ് നൽകപ്പെടുകയും തന്നെ അള്ളാഹുവിന്റെ പ്രതിനിധിയായി ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്നുവെന്നും മലക്കുകൾക്ക് അറിയാത്ത വിശാലവിജ്ഞാനം കൊണ്ട് തന്നെ അള്ളാഹു ആദരിക്കുകയും ആകാശവും ഭൂമിയും പർവതങ്ങളും ഏറ്റെടുക്കാൻ വിസമ്മതിച്ച അള്ളാഹുവിന്റെ അമാനത്ത്(വിധി വിലക്കുകളാവുന്ന സൂക്ഷിപ്പ് സ്വത്ത്) ഏറ്റെടുക്കുക വഴി തന്റെ മഹത്വം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു കൊണ്ട് താൻ പറയപ്പെടാൻ മാത്രമുണ്ടെന്ന മഹത്വം സ്ഥിരീകരിക്കപ്പെട്ടു .(ഖുർത്വുബി)

മനുഷ്യനു പരലോകത്ത് വരാനിരിക്കുന്ന വിചാരണയും ഭൂമിയിലുണ്ടാകാവുന്ന പരീക്ഷണങ്ങളുടെ ഗൌരവവും ചിന്തിച്ചു കൊണ്ട് ഈ ഭാഗം പാരായണം ചെയ്യുമ്പോൾ അത് അങ്ങനെ തന്നെ അങ്ങ് പോയാൽ മതിയായിരുന്നു എന്ന് അബൂബക്കർ(റ) ഉമർ(റ) തുടങ്ങിയ മഹത്തുക്കൾ ആത്മ ഗതം ചെയ്യാറുണ്ട്(ഖുർത്വുബി)

മനുഷ്യനെ ശൂന്യതയിൽ നിന്ന് ജന്മം നൽകിയ അള്ളാഹുവിനു അവനെ പുനർജ്ജീവിപ്പിക്കാൻ കഴിവില്ലെന്ന് പറയാൻ ചിന്താശേഷിയില്ലാത്തവനു മാത്രമേ കഴിയൂ




إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا(2




(പലതും) കൂടിച്ചേർന്ന ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്ന് നിശ്ചയമായും മനുഷ്യനെ നാം സ്ര്‌ഷ്ടിച്ചിരിക്കുന്നു അവനെ നാം പരീക്ഷിക്കുന്നതാണ് അങ്ങനെ അവനെ നാം കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു

നിസ്സാരമായ ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.അതാവട്ടെ വിവിധ വസ്തുക്കളാൽ മിശ്രിതമാണ്. മാതാ-പിതാവിൽ നിന്നുള്ള ബീജാണ്ഡങ്ങൾ കലർന്നതെന്ന നിലക്കും ശീതോഷ്ണം വാദ-പിത്ത-കഫം ആദിയായ പല പ്രകൃതി വിശേഷണങ്ങളോട് കൂടിയതെന്ന നിലക്കും മറ്റു പല രീതിയിലും ആ ചെറു ബീജം ധാരാളം വസ്തുക്കളുടെ മിശ്രിതമാണെന്ന് കാണാം അതാണ് പലതും കൂടിച്ചേർന്ന ഇന്ദ്രിയ ബിന്ദുവിൽ നിന്ന് മനുഷ്യനെ പടച്ചു എന്ന് പറഞ്ഞത് .ഈ മനുഷ്യനു വിധി വിലക്കുകളാകുന്ന പരീക്ഷണം അള്ളാഹു നൽകി .ഈ പരീക്ഷണത്തിൽ വിജയിക്കാനാവശ്യമായ എല്ലാ ഉപാധികളും അവന്നു ശരിപ്പെടുത്തിക്കൊടുത്തു.അതാണ് അവനെ കേൾക്കുന്നവനും കാണുന്നവനുമാക്കി എന്ന് പറഞ്ഞത്


ഈ ലോകം പരീക്ഷണത്തിന്റേതാണ് എന്നെന്നേക്കുമുള്ള വിജയം കരസ്ഥമാക്കാൻ ഈ ലോകം ഉപയോഗപ്പെടുത്തുന്നവനാണ് സത്യ വിശ്വാസി.തന്റെ ശരീരത്തെ അള്ളാഹുവിനു കീഴ്പ്പെടുത്തുകയും മരണ ശേഷമുള്ള ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാൻ എന്ന് നബി വചനം ശ്രദ്ധേയമാണ്



إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا(3)



ഒന്നുകിൽ നന്ദിയുള്ളവനായിക്കൊണ്ട് അല്ലെങ്കിൽ നന്ദികെട്ടവനായിക്കൊണ്ട് നിശ്ചയമായും അവന്ന് നാം വഴികാണിച്ചു കൊടുത്തുപ്രവാചകന്മാരെ നിയോഗിച്ച് അവൻ സഞ്ചരിക്കേണ്ട മാർഗം അവനു അള്ളാഹു വ്യക്തമാക്കിക്കൊടുത്തു.എന്നാൽ കാണിച്ച് കൊടുത്ത മാർഗത്തിൽ സഞ്ചരിച്ച് നന്ദിയുള്ളവരായി മാറുന്നവരും ആ മാർഗം തെറ്റി നടന്ന് നന്ദി കെട്ടവനായി ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ട്,രണ്ട് വിഭാഗത്തിനും അള്ളാഹു നൽകുന്ന കാര്യങ്ങളാണ് തുടർന്ന് പറയുന്നത്



إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَا وَأَغْلَالًا وَسَعِيرًا(4



സത്യ നിഷേധികൾക്ക് ചില കാൽച്ചങ്ങലകളും വിലങ്ങുകളും ജ്വലിക്കുന്ന അഗ്നിയും നാം ഒരുക്കിവെക്കുകതന്നെ ചെയ്തിട്ടുണ്ട്സത്യ നിഷേധികൾക്ക് അള്ളാഹു തയാർ ചെയ്ത ശിക്ഷകളിൽ ചിലതാണ് ഈ സൂക്തത്തിൽ പറഞ്ഞത്. കാൽ ചങ്ങലകളും കൈവിലങ്ങുകളും കത്തിജ്ജ്വലിക്കുന്ന നരകവും ആണ് സത്യ നിഷേധികളെ കാത്തിരിക്കുന്നത് അദ്ധ്യായം (69) അൽ ഹാഖ്ഖ യിൽ ഇതിന്റെ സ്വഭാവം മുമ്പ് വിവരിച്ചിട്ടുണ്ട്



إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا(5




നിശ്ചയമായും പുണ്യവാന്മാർ (മദ്യം നിറച്ച) ഒരു തരം പാന പാത്രങ്ങളിൽ നിന്ന് കുടിക്കുന്നതാണ് അതിലെ ചേരുവ കർപ്പൂരമായിരിക്കും
പുണ്യവാന്മാരെന്നാൽ അള്ളാഹുവിന്റെ കല്പനകൾക്ക് അക്ഷരാർത്ഥത്തിൽ വഴങ്ങിക്കൊടുത്തു കൊണ്ട് സത്യ സന്ധമായി ജീവിച്ചവർ എന്നാണ്.അവർ ചെയ്ത സൽക്കർമ്മത്തിന്റെ പേരിൽ അവർക്ക് ലഭിക്കുന്ന മഹത്വമാണ് കർപ്പൂരം കലർത്തിയ മദ്യം കുടിക്കാൻ ലഭിക്കും എന്നത്

ഇവിടെكَافُور എന്നാൽ സ്വർഗത്തിലെ ഒരു പ്രത്യേക നദിയാണെന്നും ആ നദിയിലെ വെള്ളം കലർത്തിയ പാനീയം കുടിക്കുമെന്നും വിശദീകരണമുണ്ട്.കർപ്പൂരത്തിന്റെ മണം ആ പാനീയത്തിനുണ്ടാവും എന്നും അഭിപ്രായമുണ്ട്



عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا(6


അതായത് ഒരു ജലം അള്ളാഹുവിന്റെ അടിമകൾ അതിൽ നിന്ന് കുടിക്കും അവരത് (ഇഷ്ടാനുസരണം) ഒഴുക്കി നടത്തുന്നതാണ്അള്ളാഹുവിന്റെ തൃപ്തി നേടിയ അടിമകൾ ആ മദ്യത്തിന്റെ പുഴയിൽ നിന്ന് കുടിക്കും. അവരത് ഇഷ്ടാനുസരണം ഒഴുക്കുമെന്ന് പറഞ്ഞതിന്റെ താല്പര്യം അവരുദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും യഥേഷ്ടം ഒഴുക്കിക്കൊണ്ടു പോകാവുന്ന നിലക്കുള്ള നീരുറവയാണ് ആ മദ്യം എന്നത്രെ



يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا(7


അവർ നേർച്ചയെ നിറവേറ്റുകയും ആപത്തുകൾ പാറിപ്പറക്കുന്ന ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുംപുണ്യവാന്മാരുടെ ചില സ്വഭാവങ്ങളാണിവിടെ പറയുന്നത് .നേർച്ച ചെയ്താൽ അത് നിറവേറ്റും (വ്യക്തിപരമായി നിർബന്ധമല്ലാത്തതും എന്നാൽ പുണ്യകരവുമായ കാര്യം നിർബന്ധ പൂർവം ചെയ്യാൻ ഏറ്റെടുക്കുക എന്നാണ് ഇസ്ലാമിക നേർച്ച ) .അള്ളാഹു തനിക്ക് നിർബന്ധമാക്കിയത് മാത്രമല്ല താൻ സ്വയം ചിലത് ഏറ്റെടുക്കുകയും അത് കൂടി നിർവഹിക്കാൻ ശുഷ്ക്കാന്തി കാണിക്കുകയും ചെയ്യും.അതിൽ തനിക്ക് നിർബന്ധമുണ്ടാവാൻ കാരണം ആപത്തുകൾ പറന്നു നടക്കുന്ന അന്ത്യദിനത്തെ ഭയപ്പെടുന്നതാണ്



وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا(8


ഭക്ഷണത്തോട് (തങ്ങൾക്കു തന്നെ) ഇഷ്ടമായതോട് കൂടി അഗതികൾക്കും അനാഥക്കുട്ടികൾക്കും ബന്ധനസ്ഥർക്കും അവർ ഭക്ഷണം കൊടുക്കുന്നതുമാണ്
തങ്ങളുടെ കയ്യിലുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും കൂടുതൽ പരിഗണനയർഹിക്കുന്ന അഗതികൾ. അനാഥർ.ബന്ധനസ്ഥർ എന്നിവർക്കൊക്കെ അത് നൽകുന്നവരാണവർ

തന്റെ ആവശ്യങ്ങൾക്ക് മതിയാവും വിധം വരുമാനമില്ലാത്തവനാണ് അഗതി,പിതാവ് മരണപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിയാണ് അനാഥൻ.ബന്ധനസ്ഥർ എന്നതിന്റെ വിവക്ഷ സംബന്ധമായി ഇവിടെ വ്യാഖ്യാതാക്കൾ പല വ്യാഖ്യാനവും പറഞ്ഞിട്ടുണ്ട്.എല്ലാം വിശദീകരിച്ചു കൊണ്ട് ഇമം ത്വബ്_രി(റ)എഴുതുന്നത് മുശ്_രിക്കുകളാവട്ടെ മുസ് ലിംകളാവട്ടെ ബന്ധനസ്ഥരായവരെയൊക്കെ തന്റെ കാരുണ്യം കൊണ്ട് കടാക്ഷിക്കേണ്ടവനാണ് മുസൽമാൻ എന്നത്രെ!(ത്വബ് രി)

ഇമാം റാസി(റ) എഴുതുന്നു,,ആരാധനകളുടെ ആകെത്തുക രണ്ടു കാര്യങ്ങളിൽ ക്ലിപ്തമാണ് (ഒന്ന്)അള്ളാഹുവിന്റെ കല്പനകളെ ബഹുമാനിക്കൽ. നേർച്ച നിറവേറ്റുന്നവർ എന്നത് അതിലേക്ക് സൂചനയാണ് (രണ്ട്)അള്ളാഹുവിന്റെ പടപ്പുകളോട് സ്നേഹം കാണിക്കൽ. ഭക്ഷണം നൽകുന്നവരാണെന്ന് പറഞ്ഞത് അതിലേക്ക് സൂചനയാണ്(റാസി)

ഇവിടെ ഭക്ഷണം നൽകുക എന്ന് പറഞ്ഞത് അവർക്ക് ആവശ്യമുള്ളതൊക്കെ നൽകും വിധം അവർക്ക് ഗുണം ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്.ഭക്ഷണം എന്നത് മനുഷ്യ നിലനില്പിന്റെ ഒരു അവിഭാജ്യ ഘടകമായതിനാൽ അത് പരാമർശിച്ചുവെന്നേയുള്ളൂ. പലിശ ഭക്ഷിക്കരുത്,അനാഥരുടെ ധനം തിന്നരുത്. നിങ്ങളുടെ ധനം അനധികൃതമായി തിന്നരുത് എന്നൊക്കെ ഖുർആൻ പരാമർശിച്ചിടത്തും തിന്നാനല്ലെങ്കിൽ ഇതൊക്കെ ആവാം എന്ന അർഥത്തിലല്ല. പ്രത്യുത ധനത്തിന്റെ പ്രധാന ലക്ഷ്യം തീറ്റയാണെന്ന് വരുത്തലാണ്.അപ്പോൾ ചിലർക്ക് ഭക്ഷണത്തേക്കാൾ ആവശ്യമായ മറ്റു സഹായങ്ങൾ ആവശ്യമാണെങ്കിൽ അത് ചെയ്ത് കൊടുക്കുന്നതും നല്ലവരുടെ ബാധ്യതയിൽ വരുന്നതും ഈ പ്രശംസയുടെ പരിധിയിൽ പെട്ടതുമത്രെ



إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاء وَلَا شُكُورًا(9



(അവരിങ്ങനെ പറയുകയും ചെയ്യും)നിശ്ചയമായും അള്ളാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകുകയാണ് നിങ്ങളിൽ നിന്ന് ഒരു പ്രതിഫലമാകട്ടെ ഒരു നന്ദിയാകട്ടെ ഞങ്ങളുദ്ദേശിക്കുന്നില്ലഅവർ ഈ ഭക്ഷണം നൽകുന്നത് ആരുടെയെങ്കിലും മുന്നിൽ ആളാവാനോ ഇവരുടെ പ്രീതി ആഗ്രഹിച്ചത് കൊണ്ടോ ഇവരിൽ നിന്ന് പ്രത്യുപകാരം പ്രതീക്ഷിച്ചു കൊണ്ടോ അല്ല.അള്ളാഹുവിന്റെ പൊരുത്തം കിട്ടണമെന്ന ചിന്ത മാത്രമേ അവർക്കുള്ളൂ

മുകളിൽ പറഞ്ഞ വാചകം ഇവർ വാക്കാൽ പറഞ്ഞതാവാനും അവരുടെ മനസ്സിലുള്ള ഈ കാര്യം അള്ളാഹു ഉണർത്തിയതാവാനും സാദ്ധ്യതയുണ്ട്.എന്തായാലും നാം ആവശ്യക്കാർക്ക് വല്ലതും ചെയ്ത് കൊടുക്കുമ്പോൾ നമുക്കുണ്ടാവേണ്ട ചിന്തയാണിതെന്ന് ഓർക്കേണ്ടതുണ്ട്.ജനത്തെ കാണിക്കാനും അവരുടെ പ്രശംസയും കൈയടിയും നേടാനുമുള്ള ഒരു പ്രവർത്തനവും നാഥന്റെ സ്വീകാര്യതക്ക് പര്യാപ്തമല്ലെന്ന് അറിയാമല്ലൊ!



إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا(10


(വിഷാദത്താൽ) മുഖം ചുളിച്ചു പോകുന്ന അതി ദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നും ഞങ്ങൾ ഭയപ്പെടുന്നു
അന്ത്യ നാളിന്റെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടാൻ നാഥന്റെ പൊരുത്തം മാത്രമേ മാർഗമുള്ളൂ.ഞങ്ങൾ ചെയ്യുന്ന നന്മകളെല്ലാം ആ പൊരുത്തം നേടാൻ മാത്രമാണ് ആരുടെയും പ്രശംസ ലഭിക്കാനല്ല എന്ന് സാരം





فَوَقَاهُمُ اللَّهُ شَرَّ ذَلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا(11


അതിനാൽ അള്ളാഹു അവരിൽ നിന്ന് ആ ദിവസത്തിന്റെ വിപത്ത് തടയുകയും അവർക്ക് (മുഖ) പ്രസന്നതയും (ഹൃദയ) സന്തുഷ്ടിയും നൽകുകയുമുണ്ടായി
അന്നേദിനം പലരും വിയർത്ത് കുളിച്ചും ക്ലേശിച്ചും കഴിയുമ്പോൾ അവർ അള്ളാഹുവിന്റെ പൊരുത്തം കാംക്ഷിച്ചതിനാലും ഈ ദിനത്തിന്റെ വിപത്തിനെ ഭയപ്പെട്ടതിനാലും ആ ദിനത്തിൽ നാഥൻ പ്രത്യേകം അവർക്ക് അനുഗ്രഹം ചെയ്യുകയും സന്തോഷത്താൽ അവരുടെ മുഖം പ്രസന്നമാവുകയും മനസ്സിനു സന്തോഷം നൽകുകയും ചെയ്യും



وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا(12


ക്ഷമിച്ച കാരണത്താൽ അവർക്ക് (സ്വർഗീയ) തോട്ടങ്ങളും പട്ടു വസ്ത്രങ്ങളും അവൻ പ്രതിഫലം നൽകുകയും ചെയ്തുസ്വന്തം ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് സാധുക്കളെ സഹായിച്ചും നാഥന്റെ വിധിവിലക്കുകൾ പാലിക്കുന്നതിൽ സഹനം കൈക്കൊണ്ടും ജീവിച്ച ഈ വിശ്വാസികൾക്ക്-പുണ്യവാന്മാർക്ക്- സ്വർഗീയ തോട്ടങ്ങളും പട്ട് വസ്ത്രങ്ങളും പ്രതിഫലം നൽകും

ക്ഷമ പ്രധാനമായും മൂന്ന് വിധമാണ് കടമകൾ നിർവഹിക്കാനും തെറ്റുകളിൽ നിന്ന് മാറി നിൽക്കാനും പരീക്ഷണങ്ങളിൽ സഹിക്കാനും ക്ഷമ വേണം.ഭൂമിയിൽ ജീവിക്കുമ്പോൾ അള്ളാഹു വിലക്കിയ വസ്ത്രങ്ങൾ വർജ്ജിച്ചവർക്ക് അതിനു പകരമായി അള്ളാഹു അവിടെ പട്ട് വസ്ത്രം നൽകും.ഇവിടെ അള്ളാഹുവിനു വേണ്ടി പല സന്തോഷങ്ങളും ഉപേക്ഷിച്ചതിനു പകരം സ്വർഗ്ഗീയ തോട്ടങ്ങളും അവർക്ക് പരലോകത്ത് അള്ളാഹു പ്രതിഫലം നൽകും



مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا(13


അതിൽ അലംകൃത കട്ടിലുകളിന്മേൽ അവർ ചാരി ഇരുന്നുകൊണ്ട് (സുഖം കൊള്ളും) അവരതിൽ ചൂടോ കൊടും തണുപ്പോ കാണുകയില്ലശക്തമായ ചൂടുമൂലമോ കൊടും തണുപ്പു കൊണ്ടോ അവർ വിഷമിക്കേണ്ടി വരില്ല(നരകക്കാർ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നതാണ്)




وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا(14


അതിലെ നിഴലുകൾ(മരക്കൊമ്പുകൾ) അവരുടെ മീതെ അടുത്തതായിരിക്കും അതിലെ പഴക്കുലകൾ (പറിച്ചെടുക്കുവാൻ) വളരെ സൌകര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നതാണ്പഴങ്ങൾക്ക് ആഗ്രഹം തോന്നുമ്പോൾ ഇരുന്നോ നിന്നോ കിടന്നോ നിഷ്പ്രയാസം പറിച്ചെടുക്കാവുന്ന തരത്തിൽ പ്രത്യേക സൌകര്യങ്ങളോട് കൂടിയാണ് സ്വർഗത്തിലെ ഫല വൃക്ഷങ്ങള് സ്ഥിതി ചെയ്യുന്നത് അതിലെ പഴക്കുലകൾ പറിച്ചെടുക്കാൻ വളരെ സൌകര്യപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ താല്പര്യം അതാണ്



وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا(15


വെള്ളികൊണ്ടുള്ള ചില പാത്രങ്ങളും സ്ഫടികങ്ങളുടെ ചില കൂജകളുമായി അവർക്കിടയിൽ ചുറ്റിനടത്തപ്പെടുകയും ചെയ്യും



قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا(16


അതായത് വെള്ളികൊണ്ടുള്ള സ്ഫടിക(മയമായ) പാത്രങ്ങൾ!.അവർ അവക്ക് ഒരു തോത് കണക്കാക്കിയിരിക്കുന്നുപാത്രം വെള്ളികൊണ്ടുള്ളതാണെങ്കിലും നമ്മുടെ വെള്ളി പോലെയല്ല സ്ഫടിക സമാനമായതായിരിക്കും


ഓരോരുത്തരുടെയും ഹിതത്തിനും ആവശ്യത്തിനുമനുസരിച്ചായിരിക്കും ആ പാത്രങ്ങളിൽ നിറക്കപ്പെട്ട പാനീയം .കുടിക്കുവാനുള്ള ആഗ്രഹം തീരുന്നതോടെ പാത്രത്തിലെ പാനീയവും അവസാനിക്കും അതാണ് ഒരു തോത് കണക്കാക്കിയിരിക്കുന്നു എന്ന് പറഞ്ഞത്



وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا(17


അവർക്കതിൽ (മദ്യം നിറച്ച) ഒരു തരം പാന പാത്രവും കുടിക്കുവാൻ നൽകപ്പെടും അതിന്റെ ചേരുവ ഇഞ്ചിയായിരിക്കുന്നതാണ്കർപ്പൂരക്കലർപ്പുള്ള ഒരു തരം മദ്യത്തെക്കുറിച്ച് നേരത്തെ വാക്യം അഞ്ചിൽ പ്രസ്താവിച്ചുവല്ലോ.അത് പോലെ ഇഞ്ചിക്കലർപ്പുള്ള ഒരു തരം മദ്യത്തിന്റെ ഉറവയെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.ആസ്വാദ്യകരമായ ഒരു രുചിയാണ് ഇഞ്ചിക്ക്.അറബികൾ ഇഞ്ചിരസത്തെക്കുറിച്ച് വളരെ പുകഴ്ത്തിപ്പറയുന്നവരാണ്



عَيْنًا فِيهَا تُسَمَّى سَلْسَبِيلًا (18


അതായത് സൽ സബീൽ എന്ന് പറയുന്ന അതിലെ ഒരു ജലംഇഞ്ചിച്ചേരുവയുള്ള മദ്യയുറവയുടെ പേര് സൽ സബീൽ എന്നാണ്



وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا(19




ശാശ്വത നിവാസികളായ ചിലകുട്ടികൾ അവർക്കിടയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും അവരെക്കണ്ടാൽ വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്ന് തങ്ങൾ വിചാരിക്കുന്നതാണ്

സ്വർഗവാസികൾക്ക് സേവനം ചെയ്തു കൊണ്ട് അവർക്കിടയിൽ ചുറ്റിനടക്കുന്ന കുട്ടികൾ എന്നും ഒരേ സ്ഥിതിയിൽ -ഒരു കാലത്തും മാറ്റം വരാതെ-നില നിൽക്കുന്നതാണ്.വിതറിയിടപ്പെട്ട മുത്തുകളാണെന്ന് തോന്നുമെന്ന് പറഞ്ഞതിൽ നിന്ന് അവരുടെ ഭംഗിയും സൌന്ദര്യവും ഗ്രഹിക്കാവുന്നതാണ് അവരുടെ എണ്ണത്തിന്റെ ആധിക്യവും അത് സൂചിപ്പിക്കുന്നുണ്ട്



وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا(20


അവിടം കണ്ടാൽ വമ്പിച്ച അനുഗ്രഹവും വലിയ ഒരു രാജകീയതയും (സാമ്രാജ്യവും) തങ്ങൾക്ക് കാണാംവർണ്ണിക്കാനാവാത്ത സുഖങ്ങളും വലിയ അധികാരവും കാണാം.ഇവിടെ പറഞ്ഞ വലിയ അധികാരം എന്താണ് എന്നതിനെ കുറിച്ച് ധാരാളം വ്യഖ്യാനങ്ങളുണ്ട് അള്ളാഹുവിൽ നിന്നുള്ള പ്രത്യേക സമ്മാനങ്ങളുമായി മലക്കുകൾ അവരുടെ അടുത്ത് വരാൻ അവരോട് അനുവാദം ചോദിക്കുന്നതിനെയാണ് ഉദ്ദേശം എന്നും അള്ളാഹുവെ കാണാനുള്ള സൌഭാഗ്യമാണുദ്ദേശ്യമെന്നും ഭൂമിയിൽ രാജാക്കൾക്ക് കിരീടം വെക്കുമ്പോലെ അവർക്ക് പ്രത്യേക കിരീടം നൽകപ്പെടുന്നതാണുദ്ദേശ്യമെന്നും നോക്കെത്താ ദൂരത്തോളം വിശാലമായിക്കിടക്കുന്ന തന്റെ സാമ്രാജ്യമാണുദ്ദേശമെന്നും മറ്റും അഭിപ്രായമുണ്ട്(ഖുർത്വുബി)




عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا(21


നേർമ്മയുള്ള പച്ചപ്പട്ട് വസ്ത്രങ്ങളും തടിച്ച പട്ടുമാണ് അവർ ധരിക്കുക വെള്ളികൊണ്ടുള്ള വളകളും അവർക്ക് അണിയക്കപ്പെടും അവരുടെ നാഥൻ അവർക്ക് വളരെ ശുദ്ധമായ ഒരു തരം പാനീയം കുടിക്കുവാൻ കൊടുക്കുന്നതുമാണ്സ്വർണ്ണത്തിന്റെ വളകൾ അണിയിക്കപ്പെടുമെന്ന് വേറേ സ്ഥലത്ത് ഖുർ ആൻ പറഞ്ഞിട്ടുണ്ട്.അപ്പോൾ ചിലപ്പോൾ സ്വർണ്ണവും ചിലപ്പോൾ വെള്ളിയും സ്വർഗ്ഗാവകാശികളുടെ മനസ്സിന്റെ താല്പര്യത്തിനനുസരിച്ച് ധരിക്കാൻ അവസരമുണ്ടാവും എന്ന് സാരം.

ഇവിടെ പറഞ്ഞ ശുദ്ധമായ പാനീയത്തെക്കുറിച്ച് അലി(റ) പറയുന്നത് ഇങ്ങനെയാണ് “സ്വർഗ്ഗാവകാശികൾ സ്വർഗത്തിലേക്ക് വരുമ്പോൾ അവർ ഒരു മരത്തിന്റെ അരികിലൂടെ നടക്കുകയും ആ മരത്തിന്റെ താഴ്ഭാഗത്ത് നിന്ന് രണ്ട് ഉറവകൾ പുറപ്പെടുകയും അതിലെ ഒരു ഉറവയിൽ നിന്ന് അവർ കുടിക്കുകയും അപ്പോൾ അവർക്ക് സന്തോഷത്തിന്റെ പ്രസന്നത കൈവരികയും ആ പ്രസന്ന ഭാവം പിന്നീട് ഒരിക്കലും നഷ്ടമാവാതെ ഇരിക്കുകയും ചെയ്യും പിന്നെ മറ്റേ ഉറവയിൽ നിന്ന് കുടിക്കും.അപ്പോൾ അവരുടെ വയറിനകത്തുള്ള എല്ലാ മ്ലേഛതകളും നീങ്ങിപ്പോകും പിന്നീട് മലക്കുകൾ അവരെ സ്വാഗതം ചെയ്തു കൊണ്ട് അവർക്ക് സലാം പറയും,,,
ഭക്ഷണം കഴിച്ച ശേഷം ഈ ഉറവയിൽ നിന്ന് കുടിച്ചാൽ വയറ് ശുദ്ധിയാവുകയും അത് കസ്തൂരിയുടെ മണമുള്ള തികട്ടലായി മാറുകയും ചെയ്യും എന്നും ഈ ഉറവയിൽ നിന്ന് കുടിച്ചാൽ മനസ്സിനകത്തുള്ള എല്ലാ അസൂയയും മറ്റും പുറത്തു പോകുമെന്നും മറ്റും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇവിടെ നമുക്ക് മനസ്സിലാവുന്ന വിധത്തിൽ കുറെ സാധനങ്ങളുടെ നാമം പറഞ്ഞുവെങ്കിലും അതിന്റെ സ്വഭാവവും ഗുണവും ഭൂമിയിലുള്ള ഇത്തരം വസ്തുക്കളിൽ നിന്ന് തികച്ചും ഭിന്നമാണെന്ന് ഓർക്കേണ്ടതാണ്



إِنَّ هَذَا كَانَ لَكُمْ جَزَاء وَكَانَ سَعْيُكُم مَّشْكُورًا(22


(ഹേ പുണ്യവാളന്മാരേ!) ഇതെല്ലാം നിങ്ങൾക്കുള്ള പ്രതിഫലമാണ് നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെട്ടതായിരിക്കുന്നു (എന്ന് അവരോട് പറയപ്പെടും)നിങ്ങൾ ഭൂമിയിൽ വെച്ച് പ്രവർത്തിച്ചതിന്റെ പ്രതിഫലമാണിതെന്ന് അവരോട് പറയപ്പെടുന്നത് അവർക്കുള്ള വലിയ അംഗീകാരമാണ്.അവരുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടുകയും അതിന്റെ പേരിൽ അള്ളാഹുവിന്റെ ഭാഗത്ത് നിന്ന് അവരെ പ്രശംസിക്കലും അതിനു അള്ളാഹു പ്രതിഫലം നൽകുകയും ചെയ്യും എന്നാണ് അവരുടെ പ്രവർത്തനങ്ങൾ മശ്ക്കൂർ ആണെന്ന് പറഞ്ഞതിന്റെ താല്പര്യം.

അള്ളാഹു നമ്മുടെ ചെറിയ ചെറിയ സൽക്കർമ്മങ്ങൾ പോലും സ്വീകരിച്ചാൽ അതിന്റെ പ്രതിഫലം പരലോകത്ത് വലിയതായി കാണാനാവും ഇത്തരം പരലോകത്തെ നേട്ടങ്ങൾ വിവരിക്കുന്ന സൂക്തങ്ങൾ കേട്ടപ്പോൾ അള്ളാഹുവിന്റെ ശിക്ഷയ ഭയപ്പെട്ടും അവന്റെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിച്ചും മരണം സഭവിച്ച മഹാന്മാരുടെ ചരിത്രങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്.



إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنزِيلًا (23




നിശ്ചയമായും തങ്ങൾക്ക് നാം ഖുർആനിനെ അല്പാല്പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു


ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെന്നും ബഹു ദൈവ വിശ്വാസികളായിരുന്ന മക്കക്കാർ വാദിച്ചത് പോലെ നബി(സ) സ്വന്തമായി നിർമ്മിച്ചുണ്ടാക്കിയതല്ലെന്നും സ്ഥിരീകരിക്കാനാണ് ഈ പ്രഖ്യാപനം(ഖുർത്വുബി)


ഇമാം റാസി(റ)എഴുതുന്നു. ‘ഈ സൂക്തം, നബി(സ)യെ ജോത്സ്യനാണെന്നും ആഭിചാരക്കാരനാണെന്നും ഖുർആൻ കെട്ടുകഥകളാണെന്നുമൊക്കെയുള്ള ആരോപണത്തിനെതിരെയുള്ള ശക്തമായ മറുപടിയാണ്. ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെന്ന പ്രഖ്യാപനം. ഇത് നബി(സ)യെ സന്തോഷിപ്പിക്കാനും തങ്ങൾക്ക് സ്ഥിരത നൽകാനുമാണ്. രണ്ട് ഗുണങ്ങൾ ഇങ്ങനെ പറയുന്നത് കൊണ്ടുണ്ടാവുന്നു (1) വിവര ദോഷികൾ നബി(സ)യെ ആക്ഷേപിക്കുന്നുണ്ടെങ്കിലും എല്ലാത്തിന്റെയും അധിപനായ അള്ളാഹു തങ്ങളെ ആദരിക്കുകയും അവിടുത്തെ സത്യസന്ധത സ്ഥിരീകരിക്കുയും ചെയ്യുന്നു (2) ശത്രുക്കളുണ്ടാക്കുന്ന പ്രയാസങ്ങളിൽ സഹിക്കാനുള്ള ശക്തി സംഭരിക്കൽ എന്നിവയാണത് (റാസി)


ഖുർആനിനെ അള്ളാഹു ഒന്നായി അവതരിപ്പിച്ചതല്ല സന്ദർഭവും സാഹചര്യവും അനുസരിച്ച് അല്പാല്പമായാണ് അവതരിപ്പിച്ചത്



فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ آثِمًا أَوْ كَفُورًا(24

അതിനാൽ അങ്ങയുടെ രക്ഷിതാവിന്റെ കല്പനക്ക് തങ്ങൾ ക്ഷമിച്ചു കൊള്ളുക അവരിൽ നിന്നുള്ള കുറ്റവാളിയെയോ സത്യ നിഷേധിയെയോ തങ്ങൾ അനുസരിക്കരുത്


ഖുർആനിനെ ഒറ്റയടിക്ക് അവതരിപ്പിക്കാത്തത് അടക്കം നാഥന്റെ തീരുമാനങ്ങൾക്കെതിരിൽ ആർ ആക്ഷേപം ഉന്നയിച്ചാലും അത് കാര്യമാക്കാതെ ആ വിധി അംഗീകരിക്കുകയും അത് നടപ്പാക്കുന്നിടത്ത് വരുന്ന വിഷമങ്ങൾ ക്ഷമയോടെ സഹിക്കണമെന്നും ഉണർത്തുകയും അള്ളാഹുവിന്റെ വിധികളെ വെല്ലുവിളിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പാപികളെയും നിഷേധികളെയും അങ്ങ് അനുസരിക്കരുത് എന്ന് ഉണർത്തുകയും ചെയ്തിരിക്കുകയാണിവിടെ


ഇമാം ഖുർത്വുബി(റ) എഴുതുന്നു. ‘അബൂജഹ്ൽ പറഞ്ഞു. മുഹമ്മദ് നബി(സ) നിസ്ക്കരിക്കുന്നത് ഞാൻ കണ്ടാൽ ഞാൻ നബിയുടെ പിരടിയിൽ ചവിട്ടുമെന്ന്, അപ്പോൾ അള്ളാഹു അവതരിപ്പിച്ചതാണീ സൂക്തം. (എന്ത് പ്രകോപനം അവരുണ്ടാക്കിയാലും അവർക്ക് വഴങ്ങിക്കൊടുക്കരുതെന്നും അത്തരം പ്രതികരണങ്ങളെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യണമെന്നും സാരം)


ഉത്ബത് ബിൻ റബീഅ:യും വലീദ് ബിൻ മുഗീറയും നബി(സ)യുടെ അടുത്ത് ചെന്ന് പ്രവാചകത്വ വാദം ഉപേക്ഷിച്ചാൽ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം ചെയ്ത് തരികയും ആവശ്യപ്പെടുന്ന സമ്പത്ത് നൽകാമെന്നും (അതായത് പ്രവാചകത്വ വാദം ഉപേക്ഷിച്ചാൽ എന്റെ പെൺമക്കൾ ഖുറൈശികളിലെ ഏറ്റവും സൌന്ദര്യമുള്ള പെൺകുട്ടികളാണ് മഹർ ഇല്ലാതെ തന്നെ ഞാൻ അവരിലൊരാളെ കല്യാണം കഴിച്ചു തരാം എന്ന് ഉത്ബതു ബിൻ റബീഅ:യും ഇങ്ങനെ പ്രവാചകത്വ വാദം ഉന്നയിക്കുന്നത് ധനത്തിനു വേണ്ടിയാണെങ്കിൽ ഈ വാദം ഉപേക്ഷിച്ചാൽ നിങ്ങൾക്ക് തൃപ്തി വരുന്നത്ര ധനം ഞാൻ തരാം എന്ന് വലീദും പറഞ്ഞു. അപ്പോഴാണ് ഇത്തരക്കാരെയൊന്നും തങ്ങൾ അനുസരിക്കരുതെന്ന് അർത്ഥം വരുന്ന ഈ സൂക്തം അവതരിച്ചത് എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇവിടെ പറഞ്ഞ കുറ്റവാളി കപട വിശ്വാസിയാണെന്നും കാഫിർ പരസ്യമായി സത്യ നിഷേധം ഉൾക്കൊള്ളുന്നവനാനെന്നും അഭിപ്രായമുണ്ട്(ഖുർത്വുബി)

ഇമാം റാസി(റ) എഴുതുന്നു,, كَفُور , آثِمً. ഇത് തമ്മിലെന്താണ് വ്യത്യാസം എന്ന ചോദ്യമുണ്ടിവിടെ, ഉത്തരമിതാണ്. കുറ്റവാളിയെന്നാൽ ദോഷങ്ങളിലേക്ക് മുന്നിടുന്നവൻ എന്നാണ് അത് എന്ത് കുറ്റമായാലും ശരി എന്നാൽ കാഫിർ എന്നത് അനുഗ്രഹത്തെ നിഷേധിക്കുന്നവനാണ്! അപ്പോൾ എല്ലാ നിഷേധിയും കുറ്റവാളിയാണ് എന്നാൽ എല്ലാ കുറ്റവാളിയും നിഷേധിയാവണമെന്നില്ല (റാസി)


ഇവിടെ പറഞ്ഞ , آثِمً വലീദ് ബിൻ മുഗീറയാണെന്നും (അയാളെക്കുറിച്ച് أثيمഎന്ന് ഖുർആൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ)

كَفُور ഉത്ബത്ത് ആണെന്നും തിരിച്ചും അഭിപ്രായമുണ്ട്. ഈ രണ്ട് വിശേഷണവും അബൂ ജ‌ഹ്‌ലിനെക്കുറിച്ചാണെന്നും വീക്ഷണമുണ്ട് .ഈ സ്വഭാവമുള്ള എല്ലാവർക്കും ബാധകമാണിതെന്ന കാര്യത്തിൽ സംശയമില്ല(റാസി)

ഇവിടെ ഒരു ചോദ്യമുണ്ട് അവർ എല്ലാവരും നിഷേധികളും കുറ്റവാളികളുമാണെന്നിരിക്കെ എന്തിനു രണ്ട് വിശേഷണം,? ഉത്തരമിതാണ്. കുറ്റങ്ങളിൽ ഏറ്റവും മോശമായത് നിഷേധമായത് കൊണ്ട് അത് പ്രത്യേകം ഉണർത്തിയതാണ്(റാസി)



 25) وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا


രാവിലെയും വൈകുന്നേരവും തങ്ങളുടെ റബ്ബിന്റെ നാമം സ്മരിക്കുകയും ചെയ്യുക


ഈ സ്മരണയുടെ പ്രധാന ഉദ്ദേശ്യം നിസ്ക്കാരമാണ് രാവിലെയും വൈകുന്നേരവും എന്നതിൽ സുബ്ഹ് .ദുഹ്റ്, അസ്ർ എന്നീ നിസ്ക്കാരങ്ങൾ വരുന്നു


നിസ്ക്കാരമല്ലാത്ത ദിക്റുകൾ എല്ലാ സമയത്തും ചൊല്ലണമെന്നും ഈ വാക്യം സൂചിപ്പിക്കുന്നുണ്ട്. അള്ളാഹുവെ വിസ്മരിക്കുന്ന മനസിൽ പിശാച് അടയിരിക്കുമെന്ന പ്രവാചകാധ്യാപനം നാം ഓർക്കേണ്ടതുണ്ട്



 26 ) وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا



രാത്രിയിൽ നിന്ന് (അല്പ സമയം) തങ്ങൾ അള്ളാഹുവിനു സുജൂദ് ചെയ്യുക രാത്രിയിൽ ഒരു നീണ്ട സമയം അവനു തസ്ബീഹും (അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കൽ) നടത്തുക


രാത്രിയിൽ നിന്ന് അല്പ സമയം എന്നതിൽ മഗ്‌രിബ്, ഇശാഅ് എന്നിവ ഉൾപ്പെടുന്നു അഞ്ച് നേരത്തെ നിസ്ക്കാരത്തെയും ഈ വാക്യങ്ങൾ ഒരു മിച്ചു കൂട്ടുന്നുണ്ടെന്ന് ഇമാം റാസി/ഖുർത്വുബി തുടങ്ങിയ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്

രാത്രിയിൽ നീണ്ട സമയം തസ്ബീഹ് ചൊല്ലുക എന്ന കല്പനയിൽ തഹജ്ജുദ് നിസ്ക്കാരം ഉൾപ്പെടുന്നു. രാത്രി നിസ്ക്കാരം നബി(സ)ക്ക് നിർബന്ധമാണെന്ന് അഭിപ്രായമുണ്ടല്ലോ



 27 ) إِنَّ هَؤُلَاء يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءهُمْ يَوْمًا ثَقِيلًا

ഇക്കൂട്ടർ ഐഹിക ജീവിതത്തെ തന്നെയാണ് ഇഷ്ടപ്പെടുന്നത് തങ്ങളുടെ മുന്നിൽ ഭാരമേറിയ ഒരു ദിവസത്തെ അവർ വിട്ട് കളയുകയും ചെയ്യുന്നു



കഴിഞ്ഞ അദ്ധ്യായത്തിലെ 20-21 വാക്ക്യങ്ങളുടെ ആശയം തന്നെയാണിവിടെയും ഉള്ളത്. ഭാരമേറിയ ദിവസം എന്നത് അന്ത്യനാളാണ് അന്നത്തെ ഭയാനകതയും വിഷമങ്ങളും പരിഗണിച്ചാണ് ഭാരമേറിയ ദിനം എന്ന് അതിനെ വിശേഷിപ്പിച്ചത് ക്ഷണികമായ ഭൌതിക ജീവിതത്തെ ഇഷ്ടപ്പെട്ട ഇവർ ഗൌരവമേറിയ പാരത്രിക ജീവിതം വിസ്മരിച്ചവരാണെന്നും അതാണിവർ സന്മാർഗം പ്രാപിക്കാതെ പോയതെന്നും ആണിവിടെ ഉണർത്തുന്നത് .


തങ്ങളുടെ മുന്നിൽ ഭാരമേറിയ ഒരു ദിനം അവർ വിട്ടു കളഞ്ഞു എന്നാൽ അന്ത്യ നാൾ സത്യമാണെന്ന് അവർ വിശ്വസിച്ചില്ലെന്നും അതിനു വേണ്ടി അവർ പ്രവർത്തിച്ചില്ലെന്നും വ്യാഖ്യാനമുണ്ട്. ഭൌതിക കാര്യ ലാഭത്തിനു വേണ്ടി നബി(സ)യുടെ വിശേഷണങ്ങൾ തങ്ങളുടെ ഗ്രന്ഥത്തിലുള്ളത് മറച്ചു വെച്ച ജൂതരും ദുനിയാവിന്റെ നേട്ടത്തിനായി അവിശ്വാസത്തെ പിന്തുണച്ച കപടന്മാരും ഈ സൂക്തത്തിന്റെ പരിധിയിൽ പെടുന്നു. പരലോകം എന്തായാലും ഇവിടെ ധനം ലഭിച്ചാൽ മതി എന്ന ചിന്തയിൽ ഹറാമും ഹലാലും വിവേചനമില്ലാതെ എന്ത് തട്ടിപ്പും ചെയ്ത് പണമുണ്ടാക്കുന്ന മുസ്ലിം നാമധാരികളും ഇത് ഗൌരവമായി ആലോചിക്കേണ്ടതാണ്


 28) نَحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا



നാമാണ് അവരെ സൃഷ്ടിച്ചതും അവരുടെ ശരീര ഘടനയെ ബലപ്പെടുത്തുന്നതും .നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർക്ക് തുല്യമായവരെ നാം പകരം കൊണ്ടുവരുമായിരുന്നു


മനുഷ്യനു ജന്മം നൽകി എന്നതും ശക്തി നൽകി എന്നതും വലിയ അനുഗ്രഹമാണ്.ശരീര ഘടനയെ ബലപ്പെടുത്തുക എന്നാൽ ആവശ്യമായ മജ്ജയും ഞരമ്പുകളും  കെണുപ്പുകളും അടക്കം ശരീരത്തിന്റെ ഉറപ്പിനാവശ്യമായ എല്ലാം നൽകി എന്നാണ്. എന്നാൽ അള്ളാഹു നൽകിയ ഈ അനുഗ്രഹങ്ങൾ ഉപയോഗിച്ച് ആ അള്ളാഹുവിനു നന്ദികേട് കാണിക്കുന്ന മനുഷ്യരെ നശിപ്പിച്ച് അള്ളാഹുവിനെ പൂർണ്ണമായി അനുസരിക്കുന്ന മറ്റൊരു വിഭാഗത്തെ സൃഷ്ടിക്കുക എന്നത് അള്ളാഹുവിനു പ്രശ്നമുള്ള കാര്യമല്ലെന്ന് സാരം


ഇമാം റാസി(റ) എഴുതുന്നു. ‘യഥാർത്ഥത്തിൽ ഭൌതികതയോടുള്ള അവരുടെ ഇഷ്ടത്തെക്കുറിച്ച് ചിന്തിച്ചാൽ പോലും അവർ അള്ളാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചും അവന്റെ ശിക്ഷയെ ഭയപ്പെട്ടും (രണ്ട് നിലയിലും) അവനെ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് അവനെ അനുസരിക്കേണ്ടി വരുന്നത് അള്ളാഹുവാണ് ഇവരെ സൃഷ്ടിച്ചതും സുരക്ഷിതമായ അവയവങ്ങൾ ഇവർക്ക് നൽകിയതും. അവർ ഇഷ്ടപ്പെടുന്ന ഭൌതിക സുഖങ്ങളും രസങ്ങളും അനുഭവിക്കാനും ഈ അവയവങ്ങളും അതിൽ അള്ളാഹു പടച്ച ഉപകാരങ്ങളും ആവശ്യമാണ്. അപ്പോൾ ഇവരുടെ ജന്മവും ഇവരുടെ അവയവങ്ങളുമൊക്കെ അള്ളാഹു നൽകുകയും അവക്ക് ഈ രൂപത്തിൽ ഉപകാരം അള്ളാഹു സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യണമെന്ന് വരുമ്പോൾ ഇവർ ഇഷ്ടപ്പെടുന്ന സുഖങ്ങൾ അനുഭവിക്കാനും അള്ളാഹുവിന്റെ അനുഗ്രഹം അനിവാര്യമാണെന്ന് വരുന്നു അവന്റെ അനുഗ്രഹം നഷ്ടപ്പെടാതിരിക്കാനായി അവനിൽ പ്രതീക്ഷയർപ്പിച്ചും അവനെ അനുസരിച്ചും ജീവിക്കാൻ ഇവർ നിർബന്ധിതരാവുന്നു ഇതാണ് അനുഗ്രഹം പ്രതീക്ഷിച്ച് അവനെ അനുസരിക്കുക എന്നതിന്റെ താല്പര്യം. ഭയപ്പെട്ട് കൊണ്ട് അള്ളാഹുവെ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണന്നതിന്റെ താല്പര്യം ഇവരെ മരിപ്പിക്കാനോ ഇവർക്ക് നൽകിയ അനുഗ്രഹങ്ങൾ ഇല്ലായ്മ ചെയ്യാനോ അവർക്ക് പരീക്ഷണങ്ങൾ നൽകി ശിക്ഷിക്കാനോ അള്ളാഹുവിനു കഴിവുണ്ടെന്നും അവൻ അങ്ങനെ വല്ലതും ചെയ്താൽ പിന്നെ ഇവരിഷ്ടപ്പെടുന്ന ഭൌതിക സുഖം എങ്ങനെ നേടുമെന്ന് ചിന്തിച്ചാലും അള്ളാഹുവെ ഭയപ്പെട്ട് അവനെ അനുസരിക്കുകയാണവർ ചെയ്യേണ്ടത് ,എന്നിട്ടും ഇവരുടെ ഈ നിഷേധം വളരെ പരിഹാസ്യമാണ് എന്നുണർത്തുകയാണ് അവരെ പടച്ചതും ശക്തി നൽകിയതും ഞാനാണെന്നും അവരെ നശിപ്പിച്ച് മറ്റൊരു വിഭാഗത്തെ കൊണ്ട് വരാൻ എനിക്ക് പ്രയാസമില്ലെന്നും അള്ളാഹു ഈ സൂക്തത്തിലൂടെ അറിയിച്ചത് ശക്തമായ താക്കീതത്രെ!(റാസി)

അള്ളാഹുവിനു നമ്മുടെ ഒരു ആവശ്യവുമില്ലെന്ന മുന്നറിയിപ്പാണ് നിങ്ങളെ നശിപ്പിക്കുന്നത് അള്ളാഹുവിനു പ്രശ്നമല്ലെന്നു പറഞ്ഞതിൽ നിന്ന് മനസ്സിലാക്കേണ്ടത്

ഈ ആശയം പലയിടത്തും അള്ളാഹു പഠിപ്പിച്ചിട്ടുണ്ട്



 29 ) إِنَّ هَذِهِ تَذْكِرَةٌ فَمَن شَاء اتَّخَذَ إِلَى رَبِّهِ سَبِيلًا

നിശ്ചയം ഇതൊരു മഹത്തായ ഉദ്ബോധനമാണ് അത് കൊണ്ട് വല്ലവനും ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് (വേണ്ടുന്ന)മാർഗം ഏർപ്പെടുത്തിക്കൊള്ളട്ടെ


ഇതുവരെയായി സ്വർഗ നരകങ്ങളുടെ അവസ്ഥയും സജ്ജനങ്ങളുടെയും ദുർജ്ജനങ്ങളുടെയും സ്ഥിഥിഗതികളും വിശദീകരിച്ചത് എല്ലാവർക്കുമുള്ള ഒരു ഉദ്ബോധനമാണെന്നും അത് കൊണ്ട് സന്മാർഗം സ്വീകരിച്ച് അള്ളാഹുവിന്റെ പ്രീതി നേടുവാൻ ഉദ്ദേശിക്കുന്നവർ അങ്ങനെ ചെയ്തു കൊള്ളട്ടെ എന്നുമാണ് അള്ളാഹു പറയുന്നത്



30) وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا


അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല അള്ളാഹു സർവജ്ഞനും അഗാധജ്ഞനും തന്നെയാകുന്നു


നിങ്ങൾക്ക് എന്തെങ്കിലും ഉദ്ദേശിക്കാൻ പോലും അള്ളാഹുവിന്റെ തീരുമാനം വേണമെന്ന് സാരം



 31) يُدْخِلُ مَن يَشَاء فِي رَحْمَتِهِ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا


താനുദ്ദേശിക്കുന്നവരെ അവൻ തന്റെ അനുഗ്രഹത്തിൽ പ്രവേശിപ്പിക്കും അക്രമികൾക്കാവട്ടെ വേദനാജനകമായ ശിക്ഷ അവൻ ഒരുക്കിവെക്കുകുകയും ചെയ്തിരിക്കുന്നു

അള്ളാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായവരെ അള്ളാഹു തന്റെ അനുഗ്രഹത്തിൽ പ്രവേശിപ്പിക്കും. നന്മ ചെയ്യാനുള്ള മനസ്സും അനുകൂല സാഹചര്യം നൽകലും സന്മാർഗമുൾക്കൊള്ളാനുള്ള മനസ്ഥിതി നൽകലുമൊക്കെ ഈ അനുഗ്രഹത്തിന്റെ ഭാഗമാണ്(ബൈളാവി)


അല്ലാത്തവർക്ക് ശക്തമായ ശിക്ഷയും അള്ളാഹു നൽകും .അതിന്റെ സാമ്പിളുകളാണ് ഈ അദ്ധ്യായത്തിന്റെ മുൻ സൂക്തങ്ങളിൽ പരാമർശിക്കപ്പെട്ടത് അള്ളാഹു നല്ലവർക്ക് നൽകുന്ന എല്ലാ മഹത്വങ്ങൾക്കും നമ്മെ അവൻ അർഹരാക്കട്ടെ ആമീൻ


ഈ അദ്ധ്യായത്തിന്റെ അത്യത്ഭുതകരമായ ഘടനയെക്കുറിച്ച് ഇമാം റാസി(റ) എഴുതുന്നു. അദ്ധ്യായത്തിന്റെ ആരംഭത്തിൽ ശൂന്യതയിൽ നിന്ന് അള്ളാഹു മനുഷ്യനെ പലതും കൂടിച്ചേർന്ന ഇന്ദ്രിയത്തുള്ളിയിൽ നിന്ന് പടച്ചുവെന്നും അവരെ അള്ളാഹു വെറുതെ പടച്ചതല്ലെന്നും പ്രത്യുത പരീക്ഷണാർത്ഥമാണെന്നും പരീക്ഷണത്തിൽ വിജയിക്കാനാവശ്യമായ ചിന്താ ശേഷി നൽകാനായി കാഴ്ചയും കേൾവിയും അവർക്ക് അള്ളാഹു നൽകിയെന്നും അത് ഉപയോഗപ്പെടുത്തിയവർ നന്ദിയുള്ളവരും അല്ലാത്തവർ നിഷേധികളുമായെന്നും രണ്ട് വിഭാഗത്തിനും ലഭിക്കാനിരിക്കുന്ന ഫലങ്ങൾ തുടർന്ന് അള്ളാഹു വിശദീകരിച്ചു എന്നാൽ അനുഗ്രഹത്തെയാണ് ശിക്ഷയെക്കാൾ കൂടുതൽ പരാമർശിച്ചത് കാരണം അനുഗ്രഹത്തിന്റെ ശൈലിക്കാണ് കൂടുതൽ ശക്തി. പിന്നീട് ഭൌതികലോകത്തെ സാഹചര്യങ്ങൾ വിശദീകരിച്ചു. നബി(സ)യും സത്യവിശ്വാസികളും അനുസരിച്ചവരും അല്ലാത്തവർ ധിക്കരിച്ചുവരുമാണെന്നും രണ്ട് വിഭാഗത്തെയും പ്രത്യേകം കാത്തിരിക്കുന്ന രക്ഷാ ശിക്ഷകളും പറഞ്ഞു കൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത് എന്നത് ഇതിന്റെ വളരെ ഭംഗിയുള്ള ക്രമീകരണമാണ് (റാസി)



അള്ളാഹുവിന്റെ ഉത്തമരായ അടിമകളിൽ നമുക്ക് അവൻ ഇടം നൽകട്ടെ ആമീൻ

No comments:

Post a Comment

Note: only a member of this blog may post a comment.